2017, ഡിസംബർ 31, ഞായറാഴ്‌ച

എനിക്കുള്ള എന്റെ സമ്മാനം

ജീവിതമേ !
ഞാൻ നിന്നെയും കാത്ത്‌
അൽപനേരംകൂടി
ഈ മനോഹരതീരത്തു
നിൽക്കുകയാണു

മനോഹരഗാനവും
അഭ്യസിച്ചുകൊണ്ട്‌,
നീ കൊണ്ടുവരുന്ന
അവസരങ്ങളിൽ
ഞാനെന്നെ കൊരുക്കുമ്പോൾ
അണിയുവാനുള്ളതാണത്‌

ഒരു പൂമാലയും
ഞാൻ കൊരുക്കുന്നുണ്ട്‌
ഈ കടന്നുപോക്കിനു മുൻപേ
എനിക്ക്‌ ഞാൻ എന്തെങ്കിലും
സമ്മാനിച്ചേ മതിയാവൂ

2017, ഡിസംബർ 30, ശനിയാഴ്‌ച

ഗുലാരിയ 9

മെത്തകൾ തുന്നുമ്പോൾ ബാക്കിവരുന്ന തുണിയുടെയും സ്പോഞ്ചിന്റെയും മറ്റു കഷണങ്ങൾ കത്തിച്ചു കളയുകയായിരുന്നു പതിവ്‌.ഗയ അതുകൊണ്ട്‌ പാവകളെ നിർമ്മിക്കാമെന്ന് മനസിലാക്കി.സർക്കസിലെ അഭ്യാസികളുടെ വസ്ത്രങ്ങൾ പഴകുമ്പോൾ ചായം മുക്കുകയായിരുന്നു പതിവ്‌.ആ നിറങ്ങളെ പാവ നിർമ്മാണത്തിനുപയോഗിക്കാനും തുടങ്ങിയതോടെ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറമുള്ള മൃഗങ്ങളുടെ പാവകളും അവർക്കൊരു വരുമാന മാർഗ്ഗമായി. ഏതു സ്ഥലത്ത്‌ ചെന്നാലും സർക്കസ്‌ കൂടാരത്തിന്റെ ഒരു വശത്ത്‌ പാവകളുടെ സ്റ്റാൾ ആകർഷകമായിരുന്നു. സർക്കസിൽ നിന്ന് വിരമിച്ചവർക്കും അപകടങ്ങളാൽ അഭ്യാസികളായി തുടരാൻ കഴിയാത്തവർക്കും അതൊരു കൈത്തൊഴിലുമായി.

2017, ഡിസംബർ 26, ചൊവ്വാഴ്ച

Money forest 1

.മഞ്ഞുപെയ്തു അന്തരീക്ഷമാകെ തണുത്തുറഞ്ഞു നിന്നു .ചെറിയ കണ്ണുകളിൽ നിറയെ കൗതുകവുമായി അവർ മൂവരും , സാന്റയും അവാന്നയും അമീറും ആർ തർ തുറന്നുവച്ച കണ്ണാടി പോലെ തിളങ്ങുന്ന ആ വലിയ ബോർഡിനു ചുറ്റും നിന്നു.അടച്ചു വച്ചപ്പോൾ തടിയുടെ നിറമുള്ള ഒരു വലിയ പുസ്തകം പോലെ തോന്നിച്ചിരുന്നു അത്‌ .ആർ തർ തടിച്ചൊരു മനുഷ്യനായിരുന്നു.അയാൾ ഉണക്കയിറച്ചി കൊണ്ടുള്ള സൂപ്പ്‌ ചെറിയ പാത്രങ്ങളിലായി അവർക്ക്‌ നൽകിക്കൊണ്ട്‌ അവരോടു സംസാരിച്ചുതുടങ്ങി.
അയാളെക്കുറിച്ച്‌ കെട്ടുകഥകളാണു കൂടുതലും ആ ഗ്രാമത്തിൽ നിലനിന്നിരുന്നത്‌.തണുപ്പുകാലത്തല്ലാതെ ജീവിക്കാൻ അയാൾക്ക്‌ കഴിയില്ലെന്നും ആർട്ടിക്‌ പ്രദേശങ്ങളിൽ ചുറ്റി നടന്ന് മൃഗങ്ങളെ പിടിച്ച്‌ അതിന്റെ ഇറച്ചി ഉണക്കി സൂക്ഷിച്ചാണു അയാൾ കഴിക്കുന്നതെന്നും ഒക്കെയായിരുന്നു കഥകൾ .അതിനു കാരണം മഞ്ഞു കാലം കഴിഞ്ഞാൽ ആർ തർ ആ ഗ്രാമത്തിൽ നിന്നും അപ്രതക്ഷ്യമാകുന്നതായിരുന്നു. എല്ലാ കൊല്ലവും മഞ്ഞുകാലത്തിനു മുൻപ്‌ തിരിച്ചെത്തി വീടിന്റെ കേടുപാടുകൾ പോക്കി , തന്റെ പുസ്തകശേഖരം തുടച്ചു മിനുക്കി അയാൾ അവിടെ കൂടുമായിരുന്നു
.വായനയ്ക്കും സംവാദത്തിനുമായി ആർക്കും അവിടെ കടന്നു ചെല്ലാമായിരുന്നു.അതിനുള്ള സമയത്തിനു മാത്രം അയാൾ ചില നിഷ്കർഷകൾ പാലിച്ചു പോന്നു

