2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

ചതുപ്പുകളുടെ ന്യായാധിപൻ

ഒരച്ഛൻ മകനെ പഠിപ്പിക്കുകയായിരുന്നു.
അയാളുടെ ജീവിതം തന്നെ അതായിരുന്നു.
കാടും കടലും
അതിലെ യാത്രകളും മകനയാൾ
മനസിലാക്കിക്കൊടുത്തു.

ചതുപ്പുകൾ മാത്രം
അവനു മനസിലായതേയില്ല.
അയാൾ , ആ അദ്ധ്യാപകൻ
ചതുപ്പിലിറങ്ങി.
പൊടുന്നനെ മകനിലെ ന്യായാധിപനുണർന്നു.

ചതുപ്പിലേക്ക്‌ താണുപോകുന്നവനെ നോക്കി
ന്യായാധിപൻ
ന്യായവാദങ്ങളെഴുതി.

ചതുപ്പിലിറങ്ങുന്നവൻ
താണുപോകുന്നതിൽ അതിശയമില്ല
ജീവിതം കൊടുത്തു പഠിപ്പിക്കുന്നവന്റെ
മികച്ച പ്രതിഫലമാണു മരണം.

ജീവിതത്തിന്റെ സ്വയരക്ഷാപാഠങ്ങൾ
അദ്ധ്യാപകനെ രക്ഷിച്ചു.
മകൻ അതിനെക്കുറിച്ചും
ന്യായവാദങ്ങൾ നിരത്തി

തീപ്പൊള്ളലേറ്റവനോട്‌
തീപിടിക്കാതിരിക്കാനുള്ള
ഉപദേശങ്ങൾ നൽകുന്ന,
വെള്ളത്തിലാഴ്‌ന്നു
പോകുന്നവനെ
നീന്തൽ പഠിക്കാനുപദേശിക്കുന്ന
നമ്മെപ്പോലെ
അവൻ കർക്കശക്കാരനായ
ന്യായാധിപനായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