2015, ഒക്‌ടോബർ 31, ശനിയാഴ്‌ച



മുളച്ചു  വരുന്ന സകലവൃക്ഷങ്ങളുടെയുമുള്ളില്‍  സമമായി തങ്ങിയിട്ടുള്ള സംഗീതമാണു  ഞാന്‍ 

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വീണ്ടും പിറക്കുവാന്‍


നീ വെള്ളിചിതറുന്ന
നദിയായി ഒഴുകുന്നു
വസന്തം വരാത്തയെന്‍
വേരില്‍ പതിക്കുന്നു .
വക്കുതട്ടി തുറന്നു പോയാത്മാവിന്‍
പേരറിയാത്ത സുഗന്ധമായ്
പൂക്കുമ്പോഴെന്നില്‍
നീ തേന്‍തുള്ളികളായി
പുനര്‍ജ്ജനി നൂഴുന്നു
വേരുകള്‍ നെയ്തു ഞാന്‍
പൂമ്പാറ്റയാകുന്നു
തേന്‍ നുകര്‍ന്നെന്നില്‍
മധുരം പരക്കുന്നു

അകമേ പെരുക്കുന്ന
പ്രണയമൂറ്റി കൊളുത്തി നാം
സമാധി പുല്‍കുന്നു
പട്ടായ് പിറക്കുവാന്‍

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

മരിച്ചവരുടെ സുവിശേഷം


മരിച്ചവരുടെ  സുവിശേഷം
വായിക്കാന്‍  
ജീവനുള്ളവര്‍ക്കാവില്ല 

അക്ഷരങ്ങള്‍ക്കു  പകരം
മണല്‍ത്തരികളും ഉറുമ്പുകളും

ഈച്ചകള്‍  ഉറക്കെ  സംസാരിക്കും
നിങ്ങള്‍  കേട്ടാലുമില്ലെങ്കിലും

കരിഞ്ഞ മണം  കെടുത്താന്‍
ചന്ദനത്തിരികള്‍ 
ഊര്‍ദ്ധശ്വാസം വലിക്കും

അവര്‍ക്ക്  നേരെ  നോക്കരുത് 
അവരെ  തൊടരുത്
നിങ്ങളുടെ  സുവിശേഷം    പറഞ്ഞു 
വീണ്ടുമവരെ  പൊള്ളിക്കരുത്

മരിച്ചവരുടെ  സുവിശേഷം 
വായിക്കുമ്പോള്‍
അവര്‍ക്കടുത്തിരിക്കുന്നവരെപ്പോലെ
ജീവനുണ്ടായിരിക്കുകയേ  അരുത്

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

പുകഞ്ഞു പാറുന്നു


വെന്ത മുലകള്‍ 
ചുരന്നമ്മ നോക്കുമ്പോള്‍ 
കാക്കയെപ്പോലെ
കറുത്തു   കുഞ്ഞുങ്ങള്‍ 
ചൂടു  താങ്ങാതെ
തണുത്തു പോവുന്നു  

വാക്കറ്റുപോകുന്നയച്ഛന്‍റെ 
നോക്കിലെ തീയില്‍  
നിന്നൊരു  പൊരി  
പാറി  പറന്നു പോകുന്നു 

നിലാവിന്‍റെ  നിദ്രയില്‍  
ഭൂവിന്‍റെ  മുക്കണ്ണില്‍ 
വിത്തു കത്തുന്ന  
ഗന്ധം  പരന്നെന്റെ
സ്വഛഭാരത കൊടിക്കൂറ 
പുകഞ്ഞു  പാറുന്നു 

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

തെറ്റിദ്ധാരണ


എന്‍റെ  ഭ്രാന്തിന്റെ  
കിണറ്റുകരയില്‍
സ്വന്തം  പ്രതിഫലനങ്ങളിലേക്ക്  
ഉറ്റുനോക്കുമ്പോള്‍  

കാലമറിയില്ല
ദേശമോര്‍മ്മ  വരാറില്ല 
ഉണക്കയിലയില്‍ 
ഒഴുകിനടക്കുന്ന 
ഉറുമ്പിനെ കാണുമ്പോഴാണ് 
ഞാനെവിടെയാണെന്നു
ചുറ്റും  നോക്കുക  

ഒരു  ഭാഷയും  
മനസിലാവാത്ത  നിമിഷങ്ങളില്‍ 
വാതില്‍  തുറന്നു പോയ 
ആത്മാവിനെ  തിരിച്ചു  വിളിക്കുമ്പോള്‍ 
അതു നിന്നില്‍കുടുങ്ങി  നിലവിളിക്കുന്നു .

