2016, മേയ് 29, ഞായറാഴ്‌ച

സ്നേഹിക്കപ്പെടുന്നവർ

ഒരു വേനൽക്കാലത്ത്‌
എനിക്കു  സ്നേഹിക്കാൻ
ഒന്നുമില്ലെന്നു പരാതിപ്പെട്ട്‌
ഞാനൊരു വെളുത്ത  പക്ഷിയെവാങ്ങുന്നു.
വസന്തകാലത്ത്‌ അതു പാടുന്നു .
ഞാനതിനെ താലോലിക്കുന്നു. 

  ചെറിയ തൂവലുകൾക്കിടയിൽ
കറുത്ത പുള്ളികൾ കാണുമ്പോൾ
വെളുത്ത പക്ഷിയോടുള്ള
എന്റെ സ്നേഹം കൂടുന്നു.
ഞാനതിന്റെ കറുത്തതൂവലുകൾപിഴുത്‌
അതിനെ കൂടുതൽ
വെളുത്തതാക്കി സ്നേഹിക്കുന്നു .

വർഷകാലത്ത്‌
അതെവിടെയൊ പതുങ്ങുന്നു .
തിരഞ്ഞു മടുക്കുമ്പോൾ
എപ്പൊഴും സ്നേഹിക്കാനായി ഞാനതിനെ ഒരു കൂട്ടിലടയ്ക്കുകയും
എല്ലാവരെയും കാണിച്ച്‌
എന്റെ സ്നേഹത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു .
എന്റെ പക്ഷിക്ക്‌
ഇപ്പൊൾ അധികം തൂവലുകളില്ല
എങ്കിലും എന്റെ സ്നേഹഭാജനമായി
അതു വെളുത്തു തന്നെയിരിക്കുന്നു .
വസന്തകാലത്ത്‌ അതു പാടാറില്ലെങ്കിലും
കൂടിനു പുറത്തു നിന്നു ഞാൻ
താലോലിച്ചുകൊണ്ടിരിക്കുന്നു.

എനിക്കു സ്നേഹമില്ലെന്നോ?
ഇതിൽ കുറഞ്ഞ എന്തു ശിക്ഷയാണു
നിങ്ങൾ സ്നേഹിക്കുന്നവർക്കുള്ളത്‌?

2016, മേയ് 23, തിങ്കളാഴ്‌ച

സാധാരണ വൈകൃതങ്ങള്‍


ഭാഷയെ ശ്രേഷ്ഠമായി കാണുകയും അവളുടെ  രൂപപരിണാമത്തില്‍ ആശങ്കപ്പെടുകയും ചെയ്യുന്ന  ഒരു 
കുലീന കാലഘട്ടത്തിന്റെ മറുപുറത്ത് വിശ്വാസ്യതയും സ്വീകാര്യതയും  ചോദ്യം ചെയ്യപ്പെട്ടു  നില്‍ക്കുകയാണ്  വാര്‍ത്താ  മാധ്യമങ്ങള്‍

വിശദീകരണമാവത്ത‍കളിലേക്ക്,  മനംമടുപ്പിക്കുന്ന വായനകളിലേക്ക്‌  മുഖം  പൂഴ്ത്താനാവാതെ  ചാനലുകളില്‍  നിന്നും പത്രങ്ങളില്‍ നിന്നും  നാം  ചിന്തകളിലേക്ക്  മാറുന്നതിന്റെ  കാരണവും  മറ്റൊന്നല്ല

സാധാരണ ജീവിതത്തിന്റെ  നേര്‍ക്കാഴ്ചകളെ ,കണ്ണീരിനെ  ചിരിയെ  ഒക്കെയും  തൂക്കി  വില്‍ക്കുന്ന കച്ചവടത്തിന്‍റെ  കണ്ണുകളുടെ  സ്ഥാനമാണ്  വാര്‍ത്തകള്‍  ഇപ്പോള്‍  അലങ്കരിക്കുന്നത്. വര്‍ത്തമാനങ്ങള്‍ വാര്‍ത്തകള്‍ ആകുകയും വാര്‍ത്തകള്‍  വര്‍ത്തമാനങ്ങള്‍  ആവുകയും ചെയ്യുന്ന  വൈപരീത്യമാണ്  നാം  കാണുന്നതും ,

