2014, ഏപ്രിൽ 30, ബുധനാഴ്‌ച

പ്രതീക്ഷ


അമൂര്‍ത്തമായ 
ആശയങ്ങളെന്നെ മത്തു പിടിപ്പിക്കുമ്പോള്‍ 
നിന്നിലേക്കു
മടങ്ങിവരാനെനിക്കാകുന്നില്ല ..!!

നിന്നെ മറക്കാനുമെനിക്കാവില്ല ..
കാലത്തിനതീതരായി കണ്ടുമുട്ടാന്‍
നിനക്കു ഞാന്‍ ചില 
അടയാളങ്ങള്‍ തരാം .

ഒരിക്കലും പൂക്കാത്ത
മരത്തിന്‍റെ ചില്ലയില്‍ ....
അതിശൈത്യകാലത്തൊരു
പൂ വിരിയും ...
തേന്‍ തുള്ളിയായി ഞാനുണ്ടാവും ..
പ്രിയപ്പെട്ട പക്ഷീ...
ദേശങ്ങള്‍ താണ്ടി വരിക
തേന്‍ നുകരുക ....

പട്ടുപോയ പടുവൃക്ഷത്തിന്‍റെ
പുറത്തേക്കെഴുന്നു നില്‍ക്കുന്ന
വേരുകളില്‍
ഗ്രീഷ്മകാലം കടന്നു
തലനീട്ടുന്ന തളിരിലകളില്‍ എന്നെ കാണുക ...!!
അതിന്റെ കീഴില്‍ പ്യൂപ്പയായുറങ്ങുക..

അഗ്നിവര്‍ഷത്തില്‍ പൊള്ളാത്ത
നെഞ്ചിനെ മഞ്ഞു കണങ്ങള്‍
നീറ്റുമ്പോള്‍
അരികിലെവിടെയോ പ്രണയമുണ്ടെന്നറിയുക ...!!

നിനക്കും കാലത്തിനും
അസ്തമിക്കാത്ത പ്രതീക്ഷാ ഭാവമല്ലേ ഞാന്‍ ..!!

2014, ഏപ്രിൽ 29, ചൊവ്വാഴ്ച

കള്ളി മുത്തി



ഞാന്‍ കാണുകയായിരുന്നു .കല്ലുകെട്ടിയ കിണറിന്‍റെ മുകള്‍ഭാഗം പൊളിഞ്ഞടര്‍ന്നു തുടങ്ങിയിരുന്നു .ഒരു ചെറിയ സിമന്റ് പൊളിയെടുത്ത് മെല്ലെ താഴേയ്ക്കിട്ടു . പായല്‍ച്ചെടികളില്‍ തട്ടി അത് വെള്ളത്തിലേക്ക് പതിച്ചു .കിണറ്റില്‍ നിന്ന് ഓളങ്ങള്‍ പരന്നു . അതില്‍ നിന്നൊരിക്കലും വെള്ളം കോരാറില്ല. അടുത്ത് തന്നെ തെളി വെള്ളമൊഴുകുന്ന അരുവിയുണ്ട് ..കല്ലുകള്‍ പെറുക്കി കൂട്ടി തടയണ കെട്ടിയിരിക്കുന്നു ...!!

കിണറിന്റെ ഒരരികിലായി കല്ലുകള്‍ കൊണ്ട് കെട്ടിയ തറയോടു കൂടി ഒരു നാരകം ...!! അതിന്റെ മുന്നില്‍ മണ്ണില്‍ കുത്തിവച്ച ശൂലം ....മഞ്ഞളും സിന്ദൂരവും കൊണ്ടതില്‍ കുറി വരച്ചിരിക്കുന്നു . വെറ്റില ,അടയ്ക്ക ,ചുണ്ണാമ്പ് , പുകയില , എല്ലാം നിരത്തി വച്ചിരിക്കുന്നു .കൊല്ലാനുള്ള കോഴി മുരുകന്‍റെ കൈയിലിരുന്നു പിടയ്ക്കുന്നു ..

''എന്താ അപ്പാ ഇത് ?
എന്റെ ചോദ്യം കേട്ട് അപ്പന്‍ തിരിഞ്ഞു നോക്കി . ''കുട്ടികള്‍ ഇവിടെ നിന്നൂടാ എന്നറിഞ്ഞു കൂടെ ?നീ വീട്ടിപ്പോ ''
ഞാന്‍ പതിയെ തങ്കച്ചോകോത്തിയുടെ മടക്കുകള്‍ വീണ വയറിനോട് ചേര്‍ന്ന് നിന്നു . അവര്‍ മുണ്ടും ബ്ലൌസുമാണ് ധരിക്കാറുള്ളത്. വയസ് അറുപതായിട്ടും കിലോമീറ്ററുകള്‍ നടന്നാണ് അവര്‍ ഏലത്തോട്ടത്തില്‍ പണിക്കു വരുന്നത് .ഒന്‍പത് ഏക്കറില്‍ പരന്നുകിടക്കുന്ന ആ തോട്ടം ഒരു തമിഴ് മുസ്ലീമിന്‍റെതായിരുന്നു .അപ്പന്‍ അവിടുത്തെ മാനേജരും . അവിടെത്തന്നെയായിരുന്നു ഞങ്ങളുടെ താമസവും . എങ്കിലും പഴയ ആചാരങ്ങള്‍ അതുപോലെ തുടരുന്നതില്‍ ആരും തടസം പറഞ്ഞില്ല .
നാരകത്തറയിലെ വലിയ കല്ലില്‍ ചേര്‍ത്തു വച്ച് മുരുകന്‍ കോഴിയുടെ തല വെട്ടി . ചോര ചീറ്റി കല്ലുകളില്‍ തെറിച്ചു .പിടിവിട്ട കോഴി പിടച്ചു പറന്നു ...മരങ്ങളില്‍ ഇടിച്ചു വീണു .വീണ്ടും പറന്നു .കല്ലുകളില്‍ തട്ടി , നാരകത്തറയില്‍ തട്ടി ......
''പാവം , അതിനു കണ്ണു കാണാത്ത കൊണ്ടല്ലേ '' എന്റെയാത്മഗതം കേട്ട് അപ്പന്‍ ചിരിച്ചു .തങ്കച്ചോകോത്തി ചിരിച്ചു ,മുരുകന്‍ ചിരിച്ചു ,എല്ലാവരും ചിരിച്ചു ....!!
ചിരിക്കൊടുവില്‍അവിടെ ഞാനും മുത്തിയും മാത്രം അവശേഷിച്ചു വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി മുത്തിയും ചിരിക്കുന്നു ....!!
എനിക്ക് അരുവി കടന്നു പോയാലോ എന്ന് തോന്നി .അവിടെ വലിയൊരു കറിനാരകമുണ്ട് , വലിയ നാരങ്ങകള്‍ മുറിച്ചു അമ്മ അച്ചാറിടും, പക്ഷേ തടിപ്പാലം കടക്കാന്‍ എനിക്ക് പേടിയായിരുന്നു .തിരിച്ചു വീട്ടിലേക്കു പോയാലോ ? ഉച്ചവെയിലില്‍ പോലും നാഗങ്ങള്‍ ഇണ ചേരുന്ന ആ വഴി കയറി വീട്ടിലേക്കു പോകാനോ ?
''ബാ ''മുത്തി വിളിക്കുന്നു
''ഇല്ല , എനിക്കിഷ്ടല്ല ചോര , ചോരയുടെ മണം, ചോരയുടെ നിറം .......
''മുത്തി വീണ്ടും ചിരിക്കുന്നു ...
''എന്നിട്ടാ ആളുകളുടെ ചോര അളന്നും അളക്കാതെയും ചെറിയ കുഴലുകളില്‍ ഊറ്റിയെടുക്കുന്നത്''
ഇപ്പോള്‍ ഞാന്‍ ഇളിഭ്യയായി .......
കറ വീണ കല്ലുകളില്‍ , എന്റെ കണ്ണുകള്‍ തങ്ങി നിന്നു.
മുത്തിയുടെ ചിരിയില്‍ ചോരപോലെ ചുവന്ന മുറുക്കാന്‍ കറ തെറിച്ച് ....എന്‍റെ വെള്ള നിറമുള്ള കോട്ടണ്‍ സാരിയില്‍ ചുവന്ന പൊട്ടുകള്‍ വരച്ചു .
''അയ്യോ മോളിവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ലാട്ടോ '''രമണി ചേച്ചി പരിഭവിച്ചു ...ഞാനും ചിരിച്ചു ...
''കള്ളി മുത്തി ''...
വര്‍ഷങ്ങള്‍ക്കിപ്പുറം നഗരച്ചൂടിലുണങ്ങിപ്പോയ നാരകത്തറയിലേക്ക് , എന്നിലേക്ക്‌ .....ഓര്‍മകളുടെ കിണറ്റിന്‍ കരയില്‍ നിന്നും വീണ്ടും മുറുക്കിത്തുപ്പിയിരിക്കുന്നു ......!!