ഗുലാരിയ 8

.ദിവസത്തിന്റെ സിംഹഭാഗവും പലവിധജോലികളിൽ മുഴുകി കടന്നുപോയി. പ്രതീക്ഷിക്കാനൊന്നുമില്ലാതിരുന്നതിനാൽ അതിനൊ, മുഴുകിയിരിക്കാൻ മതിയായ ഓർമ്മകൾ  അലട്ടാനില്ലാത്തതിനാൽ     അതിനൊ ഗയ ഒട്ടുമേ സമയം പാഴാക്കിയില്ല.
സർക്കസിലെ അഭ്യാസികൾ അഭ്യാസം നടത്തുമ്പോൾ നിലത്തുവിരിക്കുന്ന മെത്ത തുന്നുന്നതായിരുന്നു മുത്തശ്ശിയുടെ പകൽ നേരങ്ങളിലെ ജോലി. സർക്കസിലെ അഭ്യാസങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും വളരെയേറെ സംസാരിച്ചുകൊണ്ടും അതിലേറെ
     ശ്രദ്ധിച്ചുകൊണ്ടുമായിരുന്നു അവർ   ഓരോ   മെത്തയും  പൂർത്തിയാക്കിയിരുന്നത്‌. ഗയയും അവർക്കൊപ്പം കൂടി.മുത്തശ്ശിയും സർക്കസിലെ ഒരഭ്യാസിയായിരുന്നു.മായാജാലക്കാരി.അസാമാന്യ മെയ്‌വഴക്കവും കൈവേഗതയും ആവശ്യമായ ഒരിനമാണതെന്നും എപ്പോഴും കാണികളെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്താൻ തനിക്കു സാധിക്കാറുണ്ടായിരുന്നു എന്നും അവർ വാചാലയായി.ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തന്നെ ഗയയ്ക്ക്‌ മടിയായിരുന്നു.അവൾ എപ്പോഴും മൃഗങ്ങളുടെ കൂടാരങ്ങളിലെ കഴിയാവുന്ന ജോലികളും ചെയ്തുപോന്നു.

പതിവില്ലാതെ മുത്തശ്ശി ആലോചനയിൽ മുഴുകിയിരിക്കുന്നത്‌ കണ്ട്‌ ഗയ കാര്യമന്വേഷിച്ചു.സർക്കസ്‌ നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും ഇത്രയധികം ചിലവുകൾ എങ്ങനെ വഹിക്കുമെന്നും രാംചരൺ വളരെ ആകുലപ്പെട്ടെന്ന് മുത്തശ്ശി പറഞ്ഞു.പലരും ഉപജീവനത്തിനായി പല മാർഗ്ഗങ്ങളും നോക്കിത്തുടങ്ങിയെന്നും ഇങ്ങനെ
പോയാൽ   അധികകാലം മുന്നോട്ടു നീങ്ങാനാവില്ലെന്നും അവർ പറഞ്ഞു. ഗയ ചിന്തിച്ചത്‌

മറ്റൊന്നായിരുന്നു.അധികം ആളുകളുടെ കണ്ണിൽപ്പെടാതെ ബാക്കിയുള്ള കാലം ഇങ്ങനെ ഒതുങ്ങി ജീവിക്കാമെന്ന അവളുട കണക്കുകൂട്ടലുകൾ തെറ്റിത്തുടങ്ങിയതായി അവൾക്കു മനസിലായി. വർദ്ധിച്ചുവരുന്ന ചിലവുകളുടെ ഭാഗമായി ആരെയെങ്കിലും ഒഴിവാക്കിയാൽ അതിലാദ്യം ഉൾപ്പെടുന്നത്‌ താനായിരിക്കുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.അവിടെ പാർപ്പിച്ചിരുന്ന മൃഗങ്ങൾക്ക്‌ മുൻപെ താൻ ഒഴിവാക്കപ്പെടുമെന്ന് അവൾ ഭയന്നു.അവിടെ നിലനിൽക്കേണ്ടത്‌ തന്റെ സുരക്ഷയുടെയും അതിജീവനത്തിന്റെയും ആവശ്യമാണെന്ന് അവൾ മനസിലാക്കി. മുത്തശ്ശിയോട്‌ മായാജാലത്തിന്റെ അഭ്യാസങ്ങൾ  ഓരോന്നായി അവൾ ചോദിച്ചു മനസിലാക്കി പലതും അഭ്യസിക്കാൻ ശ്രമിച്ചുതുടങ്ങുകയും ചെയ്തു.അതത്ര എളുപ്പമായിരുന്നില്ല. ശ്രമകരമായിരുന്നു താനും .ആവശ്യം അവളിലൊരു പുതിയ സൃഷ്ടി നടത്തി .അതാകട്ടെ ആ സർക്കസ്‌ കൂടാരത്തിലെ പ്രധാനിയും ഒഴിച്ചുകൂടാനാവാത്ത ഒരഭ്യാസിയുമായി അവളെ മാറ്റി. ആളുകൾ ഒഴിഞ്ഞുപോയ അഭ്യാസങ്ങളും മൃഗപരിശീലനവും അവൾ സ്വായത്തമാക്കി.ആ കൂട്ടത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിൽ ഗയ ഒരു സുപ്രധാന ഘടകമായി.