വാര്‍ത്തയെ നിരൂപണം  ചെയ്യേണ്ടതായ ഒരു  ദുരവസ്ഥയുടെ കാലത്തില്‍ മാധ്യമധര്‍മം  ഒരു  സാധാരണ വൈകൃതം എന്ന നിലയിലേക്ക് കൂപ്പുകുത്തുമ്പോള്‍  മാധ്യമങ്ങളുടെ  വിശ്വാസ്യതയും  സ്വീകാര്യതയും  ചോദ്യം ചെയ്യപ്പെടുകയാണ് , എക്കാലത്തെക്കാളുമധികമായിത്തന്നെ

കാലത്തിന്‍റെ  അവശ്യകതയായി  ചോദ്യങ്ങളും  അവയുടെ  അനിവാര്യതയായി  ഉത്തരങ്ങളും  ഉയര്‍ന്നു വന്നേക്കാം , അവയ്ക്കൊപ്പം കയ്ക്കുന്ന  സത്യങ്ങളും ,അമൃതിന്റെ  ധര്‍മകുംഭങ്ങളും മാനവികതയുടെ  മേല്‍ക്കൂരകളില്‍  സ്ഥാനം  പിടിച്ചേക്കാം.ഒപ്പം
ഒരുപക്ഷേ ചില മാധ്യമങ്ങളുടെയെങ്കിലും അകാലചരമവും പ്രതീക്ഷിക്കാം

കടങ്ങൾ

മുന്നോട്ടെന്ന  പോലെ  തന്നെ 
കാലം  പിന്നോട്ടും  കറങ്ങും .
സമയവും  ദിവസവും 
മാസങ്ങളും  വര്‍ഷങ്ങളും 
അളന്നെടുക്കുന്ന 
മനുഷ്യന്റെ  മാനദണ്ഡങ്ങളൊന്നും
അതിനു  ബാധകമല്ല .

മുന്നോട്ടു  മാത്രം 
നോക്കിയിരിക്കുന്ന  മനുഷ്യന്റെ 
സമയത്തിന്റെ  അളവുകോലില്‍ 
ഭൂതകാലം  മടങ്ങിവന്ന് 
ചിലതൊക്കെ  പറയും .
പഴയ  കടങ്ങള്‍  വീട്ടും. 
പട്ടിണി  കിടന്ന 
ബാല്യത്തിന്റെ  കണക്കുകള്‍ ,
സ്നേഹം  കൊതിച്ച
ഭാഗ്യം കെട്ട  ഏടുകള്‍
  ഒക്കെയും  അതിലുള്‍പ്പെടും .

  ചില   സന്ധ്യകള്‍  തിരിച്ചു വരും 
എന്നോ  ഉരുകിയൊഴുകിപ്പോയ  മെഴുകുതിരിയുടെ  ഉടല്‍  വീണ്ടുമുയിര്‍ക്കും

2016, മേയ് 11, ബുധനാഴ്‌ച

അലിഖിതം

അലിഖിതമാണു പ്രകൃതിനിയമങ്ങൾ;
അലംഘനീയവും,
പുഴുവിലുറങ്ങിയ പൂമ്പാറ്റ പോലെ
എന്റെ തപസ്സുകാലം കഴിഞ്ഞു.
ഇനി ഞാനൊന്നു പറന്നോട്ടെ...

2016, മേയ് 6, വെള്ളിയാഴ്‌ച

വാക്കുകൾ

ഒരു വാക്കു പലരോടു പറയുമ്പോൾ ചിലരിൽ ഇരുളിലേക്കും
ചിലരിൽ വെളിച്ചത്തിലേക്കും പോയേക്കാം

ഇരുൾ ഇല്ലായ്മയുടെയൊ
വെളിച്ചം നിറവിന്റെയോ
അടയാളങ്ങളല്ല;

ഇരുളിലെ വാക്കുകൾ
ഒരോർമ്മയിൽ തുടിച്ചെന്നു വരാം
ഉണ്മയിലേക്കു പൊടിച്ചുവരാം

വെളിച്ചപ്പെടുന്ന വാക്കുകൾക്ക്‌
അനുഭവങ്ങളുടെ ആകൃതിയിൽ
നിഴലുകളുണ്ടായേക്കാം

പലയാവർത്തി പറയുന്ന
വാക്കുകൾ
കുന്നുപോലെ ഉറച്ചതാകും
അതിൽ വേരോടുന്ന സ്വപ്നങ്ങളാൽ
പുതിയൊരു
ആവാസവ്യവസ്ഥ തന്നെ
പൂത്തൊരുങ്ങിയേക്കാം