2015, മേയ് 13, ബുധനാഴ്‌ച

അടയാളം


ആദ്യയാത്ര എന്റേതെങ്കില്‍
ഹൃദയം പാതി മുറിച്ച്
സ്വര്‍ഗ്ഗത്തിലേക്കുള്ള
വഴിയോരത്തടയാളമായി നടും
ഒരു നിമിഷം കൊണ്ടതു
മുളച്ച് പടര്‍ന്നു നില്‍ക്കും
രക്തവര്‍ണ്ണഹൃദയാകാരയിലകളില്‍
സ്നേഹത്തിന്റെ നനവുണ്ടാകും
മറുപാതി ഹൃദയം
എത്രാം ലോകത്തിന്‍റെ
ഏതു കാലത്തിലാകിലും
യാമവിനാഴികാഭേദമില്ലാതെ
നിന്‍റെ സ്വരശ്രവണ മാത്രയില്‍
വീണ്ടും തുടിക്കും

2015, മേയ് 11, തിങ്കളാഴ്‌ച

അത്താഴമേശ


ദൈവമേ !
നിന്‍റെയത്താഴമേശയില്‍
ഒരു പാത്രം
സ്നേഹത്തിന്‍റെ ഭ്രാന്തും
വിളമ്പിവച്ച്
നീയെന്തിനെന്നെ കാത്തിരിക്കുന്നു .!!
ഭൂമിയിലെങ്ങും മഴയാണ്
ആവി പറക്കുന്ന
ഒരത്താഴത്തിന്‍റെ സ്വപ്നത്തിലാണ്
കണ്ണുകള്‍ ...!!


ഞാനോ 
നിന്‍റെയവസാനയത്താഴത്തിലെ
അപ്പത്തരികള്‍ ശേഖരിച്ച
കുട്ടിയോടൊപ്പം
ഒരു നുള്ളുപ്പാവാന്‍
 വേഷം മാറുകയാണ് .!!

2015, മേയ് 9, ശനിയാഴ്‌ച

ഒരേ ചില്ലയിലെ പൂക്കള്‍


അനാഥമായൊരു 
മഴയേറ്റു 
വാങ്ങിയ  വൃക്ഷഹൃദയം  തുറന്ന്
മഴുവേല്‍ക്കാതെ കാടുണരുന്നു .

മണമുള്ളയിലകള്‍ 
കൂട്ടിത്തുന്നി 
ഏതോ പക്ഷിയൊരു 
കൂടു നെയ്യുന്നു .

വൃക്ഷായുസ്സിന്റെ 
വക്ഷസ്സില്‍ ചാരി 
കിളിക്കുഞ്ഞിന്റെ
കാടുണര്‍ന്നു ചിലയ്ക്കുന്നു 

മഴമണം  നിറഞ്ഞ 
വേരുകളിലൂടെ അരിച്ചിറങ്ങി
ഭൂതകാലത്തിന്‍റെയകത്തെക്കു 
മരുഭൂമി  പിന്‍വാങ്ങുന്നു .

കാട്ടുമഴയെ ഞാനെന്നും 
വൃക്ഷഹൃദയത്തെ നീയെന്നും 
പേരിട്ടു  വിളിച്ച്
നാം പ്രണയമെന്ന  കാടാകുന്നു .
ഒരേ  ചില്ലയില്‍   പൂക്കുന്നു .