അവളുടെ മായാജാലവും അഭ്യാസപ്രകടങ്ങളും കൂടുതൽ കാണികളെ ആകർഷിച്ചു. മിനുമിനുത്ത വസ്ത്രങ്ങളുടെ തിളക്കവും കാണികളുടെ കൈയടിയും വളരെ വേഗം തന്നെ അവളെ മടുപ്പിച്ചു.എത്ര അധ്വാനിച്ചാലും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്‌ പട്ടിണിയിൽ മുങ്ങിപ്പോകാവുന്ന ഒരനാഥക്കൂട്ടത്തിലാണു താനുള്ളതെന്ന ഓർമ്മ അവളെ നൊമ്പരപ്പെടുത്തി. രാം ചരണുമായി ചേർന്ന് ചിലവുകുറയ്ക്കാനായി ചില പദ്ധതികൾ അവൾ നടപ്പിലാക്കി.മൃഗങ്ങളുടെ എണ്ണം കുറച്ചു.ഒരു ദിവസം ഒരേ പോലുള്ള ഷോകൾ നടത്തുന്നതിനു പകരം കൂടുതൽ ഐറ്റങ്ങൾ ഉള്ള ഷോയ്ക്ക്‌ കൂടുതൽ പണം ഈടാക്കുകയും  ഒരേ പോലുള്ള ഷോകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതെല്ലാം കമ്പനിയുടെ നടത്തിപ്പിനെ കാര്യമായ പുരോഗതിയിലേക്കു നയിച്ചു
  

2017, ഡിസംബർ 23, ശനിയാഴ്‌ച

ഗുലാരിയ 7

ആ കൂടാരത്തിന്റെ  അടുത്തായി
വേറെയും ചെറിയ കൂടാരങ്ങൾ ഉണ്ടായിരുന്നു. അതൊരു സർക്കസ്‌ കൂടാരമാണെന്നും ആ കുതിരകൾ അവിടെയുള്ളതാണെന്നും അവൾക്കു മനസിലായി. നാടുതോറും അലഞ്ഞ്‌ കാണികളെ രസിപ്പിക്കുന്ന കുതിരകളെ എത്രവേഗമാണു താൻ രാജകീയമായവ എന്നു കരുതിയതെന്നു അവളോർത്തു. ഒറ്റ നോട്ടത്തിൽ മനുഷ്യരെ വിധിയെഴുതുന്നവരുടെ വാക്കുകൾ ഓർത്ത്‌ ഗയയുടെ വായിൽ കയ്പു നിറഞ്ഞു.

അവിടെക്കണ്ട ചെറിയ കൂടാരങ്ങളിൽ ഒന്നിലേക്ക്‌ രാം ചരൺ അവളെ കൂട്ടിക്കൊണ്ടുപോയി. തറയിൽ കട്ടിയിൽ വിരിച്ച രണ്ടു മെത്തകൾക്ക്‌ മീതെ കിടക്കുന്ന മെലിഞ്ഞ രൂപത്തെ കാണിച്ചു കൊടുത്തു.ആ മെത്തകൾ കൈകൊണ്ടു തുന്നിയവയായിരുന്നു.
മുത്തശ്ശിക്ക്‌ തീരെ സുഖമില്ല, ഇവിടുത്തെ തിരക്കുകൾക്കിടയിൽ എനിക്ക്‌ മുത്തശ്ശിയെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല . ന്യായമായൊരു തുക ഞാൻ തരാം . കുറച്ചു ദിവസത്തെ ശുശ്രൂഷ മതിയാവും.
ഗയ സമ്മതഭാവത്തിൽ തലകുലുക്കി .
തലചായ്ക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും ലഭിക്കുക എന്നതു തന്നെ അവൾക്ക്‌ ആ സമയത്ത്‌ ഒരു അത്ഭുതമായിരുന്നു. കുറച്ചു ദിവസത്തേക്കായാലും ഒരു ജോലിയും ആയിരിക്കുന്നു. ഗയ നെടുതായൊന്നു നിശ്വസിച്ചു 

കട്ടിയുള്ള വിരി വിരിച്ചിരുന്ന തറയിലേക്ക്‌ അവൾ ആശ്വാസത്തോടെയിരുന്നു. അങ്ങനെയിരുന്ന് അവൾ ഉറങ്ങിപ്പോയി.
വിശപ്പാണവളെ ഉണർത്തിയത്‌. അപ്പോഴേക്കും അടുത്തുള്ള കൂടാരങ്ങളിൽ സംസാരവും ബഹളങ്ങളും  ഒക്കെ കേട്ടു തുടങ്ങിയിരുന്നു. മുത്തശ്ശി മെല്ലെ കണ്ണു തുറന്നു. ആരാണെന്നു ഗയയോടു ചോദിച്ചു. സഹായത്തിനെത്തിയ ആളാണെന്ന് അവൾ മറുപടി പറഞ്ഞു. ചിരപരിതമായ ഒരിടത്തെന്നപോലെ അവൾ അവിടെ
ജീവിതത്തിന്റെ മറ്റൊരു ഭാഗം ആരംഭിച്ചു

2017, ഡിസംബർ 7, വ്യാഴാഴ്‌ച

വാള്‍

ഓടിക്കൊണ്ടിരിക്കുന്ന  വണ്ടിയില്‍
കാലടികള്‍ക്കടിയില്‍  ഒരു  ചാക്ക് 
അയാള്‍  ചവിട്ടിയമര്‍ത്തി വയ്ക്കുന്നു

