2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

നിന്നെക്കുറിച്ച്


കുന്നിന്‍ മുകളിലെ പച്ചപ്പില്‍ 
ഒരു കൊച്ചു വീടു ഞാന്‍ തീര്‍ക്കും 
തനിച്ചതില്‍ പാര്‍ക്കും പറക്കും 
മോഹങ്ങള്‍ മേഘങ്ങളോടു ചൊല്ലും 
പുഴുക്കുത്തു വീണയിലകള്‍  പെറുക്കി 
മായാത്ത ചിത്രങ്ങളാക്കും


രാപ്പാടി തന്‍ പാട്ടു മൂളി
രാവേറെ അക്ഷരം തിന്നു തീര്‍ക്കും
ചര്‍ക്കയില്‍ തിരിയുന്ന
നൂലുകള്‍ കൊണ്ടൊരു
വര്‍ണസ്വപ്നം വിരിക്കും

കനച്ചു പോയ കഥാപാത്രങ്ങളെ
ഓര്‍മകളിലോരാഴി കൂട്ടി
തീ കായും

തീനാളങ്ങളൊരു കഥ പറയും
അതുകേട്ടരിപ്രാക്കള്‍ വന്നുകൂടും
കുഞ്ഞാറ്റക്കിളികള്‍ കൂടോഴിയും
നിലാവിന്‍റെ കുഞ്ഞുങ്ങളെ
അന്നമൂട്ടി,
കാറ്റുമരിച്ച താഴ്വരയില്‍ നിന്ന്
പ്രാണന്‍ തിരിച്ചു പിടിച്ച
നിന്നെക്കുറിച്ച്

കത്തുന്ന കരളുള്ള
കാട്ടുതേന്‍ കുടിക്കുന്ന
കടലിന്‍റെ രുചിയുള്ള നിന്നെക്കുറിച്ച്

കഥയ്ക്കൊടുവില്‍
കടും പച്ച നിറമുള്ള കാടുണരും
കാണാത്ത നിറമുള്ള കുതിരയെത്തും
ഞാനതില്‍ യാത്രയാകും


പന്തയത്തില്‍ ജയിക്കാന്‍
വാലില്‍ പാമ്പുകളെ
ചുമക്കുന്ന കാലം വരെ
മുദ്രമോതിരം വിഴുങ്ങിയ
മീന്‍ വലയില്‍ കുരുങ്ങും വരെ
നാം സന്ദര്‍ശകര്‍ മാത്രമായി തുടരും
ചായക്കോപ്പകളില്‍ കവിത നിറയ്ക്കുന്ന
സായാഹ്ന സന്ദര്‍ശകര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