ഞാന്‍  എത്ര  ജന്മങ്ങള്‍
ജനിച്ചിട്ടുണ്ടാവുമെന്നു 
അറിയാമെങ്കില്‍  പറഞ്ഞു തരിക 
മരണം  വെറുമൊരു  കൂടുമാറലാണെന്ന് 
അസ്വസ്ഥത ജനിപ്പിക്കുന്ന ഒരറിവുകൂടി
ഇല്ലായിരുന്നെങ്കില്‍  
ആത്മഹത്യ  ഒരവസാനമെന്നു  
ഞാന്‍ തെറ്റിദ്ധരിക്കുമായിരുന്നു 

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ലിപികളില്ലാത്ത ഭാഷ

പാതി  മരിച്ച മഞ്ഞയിലകള്‍
താഴ്വരയിലാകെ പൊഴിഞ്ഞു   കിടന്നു .
ഇലകളില്ലാത്ത  ശിഖരങ്ങള്‍
ഉയരങ്ങളിലേക്ക്  കൈകളുയര്‍ത്തി  
നിശബ്ദം  നിന്നു . 

ഇടയ  പെണ്‍കുട്ടിയുടെ
ലിപികളില്ലാത്ത ഭാഷയുടെ
ഉച്ചാരണശുദ്ധിയില്‍
സന്ദേഹം അനുഭവപ്പെടാത്ത
ആടുകള്‍  കൂട്ടം  തെറ്റാതെ
ആലയിലേക്കു നടന്നു .
  
നിലാവിന്‍റെ നുറുങ്ങുകള്‍
ഒഴുകിവരും പോലെ
തിളക്കമാര്‍ന്നൊഴുകിയ  കുഞ്ഞരുവി
പാറക്കെട്ടുകള്‍ക്കിടയില്‍
വേരുകള്‍ കുരുങ്ങിപ്പോയ
മരത്തിന്റെ ചുവട്ടില്‍  എത്തിച്ചേര്‍ന്നതും
 അത്   അപ്പാടെ  പൂത്തു നിറഞ്ഞു .

 അരുവിയുടെ  ഉറവിടമായ
ചിറകുകള്‍  നഷ്ടപ്പെട്ടുപോയ
 ദൂതന്‍റെ  രണ്ടു  കണ്ണുകളിലേക്കവള്‍   .
 സഹതാപത്തോടെ  നോക്കി  ചോദിച്ചു

 ഈ  മഞ്ഞയിലയെന്താണ്   ഇത്ര  നേരത്തേ  മരിച്ചു പോയത് ?

 അയാള്‍  മന്ദഹാസത്തോടെ
ഇലയെ  നോക്കി .
അതൊരു  മഞ്ഞപൂമ്പാറ്റയായി
അവളുടെ  കൈയിലിരുന്നു  വിറച്ചു .

താഴ്വാരമാകെ
പൊഴിഞ്ഞ ഇലകള്‍  അപ്രത്യക്ഷമാകുകയും
മഞ്ഞ പൂമ്പാറ്റകള്‍ തുള്ളി  നിറയുകയും  ചെയ്തു .

മഞ്ഞയിലകളെ പ്പോലെ  മരിച്ചുപോകാന്‍അവള്‍ക്ക്  കൊതി  തോന്നി .

  മന്ദഹാസം പ്രതീക്ഷിച്ചു
അവള്‍ അയാളുടെ  ചുണ്ടുകളിലേക്ക്‌  നോക്കി .
ചിറകുകളെ  വീണ്ടെടുക്കണമെന്ന്  
ഓര്‍മിപ്പിച്ചു കൊണ്ട്
അയാള്‍ അവള്‍ക്കൊരു  ചുംബനം  നല്‍കി .