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

കുറ്റവാളി


കുടിക്കാന്‍ വിഷം കൊടുക്കുന്നത് 
കുറ്റമാണെങ്കില്‍ ;നീ കുറ്റവാളിയാണ് ....!!
അനുരാഗമെന്ന വിഷമാണ് നീയെന്നില്‍ പകര്‍ന്നത് .....!!

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

മരിച്ചു പോകേണ്ടവരോട് അഥവാ ജീവിക്കുന്നവരോട്


മരണമൊരു  താഴ്വര;
അതിലേക്കു തുറക്കുന്ന
ജനാല  ജീവിതത്തിലാണ്

ജീവിക്കുന്നവരുടെ  നാട്ടില്‍ നിന്നും
അവിടേക്ക്  നിങ്ങളൊന്നും
ചുമക്കെണ്ടതില്ല


നിങ്ങളുടെ  ചിരിയോ  കരച്ചിലോ
അവര്‍ക്കാവശ്യമില്ല
കണ്ണീരിന്‍റെ രുചിയോ ,
വിയര്‍പ്പിന്‍റെ ഗന്ധമോ അവര്‍ക്കറിയേണ്ട

 മണ്ണ് വെളുത്തും
ആകാശം ചുമന്നുമിരിക്കുന്നു
അവിടെ ദാഹജലം പരിഹസിക്കപ്പെടുന്നു

സ്നേഹം , കരുണ ,ക്ഷമ ഒക്കെയും
ചിലവില്ലാത്ത നാണയനിധികള്‍മാത്രം
സ്വീകരിക്കപ്പെടുകയോ  നിരാകരിക്കപ്പെടുകയോ
ചെയ്യാന്‍  വൃദ്ധരില്ല ;
വലിച്ചെറിയപ്പെടാന്‍   കുഞ്ഞുങ്ങളും ..

വഴി മറന്നു പോകാന്‍ വീടുകളില്ല
സമാശ്വസിപ്പിക്കപ്പെടാന്‍ വേദനകളും
വച്ചുകെട്ടാന്‍ മുറിവുകളുമില്ല,..

ജീവിക്കുന്നവരുടെ  നാട്ടില്‍ നിന്നും
 നിങ്ങളിവയൊന്നും അവിടേക്ക്
ചുമക്കേണ്ടതില്ല

എന്നേക്കും ...!!


ചുവരുകളെയെനിക്കു
കാവല്‍ നിര്‍ത്തരുത്  ...!!
അവ നിങ്ങളെ കബളിപ്പിക്കും ..!!

ചെമ്മരിയാടിന്‍പറ്റങ്ങള്‍
കുതിച്ചോടുന്ന
കുന്നിന്‍ ചെരുവുകളില്‍,
ഇടയന്‍റെ പുല്ലാങ്കുഴലിലൊഴുകുന്ന
രാഗങ്ങളില്‍ കലര്‍ന്ന്....
ഞാന്‍ കാറ്റിലലിഞ്ഞു
പോകുമെന്ന്  നിങ്ങള്‍ക്കറിയില്ല ..!!

വെള്ളാരം കല്ലുകള്‍പാകിയ
അരുവികളില്‍ മുഖം നോക്കി
 വനദേവതയായി
രൂപം മാറിയ
എന്നെ നിങ്ങള്‍ക്ക്
തിരിച്ചറിയാനുമാവില്ല ..!!

എന്നെ കൊരുത്ത ചങ്ങലകളും ..
അടച്ചിട്ട മുറികളുടെ
ശ്വാസംമുട്ടിക്കുന്നയിരുട്ടും
നിങ്ങളെ വരവേല്‍ക്കും ...!!

യാഥാര്‍ത്ഥ്യബോധമില്ലാത്തവര്‍ക്ക്
സ്വപ്നലോകങ്ങളുമന്യം തന്നെ ..!!

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ജിവിതം കഥയാകുമ്പോള്‍


 തുലാമഴ,
തുമ്പിക്കൈവണ്ണത്തില്‍ പെയ്തുകൊണ്ടിരുന്നു.
ശക്തിയായി വീശിയ കാറ്റില്‍ ജനാല തുറന്നടഞ്ഞു . ''ചേച്ചീ അതൊന്നടയ്ക്കാമോ?'' വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്താതെ തന്നെ ഞാന്‍ ചോദിച്ചു.

''ശരി കുഞ്ഞേ'' .. ഹോ ! എന്തൊരു മഴയാണിത് ..!!
തോളില്‍ കിടന്ന തോര്‍ത്തില്‍ കൈ തുടച്ചുകൊണ്ട് അവര്‍ അടുക്കളയില്‍ നിന്നും വന്നു ജനല്‍പ്പാളികള്‍ ചേര്‍ത്തടച്ചു. കാറ്റില്‍ അഴിച്ചിട്ട അവരുടെ മുടി പാറിപ്പറക്കുന്ന കാഴ്ച എന്നില്‍ അസ്വസ്ഥതയുളവാക്കി.
സമയം നോക്കാന്‍ അറിയാത്തവര്‍ വാച്ച് കെട്ടുന്നത് പോലെയോ, എഴുതാന്‍ അറിയാത്ത ഒരാള്‍ എപ്പോഴും പേന കൊണ്ട് നടക്കുന്നത് പോലെയോ ആണ് പ്രായമുള്ള ആ സ്ത്രീ പ്രായക്കുറവ് തോന്നിക്കാന്‍ മുടി ഫാഷനില്‍ കെട്ടുന്നതെന്നു എനിക്കു തോന്നി! ഏകദേശം പത്തു വര്‍ഷം മുമ്പ് മുപ്പതുകളുടെ ആരംഭത്തില്‍ തന്നെ ഞാന്‍ മുടി കെട്ടിവച്ചു ശീലിച്ചിരുന്നു.

ഇവിടെ രണ്ടുദിവസം തങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അമ്മ കൂടെ അയച്ചതാണ് അവരെ, ആള്‍ത്താമസം ഇല്ലാതെ കിടക്കുന്ന വീടാണ്. ഒറ്റയ്ക്ക് പോകണ്ട എന്ന അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവരെ കൂടെക്കൂട്ടിയത്. അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

ഈ മഴയും കാറ്റും തമ്മില്‍ മത്സരിക്കുകയാണെന്ന് തോന്നിപ്പോകുന്നു ..!!
ഉച്ചയ്ക്ക് ഊണ് കഴിച്ച ശേഷം ഒന്നു കിടക്കാം എന്ന് കരുതി മുകളിലെ ഒറ്റമുറിയിലേക്ക് പോകാന്‍ കോണി കയറിയപ്പോള്‍ കൈയിലിരുന്ന ഫോണ്‍ ശബ്ദിച്ചു...
ഓ ! ഇത് ആ പബ്ലീഷര്‍ ആണ്!

