2014, ഏപ്രിൽ 29, ചൊവ്വാഴ്ച

കള്ളി മുത്തി



ഞാന്‍ കാണുകയായിരുന്നു .കല്ലുകെട്ടിയ കിണറിന്‍റെ മുകള്‍ഭാഗം പൊളിഞ്ഞടര്‍ന്നു തുടങ്ങിയിരുന്നു .ഒരു ചെറിയ സിമന്റ് പൊളിയെടുത്ത് മെല്ലെ താഴേയ്ക്കിട്ടു . പായല്‍ച്ചെടികളില്‍ തട്ടി അത് വെള്ളത്തിലേക്ക് പതിച്ചു .കിണറ്റില്‍ നിന്ന് ഓളങ്ങള്‍ പരന്നു . അതില്‍ നിന്നൊരിക്കലും വെള്ളം കോരാറില്ല. അടുത്ത് തന്നെ തെളി വെള്ളമൊഴുകുന്ന അരുവിയുണ്ട് ..കല്ലുകള്‍ പെറുക്കി കൂട്ടി തടയണ കെട്ടിയിരിക്കുന്നു ...!!

കിണറിന്റെ ഒരരികിലായി കല്ലുകള്‍ കൊണ്ട് കെട്ടിയ തറയോടു കൂടി ഒരു നാരകം ...!! അതിന്റെ മുന്നില്‍ മണ്ണില്‍ കുത്തിവച്ച ശൂലം ....മഞ്ഞളും സിന്ദൂരവും കൊണ്ടതില്‍ കുറി വരച്ചിരിക്കുന്നു . വെറ്റില ,അടയ്ക്ക ,ചുണ്ണാമ്പ് , പുകയില , എല്ലാം നിരത്തി വച്ചിരിക്കുന്നു .കൊല്ലാനുള്ള കോഴി മുരുകന്‍റെ കൈയിലിരുന്നു പിടയ്ക്കുന്നു ..

''എന്താ അപ്പാ ഇത് ?
എന്റെ ചോദ്യം കേട്ട് അപ്പന്‍ തിരിഞ്ഞു നോക്കി . ''കുട്ടികള്‍ ഇവിടെ നിന്നൂടാ എന്നറിഞ്ഞു കൂടെ ?നീ വീട്ടിപ്പോ ''
ഞാന്‍ പതിയെ തങ്കച്ചോകോത്തിയുടെ മടക്കുകള്‍ വീണ വയറിനോട് ചേര്‍ന്ന് നിന്നു . അവര്‍ മുണ്ടും ബ്ലൌസുമാണ് ധരിക്കാറുള്ളത്. വയസ് അറുപതായിട്ടും കിലോമീറ്ററുകള്‍ നടന്നാണ് അവര്‍ ഏലത്തോട്ടത്തില്‍ പണിക്കു വരുന്നത് .ഒന്‍പത് ഏക്കറില്‍ പരന്നുകിടക്കുന്ന ആ തോട്ടം ഒരു തമിഴ് മുസ്ലീമിന്‍റെതായിരുന്നു .അപ്പന്‍ അവിടുത്തെ മാനേജരും . അവിടെത്തന്നെയായിരുന്നു ഞങ്ങളുടെ താമസവും . എങ്കിലും പഴയ ആചാരങ്ങള്‍ അതുപോലെ തുടരുന്നതില്‍ ആരും തടസം പറഞ്ഞില്ല .
നാരകത്തറയിലെ വലിയ കല്ലില്‍ ചേര്‍ത്തു വച്ച് മുരുകന്‍ കോഴിയുടെ തല വെട്ടി . ചോര ചീറ്റി കല്ലുകളില്‍ തെറിച്ചു .പിടിവിട്ട കോഴി പിടച്ചു പറന്നു ...മരങ്ങളില്‍ ഇടിച്ചു വീണു .വീണ്ടും പറന്നു .കല്ലുകളില്‍ തട്ടി , നാരകത്തറയില്‍ തട്ടി ......
''പാവം , അതിനു കണ്ണു കാണാത്ത കൊണ്ടല്ലേ '' എന്റെയാത്മഗതം കേട്ട് അപ്പന്‍ ചിരിച്ചു .തങ്കച്ചോകോത്തി ചിരിച്ചു ,മുരുകന്‍ ചിരിച്ചു ,എല്ലാവരും ചിരിച്ചു ....!!
ചിരിക്കൊടുവില്‍അവിടെ ഞാനും മുത്തിയും മാത്രം അവശേഷിച്ചു വെറ്റിലക്കറ പുരണ്ട പല്ല് കാട്ടി മുത്തിയും ചിരിക്കുന്നു ....!!
എനിക്ക് അരുവി കടന്നു പോയാലോ എന്ന് തോന്നി .അവിടെ വലിയൊരു കറിനാരകമുണ്ട് , വലിയ നാരങ്ങകള്‍ മുറിച്ചു അമ്മ അച്ചാറിടും, പക്ഷേ തടിപ്പാലം കടക്കാന്‍ എനിക്ക് പേടിയായിരുന്നു .തിരിച്ചു വീട്ടിലേക്കു പോയാലോ ? ഉച്ചവെയിലില്‍ പോലും നാഗങ്ങള്‍ ഇണ ചേരുന്ന ആ വഴി കയറി വീട്ടിലേക്കു പോകാനോ ?
''ബാ ''മുത്തി വിളിക്കുന്നു
''ഇല്ല , എനിക്കിഷ്ടല്ല ചോര , ചോരയുടെ മണം, ചോരയുടെ നിറം .......
''മുത്തി വീണ്ടും ചിരിക്കുന്നു ...
''എന്നിട്ടാ ആളുകളുടെ ചോര അളന്നും അളക്കാതെയും ചെറിയ കുഴലുകളില്‍ ഊറ്റിയെടുക്കുന്നത്''
ഇപ്പോള്‍ ഞാന്‍ ഇളിഭ്യയായി .......
കറ വീണ കല്ലുകളില്‍ , എന്റെ കണ്ണുകള്‍ തങ്ങി നിന്നു.
മുത്തിയുടെ ചിരിയില്‍ ചോരപോലെ ചുവന്ന മുറുക്കാന്‍ കറ തെറിച്ച് ....എന്‍റെ വെള്ള നിറമുള്ള കോട്ടണ്‍ സാരിയില്‍ ചുവന്ന പൊട്ടുകള്‍ വരച്ചു .
''അയ്യോ മോളിവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ലാട്ടോ '''രമണി ചേച്ചി പരിഭവിച്ചു ...ഞാനും ചിരിച്ചു ...
''കള്ളി മുത്തി ''...
വര്‍ഷങ്ങള്‍ക്കിപ്പുറം നഗരച്ചൂടിലുണങ്ങിപ്പോയ നാരകത്തറയിലേക്ക് , എന്നിലേക്ക്‌ .....ഓര്‍മകളുടെ കിണറ്റിന്‍ കരയില്‍ നിന്നും വീണ്ടും മുറുക്കിത്തുപ്പിയിരിക്കുന്നു ......!!

1 അഭിപ്രായം: