2016, ജൂൺ 14, ചൊവ്വാഴ്ച

അസ്തിത്വദുഖം

അസ്തിത്വദുഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപിക്കുന്നില്ല.  
വിളഞ്ഞ നെൽപാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല

അസ്തിത്വദുഖമെന്നൊരു പൂവും
ദളങ്ങളെ മടക്കുന്നില്ല
തേൻ ചുരത്താതിരിക്കുന്നില്ല

അസ്തിത്വദുഖത്തിലൊരു തേനറയും
ശൂന്യമായിരിക്കുന്നില്ല
മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും
പോകുന്നില്ല

അസ്തിത്വ ദുഖമെന്നൊരു പാമ്പും
പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല

ഒരു നേരം കണ്ണു തെറ്റിയാൽ
വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ
അസ്തിത്വദുഖമെന്നാരും അടയാളപ്പെടുത്തുന്നില്ല .

എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും
കൂടുതൽ അഗാധമായി നിന്നെ
സ്നേഹിക്കാനാവും
എന്നിൽ നിന്നൊരു വാക്കിനെ കുടുക്കിട്ട്‌ ലോകത്തിലേക്കു വലിച്ചു കെട്ടാൻ കൂടുതലെളുപ്പത്തിലാവും

ഭൂമീദേവിയുടെ പിൻ ഗാമികൾ 2

ഗുലാരിയ
.................................
1.മലഞ്ചെരിവിലെ പൂക്കള്‍
.................................................................
ഗയാ....!
മതിമയീദേവി വീടിനു പുറത്തേക്കിറങ്ങി താഴെയുള്ള താഴ്വരയിലേക്കു നോക്കി നീട്ടി വിളിച്ചു. താഴെ കുന്നിന്‍ചരുവുകളില്‍ വിരിഞ്ഞുനിന്ന നീണ്ട തണ്ടുകളുള്ള മഞ്ഞപ്പൂക്കള്‍ ഇറുത്തെടുക്കുകയായിരുന്നു ഗുലാരിയ. അമ്മയുടെ വിളി കേട്ട് കൈ നിറഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ അവള്‍ വേഗം വീട്ടിലേക്കു നടന്നു.
അവരുടെ ചെറിയ വീട്ടില്‍ മുത്തശ്ശിയും മതിമയീദേവിയും മകള്‍ ഗുലാരിയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ . മകളുടെ ഭാവിയെക്കുറിച്ചുള്ള ആവലാതികളായിരുന്നു ആ വീട്ടിലെ മിക്ക വര്‍ത്തമാനങ്ങളും. അവയുടെആഴമൊന്നും കൊച്ചുഗുലാരിയയ്ക്ക് മനസിലായിരുന്നില്ല എങ്കിലും താനാണ് ഈ വ്യാകുലതയ്ക്ക് കാരണംഎന്ന് അവള്‍ക്കെപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു.
ഭക്ഷണം പൊതിഞ്ഞു കൊണ്ടുപോകാന്‍ മതിമയിദേവി എടുത്തുവച്ചിരുന്ന പത്രക്കടലാസുകളിലൊന്നില്‍ ഭാരതത്തിന്റെ പുത്രി എന്ന തലക്കെട്ട്‌ കണ്ട് ഗുലാരിയ അമ്മയോടു ചോദിച്ചു .. ആരാണമ്മേ ഭാരതത്തിന്റെ പുത്രി?
പുകയൂതി നിറഞ്ഞു കലങ്ങിയിരുന്ന കണ്ണുകളില്‍ വെറുപ്പു നിറച്ചു കൊണ്ട് അവര്‍ ഉത്തരം പറഞ്ഞു..
."ശവങ്ങള്‍" , അതാണു ഭാരതത്തിന്റെ പുത്രിമാര്‍.
ഇവിടെ ജനിക്കുമ്പോഴല്ല , മരിക്കുമ്പോഴാണ് മകളാകുന്നത്. തൊലിയുരിച്ചു മാംസക്കടകളില്‍ തൂക്കിയിട്ട മാംസത്തുണ്ടുകളുടെ ച്ഛായയാണ് ഭാരതത്തിന്റെ പുത്രിമാര്‍ക്ക്.
ഗുലാരിയ ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകള്‍ അമ്മയുടെ മുഖത്ത് തങ്ങി നിന്നു.
നീയെന്തിനാ മതീ കുട്ടിയോടിങ്ങനെ സംസാരിക്കുന്നത്? വാ കുട്ടീ ഞാനൊരു കഥ പറയാം.മുത്തശ്ശി അവളെയും കൂട്ടി തറയില്‍ വിരിച്ചിട്ടിരുന്ന പായയിലേക്ക് ചടഞ്ഞിരുന്നു. വീടിന്നുള്ളില്‍ വീണുകിടന്ന നിലാവിന്റെ കുളിര്‍മ്മയില്‍ ഗയ ഏതോ കഥ കേട്ടുറങ്ങി....(തുടരും)
2, ഭൂമീദേവിയുടെ പിൻ ഗാമികൾ
പിറ്റേന്നു രാവിലെ മുത്തശിയുമൊത്ത്‌ ക്ഷേത്രത്തിലേക്കു നടന്നുപോകുമ്പോൾ, വീടിനടുത്തുള്ള ചെമ്മൺ പാതയിലൂടെ കുനിഞ്ഞ ശിരസുമായി കാവിയുടുത്ത്‌ ചില സ്ത്രീകൾ നിശബ്ദരായി നടന്നു പോകുന്നത്‌ ഗുലാരിയ കണ്ടു. അവൾ അവരെ പിന്തുടർന്നു. വലിയൊരു അങ്കണത്തിലേക്ക്‌ അവർ പ്രവേശിച്ചു. ആ സ്ത്രീകൾക്കും ഗുലാരിയയ്ക്കുമിടയിൽ  വലിയൊരു മതിലും അടഞ്ഞ വാതിലും ഉയർന്നു നിന്നു
രാത്രി മുത്തശി അവളോടു അതേക്കുറിച്ചു വിശദീകരിച്ചു. അവരാണു ഭൂമീ ദേവിയുടെ പിൻ ഗാമികൾ എന്ന പേരിൽ അറിയപ്പെടുന്ന സന്യാസിനികൾ. തല മുണ്ഡനം ചെയ്ത്‌ , കാവിയുടുത്ത്‌ അവർ വിരക്തിയോടെ ജീവിക്കുന്നു . മുത്തശി തുടർന്നു , അവർ ചെരിപ്പുകൾ ധരിക്കാറില്ല. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നഗ്നപാദരായി നടന്ന് ത്യാഗികളാകുന്നു.
ചെരിപ്പു ധരിച്ചു നടന്നിട്ടും വിണ്ടുകീറിയ പാദങ്ങൾ ഉള്ള അമ്മയെ  അവളോർത്തു.  പൊള്ളുന്ന വെയിലിൽ തല മാത്രമല്ല, നടുവു പോലും ഉയർത്താതെ ജോലി ചെയ്യുന്ന അമ്മയുടെ നിശബ്ദതയും ത്യാഗമായിരിക്കുമോ ? അമ്മയും ഭൂമീദേവിയുടെ പിൻ ഗാമിയാണോ?
സ്ത്രീകൾ പൂക്കളെപ്പോലെയാണു, മുത്തശി പറയുകയാണു, ഭൂമിയുടെ സൗ ന്ദര്യമല്ലേ പൂക്കൾ?
അതെ ആർക്കും അനുവാദം ചോദിക്കാതെ  പൊട്ടിച്ചേടുക്കുകയും വിൽക്കുകയും ചെയ്യാവുന്ന ശബ്ദമില്ലാത്ത ജീവികൾ, മതിമയീദേവി പിറുപിറുത്തു. അതിന്റെ തുടർച്ചകൾ മൂർച്ച കൂടിയ വാക്കുകൾ ആയിരിക്കും എന്നറിയാവുന്നതു കൊണ്ട്‌ മുത്തശിയും ഗുലാരിയയും പിന്നൊന്നും മിണ്ടിയില്ല. വെറുതെ മുറിഞ്ഞു ചോര കിനിയാൻ അവരാരും ഇഷ്ടപ്പെട്ടില്ല