''ഹലോ ''

'' ഹലോ മാഡം നമസ്കാരം ''
''പറയൂ സര്‍!''
'' പുതിയ പുസ്തകത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയായി; പിന്നെ മാഡത്തിന്‍റെ ജീവിതകഥ ഒരു പുസ്തകമാക്കണം എന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്‌; സഹകരിക്കണം!''

ഞാന്‍ ചിരിച്ചു
''ആലോചിക്കാം '' എങ്കില്‍ ശരി 'ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ കിടക്കയില്‍ ഇരുന്നു. ജീവിതം എപ്പോഴാണ് കഥയാവുന്നത്? അവിശ്വസനീയമായി എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോഴല്ലേ? അവയെല്ലാം ആരെ വിശ്വസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്? അതുകൊണ്ടുള്ള ഗുണമെന്താണ്? അഥവാ അങ്ങനെ ഒന്നെഴുതിയാല്‍ത്തന്നെ എന്തൊക്കെ എനിക്ക് മറച്ചുവയ്ക്കേണ്ടി വരും? സത്യസന്ധമല്ലാതെ എഴുതാനാണെങ്കില്‍ കെട്ടുകഥകള്‍ ഉണ്ടാക്കിയാല്‍ പോരെ?

ബാല്യവും കൌമാരവും ചൂഷണങ്ങളുടെ കാലമായിരുന്നു ; അല്ലലോ അലച്ചിലോ, ദാരിദ്ര്യമോ ഉണ്ടായിരുന്നില്ല. ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് ചൂഷണത്തിന് ഇരയാവേണ്ടിവരിക മാത്രമല്ല, അവ മറച്ചുവയ്ക്കേണ്ട ബാധ്യത കൂടി ഉണ്ടാവുന്നു . സ്വയം ചെയ്യുന്ന തെറ്റുകള്‍ ഒരു എഴുത്തുകാരനോ, എഴുത്തുകാരിക്കോ സമൂഹത്തിനു മുന്‍പില്‍ ഏറ്റുപറയാന്‍ ധൈര്യം ഉണ്ടായിയെന്നു വരും, പക്ഷെ തനിക്കു നേരിടേണ്ടി വന്ന വിപത്തുകളെ, അതും പ്രിയപ്പെട്ടവരില്‍ നിന്ന് ഉണ്ടായവ അവര്‍ മറച്ചു വയ്ക്കും ..

തന്റെ നെഞ്ചിനു നേരെ വരുന്ന വെടിയുണ്ടയെ ധീരതയോടെ നേരിടുന്ന ഒരു പട്ടാളക്കാരന്‍ സ്വന്തം കുടുംബത്തിനു നേര്‍ക്ക്‌ നീളുന്ന കത്തിമുനകളില്‍ പരിഭ്രാന്തനാകുന്നത് പോലെയാണത് .!!

ചിന്തകള്‍ വലനെയ്തു കഴിഞ്ഞു , ഇനിയതില്‍ കുരുങ്ങി പിടയുന്ന വെറുമൊരു ഇരമാത്രമാണ് ഞാന്‍ .. ഞാന്‍ എഴുന്നേറ്റു താഴേക്ക്‌ പോയി. ഉറങ്ങുന്ന ചേച്ചിയെ ശല്യം ചെയ്യാതെ കാപ്പിയിട്ടു. അതുമായി ജനാലയ്ക്കരുകില്‍ പോയി നിന്നു. മഴ തോര്‍ന്നിരുന്നു ... ജനാലകള്‍ തുറന്നപ്പോള്‍ ഇലകളില്‍ നിന്ന് മഴത്തുള്ളികള്‍ പതിക്കുന്നതിന്റെ നേരിയ ശബ്ദം കേട്ടു തുടങ്ങി . .

21 മത്തെ വയസില്‍ വിവാഹിതയാവുന്നത് വരെ, ജീവിതത്തെ പരിശ്രമം കൊണ്ട് നേരിട്ട് മനോഹരമാക്കാമെന്നു തന്നെ ഞാന്‍ വിശ്വസിച്ചിരുന്നു .വിവാഹം എന്നല്ല ഏതു കാര്യത്തിലും സ്വപ്നങ്ങളെക്കാള്‍ മുന്‍തൂക്കം ഞാന്‍ യാഥാര്‍ത്ഥ്യബോധത്തിന് നല്‍കി . അതുകൊണ്ടാണ് , നഴ്സിംഗ് കോഴ്സ് തിരഞ്ഞെടുത്തു എത്രയും വേഗം ജോലിക്ക് പോയിത്തുടങ്ങിയത്

അരക്ഷിതാവസ്ഥയുടെ കയത്തിലേക്ക് ഞാന്‍ എറിയപ്പെട്ടത് വിവാഹത്തിന്‍റെ പിറ്റേന്ന് ആയിരുന്നു. ഒരു പുതിയ വീട്, പുതിയ ആളുകള്‍, ഇന്നലെ താലികെട്ടിയ അപരിചിതനായ ഒരാള്‍ക്കൊപ്പം ഞാന്‍ അവിടേക്ക് ചെന്നു കയറി.

'' നിന്റെ വീട് പോലെയൊന്നും അല്ല ഇത് . ഇവിടിത്ര സൌകര്യങ്ങള്‍ ഒക്കെയേ ഉണ്ടാവൂ, വേണെങ്കില്‍ സഹിച്ചാ മതി . ' എന്നോടായിരുന്നു ആ സംസാരം . ഞാനൊന്നു പതറി. എന്റെ തല കുനിഞ്ഞു.
അവരുടെ ലോകം, ഞാന്‍ ഒറ്റ; എന്തെങ്കിലും രഹസ്യമായി ചോദിക്കുകയോ പറയുകയോ ചെയ്താല്‍ എല്ലാവരോടുമായി അത് പറഞ്ഞു എന്നെ പരിഹസിക്കുക ഭര്‍ത്താവിന്‍റെ ശീല മാണെന്ന് താമസിക്കാതെ എനിക്ക് മനസിലായി. ഞാന്‍ മിണ്ടാതായി.
മൃഗങ്ങളുടെ ജന്മവാസനപോലെ രാത്രികള്‍ കടന്നു പോയി . അതെന്നെ കൂടുതല്‍ ഒറ്റപ്പെടുത്തി. ദിവസം മുഴുവന്‍ അവര്‍ കൂട്ടംചേര്‍ന്ന് എന്നെ കുറ്റപ്പെടുത്തി .
അയാള്‍, എന്റെ ഭര്‍ത്താവ്‌ പ്രഭാതം മുതല്‍ സന്ധ്യവരെ അന്യസ്ത്രീകളെ പ്രശംസിച്ചു. എന്റെ കുറ്റങ്ങള്‍ കൂടിവന്നു . എന്റെ കരളില്‍ ഉണങ്ങാത്ത മുറിവുകളില്‍ നിന്ന് രക്തം പ്രവഹിച്ചു കൊണ്ടിരുന്നു . ..

ഓരോ ദിവസവും ഞാന്‍ പ്രതീക്ഷിച്ചു . ഇല്ല മാറ്റങ്ങള്‍ ഉണ്ടായില്ല. ഞാന്‍ അയാളുടെ ഭാര്യയാണെന്നു ആരോടും പറയരുതെന്ന് അയാള്‍ ആക്രോശിച്ചു.  എന്നെ അപമാനമായി അയാള്‍ കരുതി. എന്റെ കൂടെ എവിടെയും പോകാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല, നിര്‍ഭാഗ്യവശാല്‍ എവിടെയെങ്കിലും പോകേണ്ടിവന്നാല്‍ അതിന്റെ ദേഷ്യം തീര്‍ക്കാന്‍ എന്നെക്കൊണ്ട് ഇരട്ടി പണിയെടുപ്പിച്ചു. പോകുന്ന വഴികളില്‍ മുഴുവന്‍ ചീത്തവിളിച്ചു. അങ്ങനെയിരിക്കെ ഞാന്‍ ഗര്‍ഭിണിയായി. സ്നേഹത്തിന്‍റെ പുതിയ രൂപം പ്രതീക്ഷിച്ച എന്നെ അയാള്‍ അവജ്ഞയോടെ നോക്കി. .

