2015, മാർച്ച് 17, ചൊവ്വാഴ്ച

നിധി വയല്‍


ആ വൃദ്ധനൊരു വയലായിരുന്നു
നിധിയൊളിച്ചിരുന്ന വയല്‍ ,
വെടിയുണ്ടകൊണ്ടാഴത്തില്‍
കുഴിച്ചു നോക്കിയവനു
ത്രേതായുഗത്തിന്റെ
ഒറ്റപ്പേരു മാത്രമേ
തെളിവായി ലഭിച്ചുള്ളൂ .

കടല്‍ വറ്റിച്ചുപ്പുപരലുകളില്‍
ദേശസ്നേഹത്തിന്‍റെ കണികകള്‍
കണ്ടെത്തിയ ശാസ്ത്രത്തിന്‍റെ
പഴയ മുഖമായിരുന്നയാള്‍ക്ക്

കലിയുഗത്തിലെ
കലിയടങ്ങാത്തവര്‍
നെടുകെയും കുറുകെയും
കുഴിച്ചു നോക്കുമ്പോള്‍
രക്തം വറ്റിച്ചുപ്പു
നോക്കുന്നുണ്ട്
പുതിയ ചര്‍ക്കനൂലുകള്‍
ഓം ശാന്തി എന്നയൊറ്റ
മന്ത്രത്തെ
അയാള്‍ക്കൊപ്പം കുഴിച്ചു മൂടി
അതു മുളയ്ക്കുന്നതും
കാത്തിരിക്കുന്ന നമ്മെ
ഈ മണ്ണ് തിന്നാലും തികട്ടി വരും ...!!!

2015, മാർച്ച് 6, വെള്ളിയാഴ്‌ച

കാലത്തിന്‍ കാലൊച്ചകള്‍


വാക്കുകള്‍ തന്‍ 
കുഴിമാടത്തില്‍
കാലം 
കത്തിച്ച  വിളക്കുകളല്ലേ
കവിതകള്‍

വിലക്കില്ലാതെ  വിളി 
കേട്ട  
വിലങ്ങു  പൊട്ടിച്ച 
വിചിത്രവിരൂപികളല്ലേയവ  

കവിക്കണ്ണില്‍ നിന്നു
 മണ്ണില്‍  വീണ 
വിണ്ണിന്റെ  വിത്തുകളുമാവാം 

വിപത്തുകള്‍
വിലയ്ക്ക്  വാങ്ങിയ 
കാലത്തിന്‍   കാലൊച്ചകളായും കേള്‍ക്കാം 

അതിലെന്‍റെ  ചിറകുണ്ട്  ;
ചിത്തുമുണ്ട്  
ചില്ലിട്ടു  നേദിച്ച  ചിത്രമുണ്ട് .

മഷിത്തണ്ടുകള്‍


എല്ലാം പൊയ്പ്പോയിരിക്കുന്നു ..!!
സംശുദ്ധരാഷ്ട്രീയം,
ആനന്ദം നിറയുന്ന
അറിവാലയങ്ങള്‍ ,
സ്നേഹമാരാധിക്കപ്പെടുന്ന
ധ്യാനാലയങ്ങള്‍
ആരോഗ്യമേകുന്ന
കരുണാലയങ്ങള്‍
എങ്കിലും ,
ഇരട്ടക്കുഴല്‍ തോക്കിനപ്പുറം
വീര്യം തുപ്പുന്ന
ഹൃദയമിടിപ്പുകള്‍
ചേരുന്ന നാട്ടുവഴികളുടെ
വേരുകള്‍ നാരായി പിരിഞ്ഞു
ഭൂഗോളം ചുറ്റുമ്പോള്‍
ഞാനൊരു കാഴ്ച കാണുന്നു .
ഭൂമിയിലെ പച്ചയെല്ലാം
മഷിത്തണ്ടുകളായത്രേ ..!!
അവ
ഉപ്പു കുടഞ്ഞു കടല്‍ നിറച്ചത്രേ..!

