2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കാലമില്ലാത്തവള്‍


ചായമില്ലാത്ത 
ചിത്രങ്ങളില്‍ 
 നിറങ്ങളുടെ 
സ്വാതന്ത്ര്യം ഞാന്‍  കാണുന്നു .

ചിതറിവീഴുന്ന 
മുത്തുമണികളുരുമ്പോള്‍ 
തേരുതെളിക്കുന്നവരുടെ 
സ്വയം പര്യാപ്തത മുഴങ്ങുന്നതു
കേള്‍ക്കുന്നു . 

ഉടഞ്ഞു പോയ 
നിലക്കണ്ണാടിയുടെ 
ചില്ലുകഷണങ്ങളിലെ 
പ്രതിച്ഛായകള്‍
ഭാവവൈവിധ്യങ്ങളായെന്നെ 
കീഴടക്കുന്നു  

നിന്‍റെ പ്രണയത്തിന്റെ 
പൂക്കാത്ത കാലമെനിക്ക്  
നിലയ്ക്കാത്ത ഓളങ്ങള്‍ പേറുന്ന 
അക്ഷരങ്ങളുടെയാകാശങ്ങള്‍ 
സമ്മാനിക്കുന്നു 

ഞാനെന്ന പുസ്തകത്തെ
തുറന്നു വായിക്കാന്‍ 
അവയെന്നെ നിര്‍ബന്ധിക്കുന്നു .
എഴുതാത്ത കവിതകളില്‍ 
കണ്ണുടക്കി ഞാന്‍ കാലമില്ലാത്തവളാകുന്നു...!!

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഉപ്പളങ്ങള്‍ അഥവാ കടല്‍ക്കവിതകള്‍


കടല്‍ത്തുണ്ടുകള്‍
കരയേറി മരിക്കുന്നു
കടലെഴുതിയ
വെളുത്ത കവിതകളെന്നു
നാം വായിക്കുന്നു
നീലയോളങ്ങള്‍
അനുരാഗരാഗങ്ങളായൊഴുകുന്നു
ആവര്‍ത്തനവിരസതയില്ലാതെ
നാമവ പദാനുപദം
വിവര്‍ത്തനം ചെയ്യുന്നു .
വേലിയേറ്റങ്ങളില്‍
കരയൊരു നുറുങ്ങുകവിത
കടലില്‍ കുറിക്കുന്നു
കിനാവുകള്‍ കടലെടുത്ത് ;
കവിത കറുത്തു പോകുന്നു .
കറുത്ത കടല്‍ത്തുണ്ടുകള്‍
കരയേറുന്നു.
വെളുത്ത കവിതയായ്
രുചി രേണുക്കളില്‍
ആരൊക്കെയോ വീണ്ടും ജനിക്കുന്നു.
നാമവരെ ഉപ്പായ് രുചിക്കുന്നു ..!!!