വിവാഹം കഴിഞ്ഞു  ദിവസങ്ങള്‍ക്കുള്ളില്‍ പറമ്പിലും പാടത്തും ഞാന്‍ പണി ചെയ്തു തുടങ്ങിയിരുന്നു . എന്റെ ചിലവില്‍ സുഖിച്ചു കഴിയാമെന്നു നീ വ്യമോഹിക്കണ്ട എന്ന വാക്കുകളുടെ ആവര്‍ത്തനം അത്രമേല്‍ ദുസ്സഹമായിരുന്നു. കുഞ്ഞ്‌ ജനിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവളും കഴിക്കുന്ന ഓരോ മണി ചോറും എനിക്ക് കണ്ണീരിന്‍റെ കയ്പ്പ് നിറഞ്ഞതായി. ഞാന്‍ വീണ്ടും ഗര്‍ഭിണിയായായതോടു കൂടി എന്റെ യാതനകള്‍ അതിരില്ലാതായി. എന്നെ എത്ര കഷ്ടപ്പെടുത്താമോ അത്രയും അമ്മയും മകനും ചേര്‍ന്ന് ചെയ്തു. എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. പലിശയ്ക്ക് കടം വാങ്ങി എന്നെ കെട്ടിച്ചയച്ച വീട്ടുകാരുടെ കഷ്ടപ്പാടുകള്‍ മറന്നു ഞാന്‍ അവിടേക്ക് പോയി .


.എങ്കിലും ആര്‍ക്കും ഒരു ഭാരം ആവരുതെന്ന ആഗ്രഹത്തോടെ വീണ്ടും ഞാന്‍ ആ നരകത്തിലേക്ക് മടങ്ങി. വീണ്ടും വീണ്ടും പ്രശ്നങ്ങള്‍ , ജോലിഭാരം , എന്റെ കുഞ്ഞിനെ കൊതിതീരെ എടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. പകല്‍ പറമ്പിലെ പണികള്‍, പിന്നെ വീട്ടിലെ പണികള്‍, വൈകുന്നേരം മദ്യപിച്ചെത്തുന്ന അയാളുടെ മര്‍ദ്ദനം. മരണം എത്തിയിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ച നാളുകള്‍ ...

രണ്ടാമത് മകന്‍ ജനിച്ചതോടെ എന്റെ കണ്ണീരിന്‍റെയളവു കടല്‍പോലെ വര്‍ദ്ധിച്ചു. ഓരോ നേരത്തെ ആഹാരത്തിനും ഞാന്‍ പഴി കേട്ടു, കുഞ്ഞുങ്ങള്‍ക്ക് രോഗമുണ്ടാവുമ്പോള്‍ അയാളുടെ പോക്കറ്റില്‍ നിന്ന് എനിക്ക് മോഷ്ടിക്കേണ്ടി വന്നു. . വല്ലപ്പോഴും വീട്ടില്‍ നിന്ന് വാങ്ങിത്തരുന്ന പുതിയ വസ്ത്രങ്ങള്‍ ആഡംബരം പോലെ ധരിച്ചു . കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മോഷ്ടിക്കുന്ന പണത്തിനു ഞാന്‍ പ്രഹരമേറ്റു. കഴിവതും അവരെ എന്റെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു .പണികള്‍ ചെയ്യുമ്പോള്‍ അവരെ നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല .മാത്രമല്ല അവര്‍ അവിടെ സന്തോഷത്തോടെയിരിക്കുന്നുവെന്നു ഞാന്‍ ആശ്വസിച്ചു . എന്റെ ജീവിതം നരകതുല്യമായിരുന്നു . ഏതോ ശത്രുവിനോടെന്ന പോലെ അയാള്‍ എന്നോട് പെരുമാറി .സന്തോഷമല്ല ,അല്പം സ്വസ്ഥത ഞാന്‍ അതിയായി ആഗ്രഹിച്ചു ... എന്റെ പ്രാര്‍ത്ഥന പുസ്തകങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു ....

''എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ ..... ഫോണ്‍ ചിലച്ചതാണ് ,

''ഹലോ അമ്മെ '' ''എന്താ എന്റെ കുട്ടീ ഇത് , ഒറ്റയ്ക്ക് ജീവിച്ചു നിനക്ക് മതിയായില്ലേ ?? ഇനിയും വേണോ ഇത് ? ഇപ്പൊ എന്തിനാ അവിടേക്ക് പോയത് നീയ്യ്??''
''ഞാന്‍ നാളെ വരില്ലേ അമ്മെ , പിന്നെന്താ ?''

''നിന്റെയിഷ്ടം പോലെ നടക്കട്ടെ , ഞാനെന്തു പറയാനാ . മോള് വിളിച്ചിരുന്നു , അവളും അവനും സുഖായിരിക്കുന്നു .''
''ശരിയമ്മേ ''
അമ്മ പറഞ്ഞത് നേരാണ് വിദേശത്തു  ജോലിക്ക്  പോയ   കഴിഞ്ഞ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ തനിച്ചായിരുന്നു .

എന്റെ പ്രതീക്ഷകള്‍ പിന്നെയും തളിര്‍ത്തു .പണം കൊടുത്തു സ്നേഹം വാങ്ങാമെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. അയാള്‍ പഴയ പല്ലവി പുതിയ രൂപത്തില്‍ ആവര്‍ത്തിച്ചു .എല്ലാവരെയും കേള്‍ക്കെ നന്നായി സംസാരിച്ചു ആരും കേള്‍ക്കാതെ നീ ജോലി ചെയ്തു പണം ഉണ്ടാക്കി കൊണ്ട് വന്നു സ്ഥലമോ വീടോ വാങ്ങി ജീവിച്ചോ .ഞാന്‍ ഇടയ്ക്ക് വന്നു കണ്ടോളാം ഇതായിരുന്നു അയാളുടെ നിലപാട് . ഞാന്‍ എന്നെ തന്നെ വെറുത്തു . അതുവരെ ജീവിതത്തോട് സന്ധിചെയ്ത ഞാന്‍ പിന്നീട് സമരം പ്രഖ്യാപിച്ചു .സന്ധിയില്ലാസമരം.

കുട്ടികള്‍ മുതിര്‍ന്നു .അവരിപ്പോള്‍ വിദേശത്ത് പഠിക്കുന്നു . അവര്‍ സുഖായിരിക്കുന്നു എന്നാണ് അമ്മയിപ്പോള്‍ പറഞ്ഞത് .കണ്ടു കൊതി തീരാത്ത എന്റെ കുഞ്ഞുങ്ങള്‍ ......

''കുഞ്ഞേ വെള്ളം ചൂടായി '' ചേച്ചിയാണ് .
എങ്കില്‍ ഞാന്‍ കുളിച്ചിട്ടു വരാം ..ചേച്ചി ചായ കുടിച്ചോളൂ! ഞാന്‍ പോയി കുളിച്ചു വന്നു .ചായ കൊണ്ടുവന്നു വച്ചപ്പോഴേക്കും ചേച്ചി പറഞ്ഞു .. കുഞ്ഞേ അദ്ദേഹം വിളിച്ചിരുന്നു .വൈകുന്നേരം കുട്ടികളെയും കൂട്ടി വരുന്നുണ്ടത്രേ ...!!