പേരക്കുട്ടിയെ  ആദ്യമിറക്കി
സാവധാനം  ഇറങ്ങിപ്പോകുമ്പോള്‍ ചാക്ക്‌
മടക്കിയെടുത്ത്‌
അറക്കവാള്‍  അല്പം  അകറ്റി പിടിക്കുന്നു

ആത്മാവില്‍  വാള്‍ കൊണ്ടുനടക്കുന്നവരിലേക്ക്
ഒരു  മുറിവ്  പടരുന്നത്   കണ്ടു 
അയാള്‍ക്കടുത്ത് അത്ര  നേരമിരുന്ന  ഞാന്‍
റഷ്യന്‍  ഭാഷയില്‍  ചില  ചോദ്യങ്ങള്‍  ഓര്‍ക്കുന്നു

രാജ്യങ്ങള്‍ക്ക്  വേണ്ടി മരിക്കുന്നവര്‍
ഏതു  രാജ്യത്താണ്  പോകുന്നത് ?

മതത്തിനു വേണ്ടി   പൊട്ടിത്തെറിക്കുന്നവരെ
ഏതത്ഭുതം  ഒന്നിച്ചു  ചേര്‍ക്കും ?
With Prasannakumar Raghav

2017, നവംബർ 4, ശനിയാഴ്‌ച

അനന്തരം

ജീവിതത്തെ കൂട്ടുപിടിച്ച്‌
എന്റെ കരംഗ്രഹിച്ചിരിക്കുകയായിരുന്നു പ്രണയം

പ്രണയത്തിന്റെ അദൃശ്യവും ഊഷ്മളവുമായ കൈകളെ സ്വപ്നം കണ്ടിരുന്ന  ഒരു
കാലത്തെക്കുറിച്ച്‌,

അതിന്റെ തീക്ഷ്ണമായ
നോട്ടങ്ങളെ താലോലിച്ചിരുന്ന യാത്രകളെക്കുറിച്ച്‌,

ദൂരെയൊ അടുത്തൊ പ്രണയാതുരമായ ശബ്ദത്തെ പ്രതീക്ഷിച്ചു നിന്നതിനെക്കുറിച്ച്‌,

പരീക്ഷയിൽ ജയിച്ച  ഒരാളുടെ ആത്മവിശ്വാസത്തോടെ  ഞാൻ സംസാരിച്ചുകൊണ്ടിരുന്നു

2017, നവംബർ 2, വ്യാഴാഴ്‌ച

മാജിക്‌ പോട്ട്‌ അഥവാ അക്ഷയപാത്രം

അക്ഷയപാത്രങ്ങളെക്കുറിച്ച്‌,
നിധി വറ്റാത്ത മാജിക്‌ പോട്ടുകളെക്കുറിച്ച്‌,
ധാരാളം കഥകളുണ്ട്‌.

ഒരു പാത്രത്തിനും പേരില്ല,
അല്ലെങ്കിൽ സ്ഥിരമായൊരു പേരിൽ
അവയൊതുങ്ങി നിൽക്കുന്നില്ല.

ഒരു വഴിയാത്രയിൽ,
നിലം കിളയ്ക്കുമ്പോൾ,
വലയെറിയുമ്പോൾ,
വയലുഴുതുമ്പോഴെക്കെയും
അങ്ങനെയൊരു കുംഭം
കിട്ടാനുള്ള സാധ്യത വളരെയധികമാണു.

അങ്ങനെയൊന്ന് ആർക്കെങ്കിലും
കിട്ടിയാൽ
അതിനു സ്വന്തം പേരിടുക,
അഥവാ കിട്ടിയില്ലെങ്കിൽ
അതിന്റെ പേരു
നിങ്ങളെ വിളിച്ചു കൊള്ളുക
ധർമ്മത്തിൽ
വ്യതിയാനങ്ങളേയുണ്ടാവൂ
വ്യത്യാസങ്ങളുണ്ടാവില്ല

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ലൈഫ്‌

തീവണ്ടി സ്റ്റേഷനിൽ നിർത്തിയപ്പോൾ രാത്രിയായിരുന്നു. സമയമെത്രയായി എന്ന് നിശ്ചയമില്ല. ബാഗ്‌ എടുത്ത്‌ തോളിലിട്ട്‌ ഞാനെഴുന്നേറ്റു. പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ വസ്ത്രത്തിൽ പൊടി പറ്റിയോ ചുളിവുണ്ടൊ എന്നൊക്കെ ഒന്നു പരിശോധിച്ച്‌ ഞാൻ സംതൃപ്തയായി. അടുത്ത്‌ കണ്ട ഒരു കടയുടെ അരികിലേക്ക്‌ ഞാൻ മാറി നിന്നു.  തീവണ്ടിയിൽ നിന്നിറങ്ങിയ ഒരാൾ എനിക്കൊപ്പം നിൽക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചു. ഇയാൾ എന്നെ പിന്തുടരുകയാണോ? എനിക്ക്‌ വഴി അറിയില്ലെന്ന കാര്യം ഇയാൾ മനസിലാക്കിയിരിക്കുമൊ? എന്നിലൊരു ഭയം പതിയെ ഉണർന്നു വന്നു. ഞാൻ വിരലുകളാൽ ബാഗിൽ മുറുക്കിപ്പിടിച്ചു. അയാൾ രണ്ടു കാപ്പി ഓർഡർ ചെയ്തു. അതിലൊന്ന് എനിക്കുള്ളതായിരുന്നു. ഞാനതു നിരസിച്ചു. യാത്രാക്ഷീണവും രാത്രിയുടെ വിരസതയും ഒക്കെ ചേർത്തു വയ്ക്കുമ്പോൾ ആ കാപ്പി എന്റെ അവകാശമായിരുന്നു. എങ്കിലും എന്തോ ഒരു ഉൾഭയത്തിന്റെ പേരിൽ ഞാനതൊഴിവാക്കി. ആദ്യമായി ഒരു കാപ്പി കുടിക്കുന്നതിന്റെ അത്ര ആസ്വാദ്യതയോടെ അയാൾ അതു
മെല്ലെയൂതിക്കുടിച്ചു. ഞാനുമൊരു കാപ്പി വാങ്ങി  കുടിക്കാൻ തുടങ്ങി. അതൊരുന്മേഷം എനിക്ക്‌ തന്നു.അയാൾ ഒരു വരണ്ട ചിരി എനിക്കു സമ്മാനിച്ചുകൊണ്ട്‌ അവിടം വിട്ടു പോകാതെ നിന്നു. കാഴ്ചയിൽ എനിക്കൊപ്പം പ്രായമേ തോന്നിക്കുന്നുള്ളൂവെങ്കിലും വേഷം മുഷിഞ്ഞതും മുഖം ക്ഷീണം നിറഞ്ഞതുമായിരുന്നു.