അന്നുമുതലിന്നോളം പൂക്കളും
ഇലകളും അരുവികളും
പൂമ്പാറ്റകളും ചുണ്ടുകളും
ചുംബനങ്ങളും  ചേര്‍ന്ന്
അവളുടെ ഭാഷയ്ക്കു
ലിപി  നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു

അവളോ , ഭാഷാസ്വരങ്ങളില്‍
ചിറകു തുന്നി ദൂതനൊപ്പം
പറന്നു കൊണ്ടേയിരിക്കുന്നു 

ചെറിയ വിളക്കുകള്‍


നിഴല്‍ നിശ്ചലമായി നീണ്ടുകിടന്നു
സായാഹ്നത്തിന്റെ വരവറിയിച്ചു .  
ഇലചൂടി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍
ചേക്കേറല്‍ എന്ന പേരില്‍
 അനവധി ഭാഷകളുടെ സങ്കലനം നടക്കുന്നു .

എന്നിലേക്കു വിഷാദത്തിന്‍റെ  അലകള്‍
രാവുടുത്തു വന്നു കയറി .
അവ സഞ്ചരിക്കുന്ന പാതകളില്‍
ചെറിയ വിളക്കുകള്‍ പോലെ
പ്രതീക്ഷകള്‍ വെളിച്ചം വിതറി നിന്നു . 

അടഞ്ഞുകിടക്കുന്ന ജാലകത്തിനുള്ളില്‍
ഒരു പക്ഷി ചിറകു തല്ലി വിളിച്ചു .
അവള്‍ക്കു പിറകില്‍
മരണത്തിന്‍റെ തിളങ്ങുന്ന കണ്ണുമായി
ഒരു പൂച്ച വാല്‍ ചലിപ്പിച്ചു

എനിക്കിവിടെയെങ്ങും
വേരുകളില്ലാ എന്ന്  ധ്വനിപ്പിക്കും  വിധം
ഞാന്‍ എന്നിലേക്കു നിവര്‍ന്നു നിന്നു ,
ആര്‍ക്കും  എന്നെ  
ജലത്തില്‍  രേഖപ്പെടുത്തുകയോ ,
ആകാശത്തില്‍  ഒട്ടിക്കുകയോ ,
ഭൂമിയില്‍  നട്ടുവയ്ക്കുകയോ ,
വായുവില്‍ കോര്‍ക്കുകയോ  ,
അഗ്നിയില്‍ വായിക്കുകയോ
ചെയ്യാന്‍  കഴിയും  വിധം  
ലോകത്തിന്‍റെ ഒത്തനടുക്ക്
ഞാന്‍  ഞാനായി  മാത്രം  നിന്നു .

ജാലകപ്പാളിയുടെ വിളുമ്പില്‍ 
ഉറക്കം  കൊടുത്ത്
ജീവന്‍  വാങ്ങുന്ന   കിളിയും
പ്രതീക്ഷയുടെ അടഞ്ഞ  കണ്ണുകളുമായി
വിശപ്പിന്റെ സുഷുപ്തിയില്‍
ആണ്ടുപോകുന്ന   പൂച്ചയും
ലോകത്തിലെ  ഇരുവിഭാഗങ്ങളുടെ
 പ്രതിനിധികളായി  എന്നെ   എതിരേറ്റു .

ഭയന്നു പറന്ന കിളിയുടെ
 പൊഴിഞ്ഞ ഒരു  തൂവലിനൊപ്പം
എന്നോ  ഓര്‍മയുടെ അകലങ്ങളിലേക്ക്
എടുത്തു വച്ച   സത്യസന്ധതയുടെ  
ചില പത്രത്താളുകള്‍ കൂടി  താഴേക്കു യാത്ര  വന്നു 

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഭാഷാനിഘണ്ടു


ഒന്നാം  ബഞ്ചിലിരുന്ന  
ആറുവയസുകാരിയോട്‌  
ദൈവം  ചോദിച്ചു ;

നിന്‍റെ  പര്‍ദ്ദയെവിടെ?

നരകത്തില്‍  
സ്വര്‍ഗ്ഗം  നടാന്‍  
ഉപ്പയ്ക്ക്  കൊടുത്തു 

ദൈവം  ഭാഷാനിഘണ്ടുവില്‍ 
പര്‍ദ്ദയുടെ  അര്‍ഥം
തിരുത്തിയെഴുതി

കൈയബദ്ധം =ആണിന്റെ  ലോകത്ത്  പെണ്ണിനേയും പെണ്ണിന്‍റെ ലോകത്ത്  ആണിനേയും  സൃഷ്ടിച്ചത് 
ഇതാരാണ്  ഈ  വാക്ക്  തിരുത്തിയത് ?