ഞാന്‍ അമ്പരന്നു .ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം? ഞാന്‍ ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു ,
''ഹലോ ''
''ഹലോ , ഞാന്‍ വിളിച്ചിരുന്നു , നീനയും റോയിച്ചനും എത്തിയിട്ടുണ്ട് .അവര്‍ക്ക് അങ്ങോട്ട്‌ വരണമെന്ന് നിര്‍ബന്ധം .സമയം നാലു മണി അല്ലേ ആയുള്ളൂ.. .ഒരു എട്ടൊന്‍പതുമണി ആകുമ്പോ ഞങ്ങള്‍ അങ്ങോട്ടെത്തിയെക്കാം .''

''ഹലോ അച്ചായാ ,ഇവിടെ നല്ല മഴയാണല്ലോ ....''

''സാരമില്ല കൊച്ചേ, കാറിലല്ലിയോ വരുന്നേ .പിന്നെന്താ ??''
'ശരി '' ''എന്നലായ്ക്കോട്ടേ '' ''എന്നതാ ചേച്ചി കറിയുള്ളത് ? അത്താഴത്തിനു അവരും കാണുമല്ലോ''...

''മീന്‍ വാങ്ങാം കുഞ്ഞേ , അതൊന്നും കാര്യാക്കണ്ട ,അദ്ദേഹം നല്ല മനുഷ്യനാ അല്ലെ ?''

''അതെ ചേച്ചീ '' അവര്‍ക്ക് കൂടുതലൊന്നും ചോദിയ്ക്കാന്‍ ഇടനല്‍കാതെ ഞാന്‍ എണീറ്റു. പുറത്തു മഴയ്ക്കുള്ള വട്ടംകൂട്ടുന്നുണ്ട്; കാറ്റും കുറവല്ല.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അമ്മ നിര്‍ബന്ധിച്ചു .മോളെ ഒരു വിവാഹം ... ഞാന്‍ സമ്മതിച്ചില്ല .പക്ഷെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു .സാമ്പത്തികമായി നീ സുരക്ഷിതയാണ് , പക്ഷെ , സാമൂഹ്യ സുരക്ഷ എന്നൊന്ന് കൂടിയുണ്ട് ...! ഞാനിത്ര കാലം നിന്നെ പ്രതി വേദനിച്ചു ,എന്റെ കണ്ണടയും മുന്‍പ് എനിക്ക് സമാധാനം വേണം ...''

 ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു . അതുകൊണ്ട് തന്നെ അമ്മ അദേഹത്തോട് എന്നെ നിര്‍ബന്ധിക്കാന്‍ അവശ്യപ്പെട്ടുകൊണ്ടിരുന്നു . അദ്ദേഹം വിഭാര്യന്‍ ആയിരുന്നു ; രണ്ടു കുട്ടികള്‍ നീനയും റോയിയും എന്റെ കുട്ടികളെക്കാള്‍ മൂത്തവര്‍ ... ഒരിക്കല്‍ അദേഹം എന്നോട് ചോദിച്ചു: ''നിനക്കെന്നെ വിവാഹം കഴിച്ചു കൂടെ ? എനിക്കാദ്യം ദേഷ്യമാണ് തോന്നിയത് .ഞങ്ങള്‍ അത്ര അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു .പക്ഷെ അമ്മയുടെ അലട്ടലില്‍ നിന്ന് രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗം കൂടിയാണ് അതെന്നു എനിക്ക് തോന്നി . ഞാനൊരു നിബന്ധന വച്ചു. ഇപ്പോള്‍ എന്ന പോലെ തന്നെ നമുക്കിനിയും സുഹൃത്തുക്കളായി തുടരാം , വിവാഹം മറ്റുള്ളവരുടെ കണ്ണില്‍ മാത്രം . അദേഹം സമ്മതിച്ചു. അങ്ങനെ രണ്ടു വര്‍ഷം മുന്പ് . അത് നടന്നു . ഒരു വിവാഹം ..

മുറ്റത്ത്‌ വണ്ടി ഹോണ്‍ അടിക്കുന്ന ശബ്ദം കേട്ട് ഞാനിറങ്ങി ചെന്നു . അദേഹം , നീന, മൂന്നു കൂട്ടുകാരികള്‍, റോയി, അഞ്ചാറ് ആണ്‍ കുട്ടികള്‍ ....

ഞാന്‍ ചിരിച്ചു ...''കേറി വാ '' അവര്‍ വന്ന വഴിക്ക് തന്നെ ആഹാരം കഴിച്ചിരുന്നു .ചേച്ചി എല്ലാവര്‍ക്കും കാപ്പി കൊടുത്തു . . പുറത്തു മഴ തകര്‍ത്തു തുടങ്ങിയിരുന്നു . ആണ്‍കുട്ടികള്‍ക്കു ഹാളില്‍ സോഫയിലും മറ്റും കിടക്കാനുള്ള സൌകര്യം ഒരുക്കി .

മുകളിലെ മുറിയില്‍ നിന്ന് ഒരു ചെറിയ കിടക്ക എടുക്കാം എന്ന് കരുതി മുകളിലേക്കു പോയ എന്റെ പിറകെ നീന കയറി വന്നു . ''അമ്മെ ഇത് നോക്കു , അവള്‍ എന്തിന്റെയൊക്കെയോ സര്‍ട്ടിഫിക്കറ്റുകള്‍ കട്ടിലില്‍ നിരത്തി വച്ച് പറഞ്ഞു തുടങ്ങി .... ''മിടുക്കി .ഞാന്‍ അവളുടെ നെറ്റിയില്‍ ഉമ്മ വച്ചു . അവളെന്നെ ചുറ്റിപ്പിടിച്ചു. അമ്മയിനി താഴേയ്ക്ക് വരണ്ട , പുതപ്പൊക്കെ ഞാന്‍ കൊണ്ടുപോയ്ക്കൊള്ളാം . അവള്‍ എല്ലാം എടുത്തു പെറുക്കി മുറി ചാരി പോയിക്കഴിഞ്ഞു .

ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അദേഹം കട്ടിലില്‍ ഇരിക്കാന്‍ എന്നോട് ആംഗ്യം കാണിച്ചു . ഞാന്‍ ഇരുന്നു . ''ഇന്നും ആ പബ്ലിഷര്‍ വിളിച്ചു . എന്തൊക്കെയോ ചോദിച്ചു നിനക്കതു എഴുതിക്കൂടെ ? '' ആ സ്വരത്തില്‍ ശാസന കൂടിയുണ്ടായിരുന്നു .
ഞാനൊന്നും പറഞ്ഞില്ല . ''കിടന്നോളൂ ,എനിക്ക് അല്പം വായിക്കാനുണ്ട് .വെളിച്ചം ബുദ്ധിമുട്ടാവില്ലല്ലോ''?
''ഇല്ല ''
ഞാന്‍ ആ കട്ടിലിന്റെ ഒരരികില്‍ കിടന്നു . ഉറങ്ങാന്‍ കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു .കഴിഞ്ഞ കുറേവര്‍ഷങ്ങളായി രാത്രിയില്‍ തെളിയുന്ന അരണ്ടവെളിച്ചത്തിലേക്കു ഭൂതകാലം കയറി നില്‍ക്കും .ഭാവികാലമപ്പോള്‍ പുറത്തെ ഇരുള്‍ പുതച്ചുറങ്ങും .. വര്‍ത്തമാനകാലം എന്റെ കണ്ണില്‍ മിഴിച്ചിരിക്കും . ഞാനതിനെ വായനയിലോ എഴുത്തിലോ കുരുക്കിയിടും . എട്ടോ അതിലേറെയോ വര്‍ഷങ്ങള്‍ ആയിരിക്കുന്നു ഈ പതിവ് തുടങ്ങിയിട്ട് ...

ഒരു മയക്കത്തിന് ശേഷം ഞാനുണര്‍ന്നു . വായിച്ച പുസ്തകം നെഞ്ചിലേക്ക് ചാഞ്ഞിരിക്കുന്നു. കണ്ണട മുഖത്ത് തന്നെയുണ്ട്‌ . പതിയെ എണീറ്റ്‌ അവയെല്ലാം മാറ്റി വച്ച ശേഷം പുതപ്പെടുത്തു പുതപ്പിച്ചു.ലൈറ്റ് അണച്ച് ഞാന്‍ ജനലിന്റെ അരികിലേക്ക് നീങ്ങി.