ജീവിതം ഇങ്ങനെ നീണ്ടുകിടക്കുകയല്ലേ ?? കാപ്പിക്കടക്കാരൻ മുൻപരിചയമുള്ള ആരോടൊ ഒരു പരിഭവം പറഞ്ഞു. ഞാനതിൽ മുഴുകി ഒന്നു നെടുവീർപ്പിട്ടു. എന്റെ സഹയാത്രികൻ വായുവിൽ കൈ ഉയർത്തി എന്തോ വരച്ചു

. നീണ്ടു കിടക്കുന്ന റെയിൽപാളങ്ങൾക്കു പകരം എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക്‌ തടസമാകും വിധം മതിൽ പോലെ എന്തോ ഒന്നാണെനിക്ക്‌ കാണാൻ കഴിഞ്ഞത്‌. ഇനി ഞാനെങ്ങനെ മുന്നോട്ടു പോകും ? കോപവും നിരാശയും കലർന്ന് ഞാനയാളെ നോക്കി.എന്റെ ജീവിതം വഴി മുട്ടി നിൽക്കുന്നു.

ജീവിതത്തിനു നിൽക്കാനാവില്ല , അത്‌ ഒഴുകികൊണ്ടേയിരിക്കും, ജീവിതം മുറിയുന്നില്ല, വഴികളാണു മുറിയുന്നത്‌, അയാൾ എനിക്കപരിചിതവും അത്ര സൗമ്യമായതുമല്ലാത്ത ശബ്ദത്തിൽ എനിക്ക്‌ മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.
ഞാൻ ചുറ്റും നോക്കി.വന്ന വണ്ടി പോയിക്കഴിഞ്ഞിരുന്നു.മടങ്ങിപ്പോകാനാവില്ല. ഒരു വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ സ്റ്റേഷനു പുറത്തേക്ക്‌ ഒരിടവഴി ഞാൻ കണ്ടു. ബാഗ്‌ ഒന്നുകൂടി വലിച്ചു തോളിലിട്ട്‌ ഞാനതു ലക്ഷ്യമാക്കി നടന്നു. ഒരാൾക്ക്‌ കടന്നു പോകാവുന്ന ഒരിടവഴി ആയിരുന്നു അത്‌. പക്ഷെ എന്റെ സഹയാത്രികനും എനിക്കൊപ്പം നടന്നു.അയാളെ മുട്ടാതിരിക്കാൻ ഞാനൊതുങ്ങി നടന്നപ്പോഴേല്ലാം അയാളൊരു വിശാലവഴിയിലെന്ന പോലെ സഞ്ചരിച്ചു. ഞാൻ എനിക്കു സുഖകരമായ രീതിയിൽ നടന്നപ്പോഴാകട്ടെ അയാൾ ഒതുങ്ങിയും സഞ്ചരിച്ചു.
നീയെന്തിനാണിത്ര വലിയ ബാഗ്‌ ചുമക്കുന്നത്‌?? അയാളെപ്പോഴോ എന്റെ നടപ്പിന്റെ വേഗം കുറഞ്ഞതു കണ്ട്‌ ചോദിച്ചു.
ആവശ്യമുള്ള സാധനങ്ങൾ വായുവിൽ നിന്നെടുക്കാൻ എനിക്ക്‌ മാജിക്കറിയില്ല, ഒരു കാരണവുമില്ലാതെയാണല്ലൊ ഞാൻ ക്ഷോഭിക്കുന്നതെന്ന് മനസിലോർത്തുകൊണ്ട്‌ ഞാൻ കനത്ത സ്വരത്തിൽ മറുപടി പറഞ്ഞു.
അടുത്ത നിമിഷം എന്റെ കാലിലൊരു കല്ല് തട്ടി ഞാൻ വീഴാനാഞ്ഞു മുന്നോട്ടു പോയി. കൈയിലിരുന്ന ബാഗ്‌ അടുത്തുണ്ടായിരുന്ന മതിലിനപ്പുറത്തേക്ക്‌ തെറിച്ചു പോയി.

