2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

നിന്നെക്കുറിച്ച്


കുന്നിന്‍ മുകളിലെ പച്ചപ്പില്‍ 
ഒരു കൊച്ചു വീടു ഞാന്‍ തീര്‍ക്കും 
തനിച്ചതില്‍ പാര്‍ക്കും പറക്കും 
മോഹങ്ങള്‍ മേഘങ്ങളോടു ചൊല്ലും 
പുഴുക്കുത്തു വീണയിലകള്‍  പെറുക്കി 
മായാത്ത ചിത്രങ്ങളാക്കും


രാപ്പാടി തന്‍ പാട്ടു മൂളി
രാവേറെ അക്ഷരം തിന്നു തീര്‍ക്കും
ചര്‍ക്കയില്‍ തിരിയുന്ന
നൂലുകള്‍ കൊണ്ടൊരു
വര്‍ണസ്വപ്നം വിരിക്കും

കനച്ചു പോയ കഥാപാത്രങ്ങളെ
ഓര്‍മകളിലോരാഴി കൂട്ടി
തീ കായും

തീനാളങ്ങളൊരു കഥ പറയും
അതുകേട്ടരിപ്രാക്കള്‍ വന്നുകൂടും
കുഞ്ഞാറ്റക്കിളികള്‍ കൂടോഴിയും
നിലാവിന്‍റെ കുഞ്ഞുങ്ങളെ
അന്നമൂട്ടി,
കാറ്റുമരിച്ച താഴ്വരയില്‍ നിന്ന്
പ്രാണന്‍ തിരിച്ചു പിടിച്ച
നിന്നെക്കുറിച്ച്

കത്തുന്ന കരളുള്ള
കാട്ടുതേന്‍ കുടിക്കുന്ന
കടലിന്‍റെ രുചിയുള്ള നിന്നെക്കുറിച്ച്

കഥയ്ക്കൊടുവില്‍
കടും പച്ച നിറമുള്ള കാടുണരും
കാണാത്ത നിറമുള്ള കുതിരയെത്തും
ഞാനതില്‍ യാത്രയാകും


പന്തയത്തില്‍ ജയിക്കാന്‍
വാലില്‍ പാമ്പുകളെ
ചുമക്കുന്ന കാലം വരെ
മുദ്രമോതിരം വിഴുങ്ങിയ
മീന്‍ വലയില്‍ കുരുങ്ങും വരെ
നാം സന്ദര്‍ശകര്‍ മാത്രമായി തുടരും
ചായക്കോപ്പകളില്‍ കവിത നിറയ്ക്കുന്ന
സായാഹ്ന സന്ദര്‍ശകര്‍

2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

സമ്മാനങ്ങള്‍

കഥ കേള്‍ക്കുകയാണ് ഞാന്‍ അതാകട്ടെ അവസാനിക്കുന്നെയില്ല ഓരോ കഥകളും എന്തെങ്കിലുമൊക്കെ സമ്മാനിക്കാറുണ്ട് വളപ്പൊട്ടുകള്‍ക്കും ,മഞ്ചാടി മണികള്‍ക്കും പകരമായി അവയെന്റെ പെട്ടിയിലുണ്ട്‌ , ഭൂമിയെ നോക്കി കരയവേ പൊഴിഞ്ഞ മാലാഖയുടെ ചിറകുകള്‍ ഇപ്പോഴുമേന്നെ പറക്കാന്‍ പഠിപ്പിക്കാറുണ്ട് കരയരുത് എന്നോര്‍മിപ്പിച്ചു കൊണ്ട് അര്‍ദ്ധ നഗ്നനായ ഫക്കീറിന്റെ കഥകള്‍ തന്നത് ''സത്യം അന്വേഷിക്കണം ജീവിതം കൊണ്ട് പരീക്ഷിക്കണം '' എന്നു പിറുപിറുത്തുകൊണ്ടേയിരിക്കുന്ന ഒരു പേനയാണ്‌ അലാവുദീന്റെ അത്ഭുതവിളക്കു സമ്മാനിച്ചത്‌ കണ്ണില്‍ കുത്താത്ത കുറച്ചു പുകച്ചുരുളുകള്‍ .... ''അരങ്ങു കാണാത്ത നടന്‍ '' നല്‍കിയത് പെരുമഴയുടെ ഇരുട്ടിലേക്ക് തുറന്നു വച്ച ജനാല നിശബ്ദനായ വലിയൊരു ഘടികാരമുള്ള , നീതി ന്യായ വ്യവസ്ഥകളുടെ ശേഷിപ്പുകള്‍ ഉറങ്ങുന്ന . കടല്‍ത്തീരത്തുള്ള ഭിത്തിയില്‍ ചാരി നില്‍ക്കുകയാണ് ഞാന്‍ ജീവിതം തെരുവിലാണ് സായാഹ്നം പോലെ ചുവന്ന് ... ഈ കഥ അവസാനിക്കുന്നേയില്ല പറന്നു പറന്നു പോകുന്ന രാക്ഷസ പക്ഷിയുടെ നഖമുനകളില്‍നിന്നു വഴുതുന്ന രാജകുമാരനും ...... ഉറക്കത്തിലേക്കു ഞാനും ഈ സ്വപ്നങ്ങളെ കൂടെ കൂട്ടരുതെന്ന് പണ്ടേ കരുതിയതാണ് ഉറക്കത്തിന്‍റെ എഴാം പടവില്‍ നിന്ന് ജീവിതത്തിലേക്ക് പെട്ടെന്നു തള്ളിയിടും ഒരു മുന്നറിയിപ്പും കൂടാതെ .!!!

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

കറുത്ത മാലാഖ



 മാലാഖയാകും ഞാന്‍
ആരവങ്ങള്‍ക്കിടയില്‍ ശബ്ദമില്ലാത്ത
തണുത്ത കാറ്റിലതിവേഗം വന്നുപോകുന്ന
മരണത്തിന്‍റെ മാലാഖയല്ല

നക്ഷത്രകിരീടം ചൂടി
ശുഭ്രവസ്ത്രം ധരിച്ച
ജീവന്‍റെ മാലാഖയുമല്ല

കുനിഞ്ഞുപോകുന്ന
ചെറിയ ജീവിതങ്ങള്‍ക്ക് മുകളില്‍
ഞാനെന്‍റെ ചിറകുകള്‍ വിരിക്കും
കണ്ണുകളില്‍ നിന്ന്
പ്രകാശ ധാര ചൊരിയും

കുഞ്ഞുങ്ങളേ നിങ്ങളുടെ കഥയാകും
പ്രണയമേ നിന്‍റെ കവിതയാകും
കാലമേ നിനക്കൊരു കടം കഥയാകും ഞാന്‍

ഇലഞ്ഞിയുടെ പൂവാകും
ചന്ദനത്തിന്റെ മണമാകും
മരണത്തിന്റെയും ജീവന്റെയും
കണികകള്‍ വറ്റുമ്പോള്‍
ജീവിതത്തിന്‍റെ മാലാഖയാകും ഞാന്‍
വെള്ളി ചിറകുള്ള കറുത്ത മാലാഖ