എനിക്കെന്തോ പതിവില്ലാതെ സങ്കടം തോന്നി .കരയുന്ന ശീലം കടല്ലിന്നക്കരെ കളഞ്ഞു പോയിരുന്നു .എന്റെ കണ്ണുകള്‍ നിറഞ്ഞു കവിളുകളെ പൊള്ളിച്ചു .ഞാന്‍ നിന്ന നില്പില്‍ നിന്ന് അനങ്ങിയില്ല.
പുതച്ചിരുന്ന ഷാള്‍ മൂടിയിരുന്ന കൈകള്‍ കവിളിണകളെ ആശ്വസിപ്പിക്കാന്‍ ഒരുങ്ങും മുന്‍പേ .... എന്റെ തോളില്‍ ഒരു കൈത്തലം പതിഞ്ഞു .എന്നെ ബലമായി തിരിച്ചു നിര്‍ത്തി . പരാജയപ്പെട്ട പോരാളിയെപ്പോലെ ഞാന്‍ തല കുനിച്ചു . പൂമ്പാറ്റക്കള്‍ക്കിടയില്‍ കളിച്ചു കൊണ്ട് നിന്ന ഒരു കുട്ടി കാല്‍ വഴുതി സങ്കടങ്ങളുടെ കിണറ്റിലേക്കു വീണുപോയ അവസ്ഥയിലായിരുന്നു ഞാനപ്പോള്‍ ....!! അദ്ദേഹമെന്നെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി . ഞാനൊരു സങ്കടപ്പുഴയായിയോഴുകി.
''എത്രകാലമായി നീയിങ്ങനെ മതി ഇനി മതി" അദേഹം എന്റെ മൂര്‍ദ്ധാവില്‍ ചുണ്ടുകള്‍ പതിപ്പിച്ചു .
വലതു കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു ,ഇടതു കൈകൊണ്ട് എന്റെ മുഖം മെല്ലെയുയര്‍ത്തി .ആ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല, ഞാന്‍ പതിയെ മിഴികള്‍ ഉയര്‍ത്തി നോക്കി , ഒരു നിമിഷം ....!!

ശ്വാസത്തിനു വേണ്ടി ഞാനൊന്നു പിടയും വരെ ഒരു ദീര്‍ഘ ചുംബനം അദേഹം എന്റെ ചുണ്ടുകളില്‍ അര്‍പ്പിച്ചു .
രാത്രിയുടെ ഏതോ യാമങ്ങളില്‍ എന്റെ മുകളില്‍ ഞാന്‍ പ്രതിഷ്ഠിച്ചിരുന്ന കനത്ത മഞ്ഞുപാളിയുരുകി ഞാന്‍ സ്വതന്ത്രയായി . നീണ്ട കാലയളവിനു ശേഷം രാത്രിയുടെ അഗാധതയിലേക്ക് എന്റെ ബോധതലം ആഴ്ന്നു പോയി . പുതിയ സൂര്യന്റെ ചൂടിലേക്ക് ഉണരാനായി ഞാന്‍ അതിഗാഡമായി ഉറങ്ങി

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

ഏകാന്തത


പാലാഴി കടഞ്ഞെടുത്ത 
അമൃതിനു മുന്‍പേ 
നീലകണ്‌ഠന്‍ 
കാളകൂടം കുടിച്ചത് ..
തൃക്കണ്ണിന്റെ ഉഗ്രതയോളം പോന്ന 
ഏകാന്തതയെ അതിജീവിക്കാനാണ്‌ ...!!

ജന്മാന്തരങ്ങള്‍ കടഞ്ഞു 
ജീവിതത്തിനു മുന്നേ
ഞാന്‍ കുടിക്കുന്ന ഏകാന്തത
എന്‍റെ സിരകള്‍ക്കു വിഷ ലഹരിയാണ് ..!!

2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

അറിവ്


ക്രിസ്തുവിനെ തൊട്ടവരില്‍ 
കരുണയുണ്ടാവും ...!!
കൃഷ്ണനെയറിഞ്ഞവരില്‍ 
പ്രണയവും 

ബുദ്ധനെ കണ്ടവരില്‍
മൗനവും 
നബിയെ ഓര്‍മിക്കുന്നവരില്‍
മൃദുലതയുമുണ്ടാവും

ഇവരെയനുഗമിക്കുന്നവന്‍
ചെറിയ ശംഖിലെ 
കടല്‍സ്വരത്തെ ക്കുറിച്ച് 
 ധ്യാനിച്ചു കൊണ്ടിരിക്കും 


അനുകരിക്കുന്നവര്‍ 
അറിവില്ലായ്മകളുടെ 
അപ്പക്കഷണങ്ങള്‍ 
കുട്ടനിറയെ ശേഖരിച്ചു 
വിശക്കുന്നവന്റെ
വിലാപങ്ങളിലേക്ക്
എറിഞ്ഞു കൂട്ടിക്കൊണ്ടിരിക്കും ....!!

2014, ഏപ്രിൽ 19, ശനിയാഴ്‌ച

മരണം


മരണമാദ്യം ചുംബിക്കുന്നത് 
കണ്ണുകളെയാണ് .
കാഴ്ചകള്‍ മങ്ങിയൊരു
തുള്ളിയില്‍ കുതിര്‍ന്നു
താഴെക്കുപതിക്കും ...!!

പിന്നെയെത്ര തിരഞ്ഞാലും 
അതില്‍ നിന്ന്
സ്വപ്നതെയോ ദുഖത്തെയോ ...
വേര്‍തിരിക്കനാവില്ല ...
ഉപ്പിന്റെ രുചിയായും,
കവിള്‍ത്തടങ്ങളുടെ തിണര്‍പ്പായും
അവ വേഷം  മാറും....!!

മരണം വീണ്ടും  ചുംബിക്കുന്നത്
ഹൃദയത്തെയായിരിക്കും ...!!
നീയാരോടുള്ള പ്രണയത്തെക്കുറിച്ചാണ് 
സ്പന്ദിക്കുന്നതെന്ന ചോദ്യത്തില്‍ 
മിടിപ്പുകളെ മൗനത്തിന്‍റെ
പല്‍ചക്രങ്ങളില്‍ കുരുക്കി  
ശ്വാസം മുട്ടിക്കും .

ഹൃദയം മരിച്ചെന്നുറപ്പു വന്നാല്‍  ,
കേള്‍വിയെയും,സ്പര്‍ശഗന്ധങ്ങളെയും
വെറുതെ വിടും ...
അകാല വാര്‍ദ്ധക്യത്തിന്‍റെ കോടതിയില്‍ 
അവ മിണ്ടാതെ നിന്നു വാദിക്കുകയെയുള്ളൂവെന്ന്
എല്ലായ്പ്പോഴും സൌകര്യപൂര്‍വം മറക്കാമല്ലോ ...!!