ഞാനൊരു നിമിഷം നിന്നുപോയി. വീണില്ലല്ലൊ എന്നാശ്വസിച്ചു വരുമ്പോഴെക്കും  ബാഗ്‌ പോയല്ലോ എന്നോർമ്മ വന്നു. സ്വന്തമായിരുന്നവ നഷ്ടപ്പെട്ടല്ലൊ എന്ന ചിന്തയെക്കാൾ ഭാരമൊഴിഞ്ഞല്ലൊ എന്നൊരാശ്വാസമാണെനിക്ക്‌ തോന്നിയത്‌, അതെന്നെ അത്ഭുതപ്പെടുത്തി.

ഞാനും അയാളും പരസ്പരം ഒന്നും സംസാരിക്കാതെ വളരെ ദൂരം നടന്നുകഴിഞ്ഞിരുന്നു. പുഴയ്ക്കക്കരെ ആണെന്റെ വീട്‌, ഞാൻ പൊയ്ക്കോള്ളാം , അയാളിൽ നിന്ന് മോചനം
ആഗ്രഹിച്ചുകൊണ്ട്‌ തന്നെ ഞാൻ പറഞ്ഞു.
അയാളെ ശ്രദ്ധിക്കുന്നില്ല എന്നു വരുത്തിത്തീർക്കാൻ ഞാൻ മുഖം കുനിച്ചു തന്നെ നടന്നു. എങ്കിലും ചിരപരിചിതമെന്നപോലെ അയാൾ മുൻപേ നടന്ന് വള്ളത്തിന്റെ കെട്ടുകളഴിച്ച്‌ അതിൽ കടന്നിരുന്നു. ഞാനും അതിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക്‌ പോകേണ്ടിയിരുന്ന ദിശയിലേക്ക്‌ അയാൾ തുഴയൂന്നി തുടങ്ങി.

ജീവിതമങ്ങനെ നമുക്കൊപ്പം ഒഴുകുകയാണു, അതിനു നിൽക്കാനാവില്ല ഒപ്പം ഹൃദയസ്പന്ദനം പോലെ കൂടെയാവുക എന്നതേ നമുക്ക്‌ ചെയ്യാനുള്ളൂ. ഓരോ വളവിനുമപ്പുറം ജീവിതം ആസ്വാദ്യകരമായ രീതിയിൽ കൈനീട്ടി നിൽക്കുന്നുവെന്ന് നമ്മോടു കളവ്‌ പറയുന്നതാരൊക്കെയാണു.?? അൽപദൂരം കഴിഞ്ഞാൽ നമുക്കൊപ്പം ജീവിതവും തിരിയുകയാണു . കാരണങ്ങൾ തേടാതിരിക്കുക . ഓരോ
നിമിഷവും ആദ്യത്തേതും
 അവസാനത്തേതുമെന്ന പോലെ ആസ്വദിക്കുക .

ആ സ്വരത്തിനൊടുവിൽ അയാൾ എന്റെ നിഴലായി. ഞാനാണിപ്പോൾ തോണി തുഴയുന്നത്‌, ജീവിതമെനിക്കൊപ്പം പുഴയിലെ ഓളങ്ങളെന്ന പോലെ ഒഴുകുകയാണു

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

ഹാപ്പി ബർത്ത്‌ ഡേ

അന്നൊരു അവധി ദിവസമായിരുന്നു.
ആകാശം
തെളിഞ്ഞതും ദിനാന്തരീക്ഷസ്ഥിതി സുഖകരവുമായിരുന്നു. മരിയ  സാവധാനം ചൂടുള്ള
  ഒരു കപ്പ്‌  കാപ്പി  കുടിച്ചുകൊണ്ട്‌ വരാന്തയിലിരുന്നു. ചെടിച്ചട്ടികളിൽ ചുവപ്പും മഞ്ഞയും നിറമുള്ള വലിയ
റോസാപ്പൂവുകൾ വിരിഞ്ഞു നിൽക്കുന്നത്‌ ശ്രദ്ധിച്ചപ്പോഴാണു ഇന്ന്
തന്റെ  പിറന്നാൾ ആണല്ലൊ എന്ന് പെട്ടെന്നവർക്ക്‌ ഓർമ്മ വന്നത്‌. ഡേവിഡ്‌ മുൻപൊരിക്കൽ ഒരു പിറന്നാൾ ദിനത്തിൽ വിരിഞ്ഞുനിന്ന പൂക്കളുമായി പൂച്ചെടികൾ വാങ്ങി വന്നതോർത്ത്‌ മരിയ പുഞ്ചിരിച്ചു

ഒന്നുകൂടി ഉറപ്പുവരുത്താനായി മരിയ കലണ്ടറിൽ നോക്കി. ശരിയാണു ഇന്ന് തന്റെ പിറന്നാൾ ദിവസമാണു. വർഷങ്ങൾ ഓർത്തെടുക്കാൻ മരിയ നിന്നില്ല. സാധാരണ ദിവസങ്ങളെക്കാൾ കൂടുതൽ തിരക്കുള്ള ഒരു ദിവസമാണിതെന്ന വിധം അവർ വേഗം തയാറായി. കാറെടുത്തു പുറത്തേക്ക്‌ പോയി. കേക്ക്‌ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ വാങ്ങി ,  കേക്കിനു മുകളിൽ ബ്ലാക്ക്‌ ബെറികൾ നിരത്തുന്നത്‌  ടോണിക്കും ഏവയ്ക്കും ഇഷ്ടമാണല്ലൊ എന്നോർത്തുകൊണ്ട്‌ അവ പ്രത്യേകം പറഞ്ഞു വാങ്ങി
മടങ്ങിയെത്തി.