ചോദ്യത്തിനുത്തരമായി 
മൂന്നാം ബെഞ്ചില്‍  
നാലാമതിരുന്നവള്‍

ശ്വാസകോശം നിറയെ 
ചലിക്കുന്ന  മത്സ്യങ്ങളുമായി
കടലില്‍ നിന്ന്
 എഴുന്നേറ്റു  നിന്നു,
അവള്‍ക്കു  പക്ഷെ  പര്‍ദ്ദയുണ്ടായിരുന്നു 

കുട്ടികള്‍ക്ക്  സ്വര്‍ഗ്ഗത്തിലേക്കുള്ള  
വഴി തെറ്റാതിരിക്കാന്‍  
 ചോക്കളേറ്റ് വിതറാന്‍ 
പോകും  മുന്‍പേ  
ചോരയൊലിപ്പിച്ചു 
വന്നു കയറിയവനാല്‍  
 ഒരു  വാക്കുകൂടി  തിരുത്തപ്പെട്ടു 

ദൈവം =പോത്ത് 

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു രാത്രി


പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു
എന്നിലെ പ്രാര്‍ത്ഥനകള്‍
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
അവയ്ക്കൊരിക്കല്‍
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്‌
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
.ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
വായിച്ചു തീര്‍ത്ത
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.

മറവിയുടെ വാര്‍ഡുകള്‍


സ്വന്തമെന്നു കരുതിയിരുന്ന
പേരു തിരയുകയാണൊന്ന്‍ 

കലണ്ടറിലെ  
ചതുരക്കളങ്ങളില്‍ 
സമരസപ്പെട്ട്‌ മറ്റൊന്ന് 

വയസന്‍  സൂചികളില്‍ 
ആവര്‍ത്തന വിരസതയില്ലാതെ 
സമയത്തെ കണ്ടെടുക്കുന്നത്‌ 

മരിച്ചവര്‍ക്കുള്ള 
ഭക്ഷണമൊരുക്കിയൊന്ന്

എല്ലാം  മറക്കുന്നുവെന്ന് 
വ്യാകുലപ്പെട്ട് വിതുമ്പുന്നത്‌ 

അവസാന വാര്‍ഡില്‍ 
ഞാന്‍  സന്ദര്‍ശനം 
നടത്താറില്ല .

എന്നെ   മാത്രം  മറന്നുപോയവരെ 
അവിടെയാണ്  പ്രവേശിപ്പിച്ചിരിക്കുന്നത് 

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഒരു രാത്രി


പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു

എന്നിലെ  പ്രാര്‍ത്ഥനകള്‍ 
ആരെയും  അലട്ടാതെ 
രാവിന്‍റെ  കരളിലേക്ക് 
കറുത്തു കറുത്തു  ഒഴുകിപ്പോയി .

അവയ്ക്കൊരിക്കല്‍ 
വേരുകള്‍  മുളയ്ക്കുമായിരിക്കാം 
അന്ന് പകലിനെ  ചുറ്റിവരിഞ്ഞ്‌
ചോദ്യങ്ങളുടെ  നാരുപടലമായി 
വീണ്ടും  വീണ്ടും  വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി  ഉയര്‍ന്നു വരുന്ന 
ഓരോ  പ്രാര്‍ത്ഥനാലയങ്ങളും  ഉറപ്പിച്ചു പറഞ്ഞു

.ചോദ്യങ്ങളുടെയും  ഉത്തരങ്ങളുടെയും 
ആവശ്യമില്ലാതെ 
ചാക്രികത  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍  നിന്നു  രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും  നെടുവീര്‍പ്പുകള്‍ അയച്ചു 
മഴയെ  കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ  ഗന്ധവുമായി 
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു

വായിച്ചു  തീര്‍ത്ത 
മതഗ്രന്ഥങ്ങളില്‍  ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ  ശബ്ദം  നഷ്ടപ്പെട്ട 
നിലവിളികള്‍  രേഖപ്പെടുത്താന്‍ 
പുരാതനഭാഷകളില്‍  പോലും  ലിപികള്‍ ഉണ്ടായിരുന്നില്ല .

ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു  പറ്റം പക്ഷികള്‍ 
മഞ്ഞുകാലത്തു  പുഴയില്‍  കുളിക്കുന്ന 
സ്വപ്നത്തിന്‍റെ  പാതിയില്‍
ഏതോ  ദേവാലയത്തിലെ  പ്രാര്‍ത്ഥനാമണികള്‍ 
എന്നെയുണര്‍ത്തിക്കളഞ്ഞു.

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആരാവാം


കാല്‍ ചിലമ്പുകള്‍
കടലിരമ്പുന്ന താളം പോലെ

കണ്ണിണകള്‍
കല്‍ വിളക്കിന്റെ നാളം പോലെ ..

കൈവളകള്‍ 
കാറ്റിന്റെ വേഗം പോലെ ...

നിശ്വാസങ്ങള്‍
നിലാവിന്‍റെ പെയ്ത്തു പോലെ .. ..

നീര്‍ മിഴികള്‍
നീര്‍ചോലയുടെ ഒഴുക്കു പോലെ ..

നാള്‍വഴികള്‍
നന്മയുടെ തുരുത്ത് പോലെ ...

കാല്‍ തെറ്റി വീണ കവിതകള്‍


കുത്തുന്നു കണ്ണില്‍
ചവിട്ടുന്നു കരളില്‍ 
മുട്ടി വിളിക്കുന്നു
തട്ടിയുണര്‍ത്തുന്നു ..
അതി ശൈത്യമുറയുന്ന
ശൈലശ്രുംന്ഗങ്ങളില്‍
ഉഷ്ണം വിതയ്ക്കുന്നു
ഉരുകി പരക്കുന്നു
നൊടിയിടയിലോഴുകുന്നു
പുഴകളായി..
വരികളില്‍ ഉതിരുന്ന
ജലകണങ്ങള്‍
വസന്തം വിരിക്കുന്നു
വാസ്തവം ചൊല്ലുന്നു
ഒരു നേര്‍ത്ത മൌനത്തില്‍
ഇടവേളയില്‍
വൃത്താലങ്കാര വിഭൂഷകളില്ലാതെ
കാല്‍ തട്ടി വീണ കവിതകളെ ..
പുസ്തക ത്താളില്‍ ഉറങ്ങാന്‍
മടിച്ചെന്റെ മാനസ താരില്‍
മയങ്ങുന്നു നിശ്ചയം

തൂലികകളോട്


തിരികെ മടങ്ങാറില്ല തൂവുന്ന മഴ
തേന്‍കണമായി പൂവിന്നുള്ളിലും ..
പുണ്യ തീര്‍ഥമായി പമ്പാനദിയിലും 
പുനര്‍ജജനി നേടുന്നു പ്രതലാനുസൃതം
പെയ്യാറില്ല വെള്ളമേഘങ്ങള്‍ ...
അതിജീവന ,ആത്മ താപത്തിന്റെ
ബാഷ്പ കണങ്ങള്‍ ഘനീഭവിച്ച്
കരിമുകിലുകളിലുറങ്ങുന്നല്ലോ ..
കൂട്ടില്ലെങ്കിലും കുറവില്ലാതെ
തൂവലുകളായ് പോഴിയണം
മഷി മഴ നനഞ്ഞു,കുളിര്‍ന്നു
മൃദുലമായ് തീരട്ടെ മാനസങ്ങള്‍

അതിശയം


ഞാനൊരു  വയല്‍പ്പൂവായിരിക്കാം 
നീയെന്‍റെ  സൂര്യനാണെന്നോര്‍മ്മിക്കുക

ഞാനൊരു  കണവയെങ്കിലും
നീയെന്‍റെ  കടലാണെന്നറിയുക

എന്നെയൊരു  നക്ഷത്രമെന്നു കരുതിയാല്‍ 
നിന്നെയെന്‍ രാത്രിയെന്നെഴുതുക 

പ്രകൃതി പുരുഷനോട് 
അതിജീവിക്കുക  എന്നു പറയുന്നു  

ഒരു പ്രണയം മറ്റൊരു  പ്രണയത്തില്‍
കുരുങ്ങുന്നു
അഴിച്ചെടുക്കാന്‍ ശ്രമിക്കാതെ   
അതിശയിപ്പിക്കുന്നു