തണുപ്പ്


പോള്‍വിന്‍ , നോക്കൂ ....
അവയെല്ലാം നിന്റെ നരച്ച മുടി പോലെ തോന്നുന്നുവെനിക്ക്  .....എല്ലാം  വെളുത്ത്, മഞ്ഞുമൂടിക്കിടക്കുന്നു . .ഒന്നിനും നിറമില്ല ,വശ്യതയാര്‍ന്ന ആകാരഭംഗിയില്ല ....
മെല്ലിച്ച തന്റെ കൈകള്‍ കൊണ്ട് ചുളിഞ്ഞ അയാളുടെ കൈത്തലം തഴുകിക്കൊണ്ട് മരിയ പറഞ്ഞു . അവര്‍ രണ്ടുപേരും ചിരിച്ചു .
പിന്നെ തെല്ലുനേരം അവിടെയെങ്ങും ഘടികാരത്തിന്റെ  ചെറിയ സൂചി സമയത്തെ വലിച്ചിഴച്ച്കൊണ്ടുപോകുന്നതിന്റെ  നേരിയ  ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.അതാകട്ടെ  ഒട്ടും തിരക്കുകൂട്ടാതെ , എന്നാല്‍  ക്ര്യത്യമായി തന്റെ ജോലി തുടര്‍ന്നുകൊണ്ടിരുന്നു ..!!
മരിയ, ഓര്‍മകളെ അക്ഷരങ്ങളുടെ  രൂപത്തില്‍ പത്രത്താളുകളില്‍ നിന്ന്  പെറുക്കിയെടുത്തു വായിക്കുകയാണ് . ഓ ! ദൈവമേ .ഈ  തണുപ്പില്‍  ഇന്നലെയും ആറു കുഞ്ഞുങ്ങള്‍  മരിച്ചു ....!!
''നിങ്ങളെന്തൊരു മനുഷ്യനാണ് , അവര്‍ പോള്‍വിന്‍റെ  നേര്‍ക്ക്‌  ക്രുദ്ധയായി  നോക്കി . ഞാനെത്ര കുപ്പായങ്ങള്‍ തുന്നി  വച്ചിരുന്നു , അവ കിട്ടിയിരുന്നെങ്കില്‍  ആ കുട്ടികള്‍ മരിക്കില്ലായിരുന്നു . നോക്കൂ  ആ  കബോര്‍ഡുകള്‍  നിറയെ  ഞാന്‍ തുന്നിയ കുപ്പായങ്ങളാണ് ''. കൈ ചൂണ്ടിയ ഭാഗത്തേക്ക് അവര്‍  തിരിഞ്ഞു നോക്കി .അവിടം ശൂന്യമായിരുന്നു .
ആരോടാണിതൊക്കെ  ഞാന്‍ പറയുന്നത്  ? ആരുണ്ട്‌  കേള്‍ക്കാന്‍  ....എങ്കിലും ആ  കുട്ടികള്‍ .......!!!
ക്ലോക്കില്‍  പതിനൊന്നടിച്ചു ....നിറം മങ്ങിയ ചുവരിലേക്ക്  അവര്‍ മുഖമുയര്‍ത്തി നോക്കി .അവിടെ  പോള്‍വിന്‍ എന്ന ദീര്‍ഘകായന്റെ ചിത്രം സ്വതവേയുള്ള  ഗാംഭീര്യം കൈവിടാതെ  അവര്‍ക്ക് നേരെ ആണിയില്‍  തൂങ്ങു ന്നുണ്ടായിരുന്നു .....
തുറന്നു കിടന്ന ജനാലക്കപ്പുറത്ത്  സൂര്യന്‍  തന്റെ  പരുഷമായ ആധിപത്യത്താല്‍ ഭൂമിയെ ഞെരിക്കുമ്പോഴും എന്നോ  അച്ചടിക്കപ്പെട്ട ആ  പത്രത്താളുകള്‍  മാത്രം അവരുടെ  ഓര്‍മയെ  പരീക്ഷിക്കാന്‍  ഇളകിപ്പറന്നു കൊണ്ടിരുന്നു ...!!!!

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

വീട്


ആര്‍ക്കുമകറ്റി നിര്‍ത്താന്‍ 
കഴിയാത്ത അഭയസ്ഥാനത്തിന്റെ 
പേരാണ് വീട് ..!!

കടത്തിണ്ണയില്‍ 
സ്വന്തം സ്ഥാനത്തെത്തുമ്പോള്‍ 
ഒരു നാടോടിയെടുക്കുന്ന
ദീര്‍ഘ നിശ്വാസത്തോളമേ 
ഗെയിറ്റ് കടക്കുമ്പോഴുള്ള നമ്മുടെ
ആശ്വാസനിശ്വാസത്തിനുമായുസ്സുള്ളൂ ..!


മരം കൊത്തിയുടെ പൊത്തും....
പാമ്പിന്റെ മാളവും പോലെ ...
സാന്ത്വനഗന്ധങ്ങളുടെയഭയ സ്ഥാനം ...!!

ചിലപ്പോഴെങ്കിലും ,
സ്വന്തമെന്ന് കരുതുന്നത്
അന്യമായി പോകുമ്പോഴാണ് ...
നാം അഭയമറ്റനാഥരാവുന്നത്...
ചുവരുകള്‍ക്ക് മുകളില്‍
രാത്രി വിരിയുന്നത് ..!!!

ക്രിസ്തു

ഞാനിതുവരെ
ക്രിസ്തുവിനെ കണ്ടിട്ടില്ല ....!!
വളരെ കുറച്ചു  കേട്ടിട്ടുണ്ട് ..!!

ഒഴിഞ്ഞ കുരിശുകളിലും ...
നിറഞ്ഞ പാനപാത്രങ്ങളിലും
ക്രിസ്തുവില്ല .....!!

ഏകാന്തതയിലും 
ആള്‍ക്കൂട്ടത്തിലും 
അവന്‍റെ കാല്‍പാടുകള്‍
മാത്രമേയുള്ളൂ ..!!

ഒരിക്കലെങ്കിലും 
കണ്ടുമുട്ടിയാല്‍ 
കരയാനൊരു തുള്ളി  കണ്ണീരും 
കൈയില്‍  ഒരുപിടി 
ചോദ്യങ്ങളും 
കരുതി വയ്ക്കുന്നുണ്ട്‌ ...!!

ഞാനിന്നു വരെ ക്രിസ്തുവിനെ കണ്ടിട്ടില്ല ..!!

2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

കിറേനെക്കാരന്‍


ഗോല്‍ഗോഥയുടെ 
താഴ്‌വരകളില്‍ നിന്നു വളരെ ദൂരെ 
മരുഭൂമികള്‍ 
പുഷ്പിക്കുന്നതു 
വിയര്‍പ്പിന്റെ വിലയിലാണെന്ന് 
പാടിക്കൊണ്ടൊരാള്‍,
തന്റെ വയലില്‍ 
കള പറിക്കുന്നു ,
വെള്ളം തേവുന്നു ...
നെറ്റിയിലെ വിയര്‍പ്പൊപ്പുന്നു ..!!


എനിക്കയാളെ പിന്തുടരേണ്ടതുണ്ടെന്ന്,
കാഴ്ചകളുടെ കണിശത ഓര്‍മിപ്പിച്ചു ...
കുരിശേറ്റങ്ങളുടെ ആരവമൊഴിഞ്ഞ
ജീവിത കോണുകള്‍ മാത്രമായിരുന്നു
അയാളുടെ നടപ്പാതകള്‍ ...

എന്നിട്ടുമെത്ര വേഗമാണ് ,
ക്രിസ്തുവിന്‍റെ കുരിശു
ചുമക്കാന്‍ അയാള്‍
നിര്‍ബന്ധിതനായത്....!!

അത്രയേറെ ജനക്കൂട്ടത്തിനിടയില്‍
രണ്ടു കണ്ണുകള്‍ മാത്രമേ
താന്‍ കണ്ടുള്ളൂ എന്നാണയാള്‍
അന്ന് വൈകിട്ടത്തെ
അത്താഴ വേളയില്‍ എന്നോട് പറഞ്ഞത് ...!!

ഞാനപ്പോള്‍
നല്ല സമരിയാക്കാരന്‍റെ
ചേതമില്ലാത്ത
ഉപകാരകഥകളുടെ
കൂടാരത്തില്‍
നിന്നുമിറങ്ങി ...
കിറേനെക്കാരന്റെ
രക്തം പുരണ്ട വസ്ത്രങ്ങളിലും
തന്റെതല്ലാത്ത ഭാരത്താല്‍
താഴ്ന്നുപോയ തോളുകളിലും
താമസം തുടങ്ങിയിരുന്നു...!!