ആവശ്യമായ അളവിൽ അവ പാകമാക്കി വച്ചു. അടുത്ത യാത്ര ഒരു വസ്ത്രശാല ലക്ഷ്യമാക്കിയായിരുന്നു.

തന്റെ നിറത്തിനു ഭംഗിയായി ചേരുമെന്ന് ഡേവിഡ്‌ പറയാറുള്ള പിങ്ക്‌ നിറത്തിൽ വെള്ള മുത്തുകൾ തുന്നിച്ചേർത്ത മനോഹരമായ ഒരുടുപ്പ്‌ വാങ്ങി, അതിനു ചേരുന്ന നിറത്തിൽ വാച്ചിനൊരു  സ്ട്രാപ്പും മുത്തുകൾ കൊണ്ടുണ്ടാക്കിയ ബ്രേസ്‌ ലെറ്റും വാങ്ങി. തിരികെ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വീടെല്ലാം വൃത്തിയാക്കി ,
തനിക്കേറെ ഇഷ്ടപ്പെട്ട ഡേവിഡിന്റെ പ്രത്യേക മസാലക്കൂട്ടുള്ള  രീതിയിൽ ചിക്കൻ ഗ്രിൽ ചെയ്യാൻ വച്ചു. കേക്ക്‌ ബേക്ക്‌ ചെയ്യാൻ തയാറാക്കി വച്ചു. കുളിച്ച്‌ ഒരുങ്ങി വന്നു.

ഇമ്മാനുവൽ പുതുവർഷത്തിൽ സമ്മാനമായി നൽകിയ  ഭംഗിയുള്ള  മേശ വിരി എടുത്ത്‌ വൃത്തിയായി വിരിച്ചു വച്ചു. പുറത്ത്‌ വിരിഞ്ഞു നിന്നിരുന്ന പൂക്കൾ  കത്രിക കൊണ്ട്‌ വെട്ടിയെടുത്ത്‌ മനോഹരമായ ഒരു ഫ്ലവർ വേസ്‌ ഒരുക്കി. ലീസ നൽകിയ പൂപ്പാത്രം തന്നെ അതിനായി തിരഞ്ഞെടുത്തു

തയാറായ ചിക്കൻ  പാത്രത്തിൽ മേശയിലെക്ക്‌ മാറ്റി. കേക്കിനു മുകളിൽ ക്രീം കൊണ്ടലങ്കരിച്ച്‌ മരിയയ്ക്ക്‌ ഏറെ ഇഷ്ടമുള്ള പിങ്ക്‌ നിറത്തിൽ ഹാപ്പി ബർത്ത്‌ ഡേ മരിയ എന്നെഴുതി. ഡേവിഡ്‌ വാങ്ങിവരാറുള്ള റെഡ്‌ വൈൻ പകർന്ന് മേശപ്പുറത്തു വച്ചു.

പുതിയ ഉടുപ്പു ധരിച്ചു. വാച്ചിന്റെ സ്ട്രാപ്പ്‌ മാറ്റി. അതും ബ്രേസ്‌ ലെറ്റും ധരിച്ചു. സ്വയം കണ്ണാടിയിൽ നോക്കി നാന്നായിരിക്കുന്നുവെന്ന് ഒരു പുഞ്ചിരി തൂകി. പിന്നെ  വളരെ
സന്തോഷത്തോടെ  വിശേഷാവസരങ്ങളിൽ വയ്ക്കാറുള്ള ഡേവിഡ്‌ തനിക്ക്‌ വേണ്ടി  പാടാറുള്ള  പാട്ട്‌ പ്ലേ ചെയ്തുകൊണ്ട്‌ മരിയ വാതിലും
ജനാലകളും തുറന്നു വച്ചു. അൽപ നേരം പുറത്തേക്ക്‌ നോക്കി നിന്നു. 

തിരികെ വന്ന് കേക്കിനു മുകളിലെ മെഴുകുതിരി കൊളുത്തി. അതു മെല്ലെയൂതിക്കെടുത്തി
കേക്ക്‌   മുറിച്ച്‌ ഒരു മുറി കഴിച്ചു.
അൽപനേരം കണ്ണടച്ചിരുന്നു.

പിന്നെ ദിവസം തീരാൻ അധിക സമയമില്ലെന്ന മട്ടിൽ ഗ്രില്ല് ചെയ്ത ചിക്കൻ മുറിച്ച്‌ കഴിച്ചു. തുറന്നിട്ട ജനാലകളിലൂടെ കാറ്റു വരുന്നുണ്ടായിരുന്നു. വരാന്തയിൽ ഇറങ്ങിനിന്നാൽ പൂർണ്ണചന്ദ്രനെ കാണാമായിരുന്നു. താൻ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ലോകം മുഴുവൻ എത്ര ദുഖഭരിതമായിരുന്നേനെ, ഇപ്പോൾ അത്‌ അതിമനോഹരവും പ്രസന്നവദനത്തോടെ എല്ലാത്തിനെയും ആശ്ലേഷിക്കുകയുംചെയ്യുന്നുവെന്ന ചിന്തയോടെ മരിയ ഉറങ്ങാനായി പോയി

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

സംസ്കാരത്തിന്റെ കാറ്റ്‌

ഭാഷയ്ക്ക്‌ കുഞ്ഞുടുപ്പുകൾ തുന്നുക

സ്ത്രീകളെ നിശബ്ദതകൊണ്ട്‌ മറയ്ക്കുക

പുരുഷന്മാരെ സദാചാരത്തിന്റെ
അദൃശ്യനൂലിൽ ബന്ധിക്കുക.

