2015, ജൂലൈ 26, ഞായറാഴ്‌ച

കാലം കുഴിച്ചെടുക്കുന്ന സ്വപ്‌നങ്ങള്‍


നിനക്കു  ഞാനൊരു  
സ്വപ്നത്തിന്‍റെ
കടുകുമണിയോളം ചെറിയ 
വിത്തു തരാം 
ഓരോ മഴയിലും ചിറകു മുളയ്ക്കുന്നത്‌  

ഒരു സ്വപ്നത്തിന്‍റെ ഗന്ധം പകരാം 
ഇലഞ്ഞിമരത്തിന്‍റെ വേരോളം 
തങ്ങി നില്‍ക്കുന്നത് 

ഒരു സ്വപ്നത്തിന്‍റെ ഹരിതമുണ്ട് 
പൂക്കളെ ക്കാള്‍  നീ പ്രണയിക്കുന്ന 
ഇലപ്പച്ചകളുടെ ആത്മാവു നിറഞ്ഞത്


എന്‍റെ നാടോടിക്കഥയുടെ 
നട്ടെല്ലിന്റെ ഫോസിലില്‍
നിനക്കെഴുതാന്‍ 
നിദ്രയിലില്ലാത്ത 
നേരിന്‍റെ സ്വപ്നസ്വരത്തിന്‍റെ 
നേരിയ ഒരടയാളം തരാം 


നിന്‍റെ കൈവെള്ളയിലെ
എന്‍റെ പ്രണയത്തിന്റെ 
പവിഴരേഖകളെ   
നിയമം തെറ്റിച്ചെഴുതുന്ന 
 അപൂര്‍വ്വ സ്വപ്നങ്ങളിലൊന്നായി
കാലം കുഴിച്ചെടുക്കട്ടെ

2015, ജൂലൈ 7, ചൊവ്വാഴ്ച

ഇലാമ


ചുവര്‍ഘടികാരങ്ങള്‍
ഇലാമ പഴങ്ങള്‍ 
പൊഴിക്കുന്നുവെന്നാദ്യം 
പറഞ്ഞത് നീയാണ് ..

ഇരുള്‍ നിഴല്‍ വീഴ്ത്തിയ
സമയചലനങ്ങളില്‍   
നീയെനിക്കത് കാട്ടിത്തരുന്നു 

ഓരോ തവണ 
കണ്ണിമ ചിമ്മുമ്പോഴും
പുതിയ വാതിലുകള്‍ തുറന്ന്
കഥകളുടെയവസാനവാക്കില്‍നിന്ന് 
എല്ലായ്പ്പോഴും 
നീയൊരു  കഥ തുടങ്ങി വയ്ക്കുന്നു 

സമയചക്രങ്ങളെയതിജീവിച്ച
സെക്കന്റ് സൂചിയുടെ 
ഏതോ ഒരു ചലനവേളയിലാണ് 
ഞാന്‍ പ്രണയിക്കപ്പെടുന്നുവെന്ന
ഇലാമ പഴം എന്നിലേക്ക്‌ പൊഴിഞ്ഞത് 

അതില്‍  നിന്‍റെ പേരു വായിച്ചശേഷം 
ഞാന്‍ നിനക്കൊപ്പം 
ഘടികാരങ്ങളില്ലാത്ത   പ്രണയത്തിന്‍റെ
അന്ധലോകത്തേക്കു കടക്കുന്നു,....!!

ഉണങ്ങിയ കവിത


ഊഞ്ഞാലാടിയ മാങ്കോമ്പ് മുറിച്ചു
ചിതയൊരുക്കി കവിത കാഞ്ഞവനെ
നീയെഴുതുന്ന ചോരത്തുള്ളികളില്‍ 
ജിവിതം കനത്തൊരു പെയ്ത്താണ്
കത്തുന്ന കോലമാണ്.
ഒറ്റയ്ക്ക് പോകുമ്പോള്‍
കൈകൊട്ടി വിളിച്ച്
അക്കരെ കടത്താമെന്നു
കവിത തോണി തുഴയുന്നവനെ
നീയോഴുക്കുന്ന കഥപ്പോക്കില്‍
മുങ്ങി മരിയ്ക്കുകയാണ് കാലം
ഒരു പട്ടത്തിന്റെ നൂല്‍
കാട്ടി കൊതിപ്പിച്ചു
കവിത പറത്തുന്നവനെ
ഒളിപ്പോരിന്‍റെ വിഷയമ്പേറ്റു
വെള്ള പുതയ്ക്കുകയാണ് ഞങ്ങള്‍ .!
വരിയെ തിരിയാക്കി
കവിത കത്തിക്കുന്ന
കടല്‍ക്കൊള്ളക്കാരുടെ കാലത്ത്
ഉപ്പിലും കവിതയുണങ്ങിയേ പറ്റൂ ..!!