2014, ഏപ്രിൽ 12, ശനിയാഴ്‌ച

ധ്രുവനക്ഷത്രം

സൂര്യന്‍ ,
എനിക്ക് കേട്ടുകേള്‍വി മാത്രമുള്ള
ധ്രുവനക്ഷത്രം ..!!

ഇവിടെയൊരിക്കലും
സങ്കടങ്ങളുടെ മഞ്ഞുരുകാറില്ല....
സാന്ത്വനത്തിന്‍റെ ചൂടുദിക്കാറുമില്ല ..!!

ഞാന്‍ ,
നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടി ...!!


ഓര്‍മകളിലേക്കു പായുന്ന
കുതിരയുടെ കടിഞ്ഞാണ്‍
 ചേര്‍ത്തു ബന്ധിച്ചിട്ടും  ....!!

വിദൂരതയിലേക്ക് പറക്കുന്ന
പ്രാവിന്റെ ചിറകുകളരിഞ്ഞെറിഞ്ഞിട്ടും ,...!!

സമരമുഖങ്ങള്‍  മാത്രമേയെനിക്കു
സ്വന്തമായുള്ളൂ ....

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കര്‍ത്തവ്യം



 ദൃഷ്ടി പഥങ്ങളില്‍
 കാണുന്നവയെക്കുറിച്ചല്ല  ,
 കാണാനാവാത്തയെന്താവാം ..
എന്നതാണെന്റെ ചിന്ത ...!!


കടന്നു പോകുന്നവയെയല്ല
ഇനിയുമെന്തൊക്കെ
ബാക്കിയുണ്ടാവും എന്നതാണ്
അറിയാനുള്ളത് ..

മേഘങ്ങളെ കാണുന്നു
അവയെ വിടെ പെയ്യുമെന്നറിയുന്നില്ല
പൂമൊട്ടുകളെയറിയുന്നു
അവ എപ്പോള്‍  വിരിയുമെന്ന്
അറിയാനാവുന്നില്ല ,


സമുദ്ര നിരപ്പറിയാം
ചുഴികളെയറിയില്ല.

ഒരു പൂവായി തളിര്‍ക്കാനായി
ഭൂമിയുടെ ഒരു തുണ്ടോ
ആകാശത്തിന്‍റെ ഒരു കീറോ
സ്വന്തമാക്കും വരെ
പ്രശാന്ത മായി പറക്കുക
മാത്രമേ ചെയ്യാനുള്ളൂ   

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

ഹസ്തദാനം

മരണത്ത്തിന്‍റെ ;
ആത്മാര്‍ത്ഥതയ്ക്കു ഹസ്തദാനം ചെയ്തു 
കൂടെപ്പോകണം 
ജീവിതത്തെ എന്നെങ്കിലും കണ്ടുമുട്ടിയാല്‍ 
കളിയാക്കി ചിരിക്കാന്‍ ..!!

കവി


കവി കലഹപ്രിയനാണ് ..!!
കാലങ്ങളായി 
കാരണങ്ങളോട് 
അനുരണനങ്ങളോട്
കലഹിച്ചു വരികയാണ്‌ 

കവി മൗന പ്രണയിയുമാണ്‌
തന്നോട്  തന്നെ  ചോദ്യങ്ങള്‍  
ചോദിച്ചു ..
ഉത്തരം പറഞ്ഞു ചിരിക്കുകയാണ് .!!

നാമവയെ   
കൈയെഴുത്തുപ്രതികളെന്നു
വിളിക്കുമ്പോള്‍ 
കാലമവയെ കവിതകളെന്നു 
കുറിക്കുന്നു 

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

അഭ്യര്‍ഥന


നിങ്ങളോടെന്റെ അഭ്യര്‍ഥന ,

മരുഭൂമിയെ ചൂണ്ടിയിതാണ് 
നിന്റെ മേച്ചില്‍പ്പുറമെന്ന് പറയരുത് ..!!

യുദ്ധഭൂമിയില്‍ 
സമാധാനമന്വേഷിച്ചു പോകാന്‍ 
ഇനിയുമെന്നെ നിര്‍ബന്ധിക്കരുത് ..!!

യുദ്ധത്തില്‍ മരിച്ചവളാണ് ഞാന്‍
അല്ലെങ്കിലതിന്റെ തടവുകാരി !!
അഥവാ നാടുകടത്തപ്പെട്ട പോരാളി ..!!
ഞാന്‍ തോറ്റിട്ടില്ല ...!!

ജീവിതമഭിനയിച്ചു
തീര്‍ക്കുന്നവര്‍ക്കൊപ്പം നടന്ന്
കട്ടിളപ്പാളിയില്‍
വിരല്‍ ചതഞ്ഞ കുഞ്ഞെന്ന പോലെ
ഞരങ്ങിയപ്പോഴും
ചിരിച്ചവള്‍ ക്കായി ...!

ധീരതയുടെ
സ്മാരകം പണിയുക
ചുവന്ന പൂവുകളെ
അവിടെ വിതറുക

ബുദ്ധിയില്‍
അദ്ധ്വാനത്തെ ചേര്‍ത്ത്
ആത്മാഭിമാനത്തോടെ
നിവര്‍ന്നു നിന്നെന്നെയഭിവാദ്യം ചെയ്യുക
അതര്‍ഹിക്കുന്നുണ്ട് ഞാന്‍ ..!!

മഴ

മഴമുനമ്പുകള്‍ 
ആകാശത്തിന്‍റെ കൈരേഖകളാണ് ..!!
ഭൂമിയുടെ 
ശിരോലിഖിതവും ..!!

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

നനവാര്‍ന്ന നിനവുകള്‍


ഇനിയൊരു ജന്മം ..
ഇവിടെയുണ്ടെങ്കില്‍ ....
എനിക്കൊരു പൂവായ് വിരിയണം ....
ശലഭമായ് പാറണം..
മഴയായ് പൊഴിയണം ...
വേനലായ്‌ ഉരുകണം ...
നിലാവായി , നിളയില്‍
തെളിയണം ..
കാറ്റായി തഴുകണം ...
.ഒരു പുഞ്ചിരിയില്‍
നക്ഷത്രപൂക്കള്‍ വിരിക്കണം ...
ഈ ജന്മം പോലെ തന്നെ

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

നെയ്ത്ത്


പ്രിയനേ 
എനിക്കായി 
നീയൊരു സ്വപ്നം നെയ്യുക !!

ഓരോ സൂചിക്കുത്തിലും 
നിന്‍ നിണമണികള്‍ 
കോര്‍ത്തുവലിച്ച്....!!

നര്‍ത്തനമാടുന്ന
മയൂകദൃഷ്ടികളിലെന്‍റെ
കൃഷ്ണമണികള്‍ ചേര്‍ത്ത്...!!

കാറ്റിനെ സൂചിക്കുഴയിലൂടെ
കടത്തി കെട്ടി ,
കടല്‍ചിറകുകളുടെ
അലകളടയാളപ്പെടുത്തി ..!!

സ്വര്‍ണമണിഞ്ഞ നെന്മണികളെ
പാടത്തിന്റെ അന്തരാത്മാവിലലിയുന്ന
ചേറിന്‍ വടുക്കളില്‍
കൂട്ടിക്കെട്ടി
നെയ്തു കൊണ്ടേയിരിക്കുക ....!!

കൊരുത്തെടുക്കാന്‍ കഴിയാത്ത
പ്രണയ സ്പന്ദനങ്ങളെയും
കണ്ടുമുട്ടാതെ കടന്നു പോകാന്‍
ഒറ്റയടിപ്പാതകളെയും
തൊങ്ങലുകളായിടുക..!!


നേര്‍ത്ത സ്വപ്നങ്ങള്‍
നിരുപദ്രവകാരികളായ
വിഷ ജീവികളാണെന്ന്
ഞാന്‍ ജീവിതം കൊണ്ട് പഠിച്ചിട്ടുണ്ട് ..!!!