നമുക്കിനി ശ്മശാനങ്ങളിൽ
സംസ്കാരത്തിന്റെ
നട്ടെല്ലുപൊട്ടുന്ന മണമുള്ള
കാറ്റേറ്റുകൊണ്ട്‌  സമചതുരമായ ജീവിതത്തെക്കുറിച്ച്‌ മാത്രം സംസാരിക്കാം

2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

Novel

അപരിചിതനായ ഒരാളോടൊപ്പം അയാളായി യാത്ര ചെയ്യുക , സിനിമ കാണുമ്പോൾ പുസ്തകം വായിക്കുമ്പോൾ ഒക്കെ നമുക്കതിനുള്ള സാഹചര്യമാണൊരുങ്ങുന്നത്‌.
ശരിതെറ്റുകൾ അറിയാതെ , ഒരാളുടെ യഥാർത്ഥമുഖം അറിയാതെ നാം അയാളാകുന്ന അവസ്ഥ. ഒരു പടി കൂടി കടക്കുമ്പോൾ നാം നാം തന്നെയായ അയാളെ ന്യായീകരിച്ചു തുടങ്ങും , അൽപം കഴിയുമ്പോൾ മഹത്വവൽക്കരിച്ചു തുടങ്ങും.
അയാൾ കടന്നുപോകുന്ന അതേ സാഹചര്യങ്ങളെ നാം കടന്നുപോകുമ്പോൾ അയാൾ സ്വീകരിച്ചതിനെക്കാൾ നല്ല വഴികളില്ലെന്ന് നാം തീർച്ചപ്പെടുത്തും . നമ്മുടെ സാധ്യതകൾ നാം മറന്നു പോകും

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

ചതുപ്പുകളുടെ ന്യായാധിപൻ

ഒരച്ഛൻ മകനെ പഠിപ്പിക്കുകയായിരുന്നു.
അയാളുടെ ജീവിതം തന്നെ അതായിരുന്നു.
കാടും കടലും
അതിലെ യാത്രകളും മകനയാൾ
മനസിലാക്കിക്കൊടുത്തു.

ചതുപ്പുകൾ മാത്രം
അവനു മനസിലായതേയില്ല.
അയാൾ , ആ അദ്ധ്യാപകൻ
ചതുപ്പിലിറങ്ങി.
പൊടുന്നനെ മകനിലെ ന്യായാധിപനുണർന്നു.

ചതുപ്പിലേക്ക്‌ താണുപോകുന്നവനെ നോക്കി
ന്യായാധിപൻ
ന്യായവാദങ്ങളെഴുതി.

ചതുപ്പിലിറങ്ങുന്നവൻ
താണുപോകുന്നതിൽ അതിശയമില്ല
ജീവിതം കൊടുത്തു പഠിപ്പിക്കുന്നവന്റെ
മികച്ച പ്രതിഫലമാണു മരണം.

ജീവിതത്തിന്റെ സ്വയരക്ഷാപാഠങ്ങൾ
അദ്ധ്യാപകനെ രക്ഷിച്ചു.
മകൻ അതിനെക്കുറിച്ചും
ന്യായവാദങ്ങൾ നിരത്തി

തീപ്പൊള്ളലേറ്റവനോട്‌
തീപിടിക്കാതിരിക്കാനുള്ള
ഉപദേശങ്ങൾ നൽകുന്ന,
വെള്ളത്തിലാഴ്‌ന്നു
പോകുന്നവനെ
നീന്തൽ പഠിക്കാനുപദേശിക്കുന്ന
നമ്മെപ്പോലെ
അവൻ കർക്കശക്കാരനായ
ന്യായാധിപനായിരുന്നു

ലോകം

ചിലന്തിവലപോലെ
നെയ്യപ്പെട്ട
നിരവധി ലോകങ്ങളുടെ
നാരതിർത്തികൾക്കുള്ളിലാണു നാം

ഒരു ലോകം,
അതിനുള്ളിൽ
വൃത്തത്തിലെ ആരക്കാലുകൾ
തമ്മിൽച്ചേർന്നുണ്ടായ
ദളങ്ങൾ പോലെ
നിരവധി ലോകങ്ങൾ

എനിക്കൊരു ലോകം
എനിക്കും നിനക്കും ചേർന്ന് നമ്മുടേത്‌,
എനിക്കും അവർക്കും ചേർന്ന്
ഞങ്ങളുടേത്‌,
നിനക്കും അവർക്കും ചേർന്ന് നിങ്ങളുടേത്‌,

എത്ര ലോകത്തിന്റെ നിയമങ്ങൾ,
എത്ര ലോകത്തിന്റെ കുരുക്കുകൾ
നിമിഷം തോറും
ഓരോ ലോകത്തിലേക്കും ചുവടുമാറ്റിവച്ച്‌
അതിവിദഗ്ദമായി ജീവിതമാടുന്ന
നർത്തകരാകുന്നു നാം