2016, ജൂൺ 9, വ്യാഴാഴ്‌ച

ഹൃദയം

ഹൃദയത്തിന്‍റെഅറകള്‍
വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു !!!
താളം മാറി മാറി വരുന്നു !!!
മരണത്തിലേക്കിനിയധികദൂരമില്ലത്രെ

മിടിപ്പുകളിലറിയാം
പൂക്കാത്ത കാടാണോന്നില്‍
ഇനിയൊന്നില്‍ അമാവാസി
കരിമ്പടം പുതച്ചുറങ്ങുന്നു

ചില്ലകളില്ലാത്ത ചിറകൊടിഞ്ഞ
പക്ഷികള്‍ക്കായോന്ന്
നിറുത്താതെ പെയ്യും മഴക്കും
നിലാവിനും മറ്റൊന്ന്

യക്ഷിക്കഥകള്‍ക്ക് മുടിയഴിച്ചിടാനും
മാലാഖമാര്‍ക്ക് ചിറകുവിരിക്കാനും
കടലാസുവള്ളങ്ങള്‍ക്ക്
ഒഴുകിനടക്കാനും ഇടം വേണ്ടേ ??

ആരൊക്കെയോ തൂങ്ങി മരിച്ച
മരക്കൊമ്പുകളും
എന്‍റെ അസ്ഥി പന്ജരവും
ഞാനെവിടെ സൂക്ഷിക്കും ?

വരില്ലെങ്കിലും വെറുതെയെങ്കിലും
ഒരു വസന്തത്തിനായി ഇടമൊരുക്കണ്ടേ???
ഒരു കുന്നും ഉരുളുന്ന കല്ലും
തോല്‍ക്കാതെ തോല്‍ക്കുന്ന
ഭ്രാന്തിന്റെ ചിരിയും അറകള്‍ തേടുന്നു

അലകളുറങ്ങാത്ത കടലും
ഉരുകുന്നൊരു മണ്‍ചിരാതും
വെള്ളിടികളും അറകള്‍
പകുത്തു പതം പറയുമ്പോള്‍

ഇടമില്ലാതെയലയുന്ന സ്വപ്നങ്ങളും
അറപ്പെരുക്കങ്ങളില്‍ പൊട്ടാത്ത
ഹൃദയത്തോടൊപ്പം ഞാനും
മരിച്ചുകൊണ്ടിരിക്കുകയാണല്ലോ !!!!!