തീവ്രവാദിയുടെ സ്വര്‍ഗ്ഗം


തീവ്രവാദിയും തോക്കും
മരിച്ചു സ്വര്‍ഗ്ഗത്തിലെത്തി
വിചാരണാവേദിയിലേക്ക്
ചിറകുള്ളോരു സ്ത്രീ
വഴി കാണിച്ചു .
ഭൂമിയിലെ
എല്ലാ വിത്തുകളും
നീലിച്ചു കിടന്ന
ഗര്‍ഭപാത്രമവളുടെ
കൈയിലുണ്ടായിരുന്നു
മതനിന്ദയ്ക്ക്
തൂക്കിലേറ്റിയ
കവി ഹൃദയങ്ങള്‍
അറിവിന്‍റെ വൃക്ഷത്തില്‍
പഴുത്തു ചുവന്നു കിടന്നു
ക്രുദ്ധനായി അയാള്‍
ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചു
പ്രകാശം കണ്ട തോക്കു തലകുനിച്ചു
വെടിയുണ്ട  ദിശ  മറന്നു
ആത്മഹത്യചെയ്തതിനാല്‍
സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു

ഉലകസഞ്ചാരം


മഴ പെയ്തു വെള്ളം നിറഞ്ഞ
ചെടിച്ചട്ടിയില്‍
കവിത കൊണ്ടു ഞാനൊരു 
വഴിയിടും ,

വേനല്‍ കനക്കുമ്പോള്‍
തൊടിയില്‍
കവിത കൊണ്ടു
തടമെടുത്തു വെള്ളം തേവും.
ഇരുട്ട് മൂടുമ്പോള്‍
കവിത കൊണ്ടൊരു
തിരി തെളിക്കും
ഒരു നുള്ളുപ്പില്‍,
തീയില്‍
തിളപ്പില്‍
കവിതയിട്ടു വറ്റിക്കും ,
അങ്ങനെ വരികളില്‍
നിന്നു വേര്‍പെടുത്തി
കവിതയില്‍ ഞാനൊരു
ഉലകസഞ്ചാരം നടത്തും

2015, മാർച്ച് 4, ബുധനാഴ്‌ച

നക്ഷത്രങ്ങളില്ലാത്ത രാത്രി


ഈ തെരുവുകളില്‍
ജീവിതമടയാളപ്പെടുകയും
കാല്‍ പാടുകള്‍ 
പാടേ മാഞ്ഞുപോവുകയും
ചെയ്യുമ്പോഴവള്‍
പാടുകയാണ് .

നക്ഷത്രവിളക്കുകളിലെ
കടലാസു ദ്വാരങ്ങളുടെ
വെളിപ്പെടല്‍ പോലെ
മുറിഞ്ഞു മുറിഞ്ഞു
കേള്‍ക്കുന്നൊരു ഗാനം ..!!
വിണ്ടുപോയൊരാകാശവും
വിരല്‍തുമ്പകന്നുപോയ ഭൂമിയും
എന്‍റെ ഹൃദയവേരുകളും
നക്ഷത്രങ്ങളില്ലാത്ത രാത്രിയിലും
ചിരിക്കുന്ന ഈ കണ്ണുകളും
നിങ്ങള്‍ക്ക് കൂട്ടായിരിക്കട്ടെ ...!!

2015, മാർച്ച് 2, തിങ്കളാഴ്‌ച

രംഗപ്രവേശം


ഒടുവിലെത്തിപ്പെടേണ്ട
വരികളുടെ  
ആദ്യരംഗ പ്രവേശം ..!!

പറഞ്ഞു 
പഴക്കമേറുന്ന   
വാക്കുകളിലെ  വിറയലായ്

പിഞ്ചിപ്പോകുന്ന
നിശ്വാസങ്ങളുടെ
ആവര്‍ത്തനങ്ങളായ്


ആഴത്തില്‍
പതിയുന്ന 
നൈരന്തര്യഭാഷാപ്രയോഗത്തിലെ
മൗനമായ് 

അവസാനമെഴുതിയ 
രംഗങ്ങള്‍  
പ്രഭാതശാഖയില്‍ 
നോട്ടങ്ങളുടെ 
വ്യക്തമല്ലാത്തയിഴകളായ്  
ചേക്കേറി 

ജയില്‍ പക്ഷി


ഞാന്‍ 
 എന്‍റെ  കഥകളുടെ  
പടം പൊഴിക്കുന്ന 
കാവല്‍നാഗം 

കാല്പനികതയുടെ
സ്വൈര്യവിഹാരത്തിലെ 
ജയില്‍ പക്ഷി 

കാലഹരണപ്പെട്ട
വെളിച്ചത്തുള്ളികളുടെ
അമ്മത്തണുപ്പ്  

നേര്‍ത്തു പോകുന്ന 
നേര്‍രേഖ