2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഇടങ്ങള്‍

ജനാലയ്ക്കരികിലേക്ക്
എന്‍റെ കസേര നീക്കിയിടാന്‍ 
യെരായോട്  പറയണം .....

അവിടെയിരുന്നാല്‍ 
എന്നും വഴിയാത്രക്കാരെ
തണല്‍  പുതപ്പിക്കുന്ന 
വാകമരം കാണാം
നരവീണ  മുടിയിഴകളില്‍ 
ഉപ്പുകാറ്റിന്‍റെ മര്‍മരങ്ങളറിയാം 



ഫ്ലോറയുടെ പൂന്തോട്ടത്തില്‍ 
വസന്തം പൊടിക്കുന്നതറിയാം
മെല്ലിച്ച മുള്ളുകള്‍ക്കിടയില്‍ 
കൂപ്പുകരങ്ങള്‍ പോലെ 
വെളുത്ത പനിനീര്‍പ്പൂക്കളെയും
വിടര്‍ന്നു വരുന്ന ദളങ്ങളില്‍
പടരുന്ന ചുവപ്പുരാശിയെയും കാണാം



അവിടെയിരുന്നാല്‍ ,
കൂട്ടം തെറ്റി പറക്കുന്ന  പക്ഷികളുടെ 
ചിറകടി  കേള്‍ക്കാം 
എന്റെ  മൌനത്തിന്റെ 
ശോകരേണുക്കളില്‍ 
നിന്റെ കവിതയുടെ  ഈണം നിറഞ്ഞ്
ഞാന്‍ തനിയെ  മയങ്ങുന്നതറിയാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