2017, ഡിസംബർ 31, ഞായറാഴ്‌ച

എനിക്കുള്ള എന്റെ സമ്മാനം

ജീവിതമേ !
ഞാൻ നിന്നെയും കാത്ത്‌
അൽപനേരംകൂടി
ഈ മനോഹരതീരത്തു
നിൽക്കുകയാണു

മനോഹരഗാനവും
അഭ്യസിച്ചുകൊണ്ട്‌,
നീ കൊണ്ടുവരുന്ന
അവസരങ്ങളിൽ
ഞാനെന്നെ കൊരുക്കുമ്പോൾ
അണിയുവാനുള്ളതാണത്‌

ഒരു പൂമാലയും
ഞാൻ കൊരുക്കുന്നുണ്ട്‌
ഈ കടന്നുപോക്കിനു മുൻപേ
എനിക്ക്‌ ഞാൻ എന്തെങ്കിലും
സമ്മാനിച്ചേ മതിയാവൂ

2017, ഡിസംബർ 30, ശനിയാഴ്‌ച

ഗുലാരിയ 9

മെത്തകൾ തുന്നുമ്പോൾ ബാക്കിവരുന്ന തുണിയുടെയും സ്പോഞ്ചിന്റെയും മറ്റു കഷണങ്ങൾ കത്തിച്ചു കളയുകയായിരുന്നു പതിവ്‌.ഗയ അതുകൊണ്ട്‌ പാവകളെ നിർമ്മിക്കാമെന്ന് മനസിലാക്കി.സർക്കസിലെ അഭ്യാസികളുടെ വസ്ത്രങ്ങൾ പഴകുമ്പോൾ ചായം മുക്കുകയായിരുന്നു പതിവ്‌.ആ നിറങ്ങളെ പാവ നിർമ്മാണത്തിനുപയോഗിക്കാനും തുടങ്ങിയതോടെ കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറമുള്ള മൃഗങ്ങളുടെ പാവകളും അവർക്കൊരു വരുമാന മാർഗ്ഗമായി. ഏതു സ്ഥലത്ത്‌ ചെന്നാലും സർക്കസ്‌ കൂടാരത്തിന്റെ ഒരു വശത്ത്‌ പാവകളുടെ സ്റ്റാൾ ആകർഷകമായിരുന്നു. സർക്കസിൽ നിന്ന് വിരമിച്ചവർക്കും അപകടങ്ങളാൽ അഭ്യാസികളായി തുടരാൻ കഴിയാത്തവർക്കും അതൊരു കൈത്തൊഴിലുമായി.

2017, ഡിസംബർ 26, ചൊവ്വാഴ്ച

Money forest 1

.മഞ്ഞുപെയ്തു അന്തരീക്ഷമാകെ തണുത്തുറഞ്ഞു നിന്നു .ചെറിയ കണ്ണുകളിൽ നിറയെ കൗതുകവുമായി അവർ മൂവരും , സാന്റയും അവാന്നയും അമീറും ആർ തർ തുറന്നുവച്ച കണ്ണാടി പോലെ തിളങ്ങുന്ന ആ വലിയ ബോർഡിനു ചുറ്റും നിന്നു.അടച്ചു വച്ചപ്പോൾ തടിയുടെ നിറമുള്ള ഒരു വലിയ പുസ്തകം പോലെ തോന്നിച്ചിരുന്നു അത്‌ .ആർ തർ തടിച്ചൊരു മനുഷ്യനായിരുന്നു.അയാൾ ഉണക്കയിറച്ചി കൊണ്ടുള്ള സൂപ്പ്‌ ചെറിയ പാത്രങ്ങളിലായി അവർക്ക്‌ നൽകിക്കൊണ്ട്‌ അവരോടു സംസാരിച്ചുതുടങ്ങി.
അയാളെക്കുറിച്ച്‌ കെട്ടുകഥകളാണു കൂടുതലും ആ ഗ്രാമത്തിൽ നിലനിന്നിരുന്നത്‌.തണുപ്പുകാലത്തല്ലാതെ ജീവിക്കാൻ അയാൾക്ക്‌ കഴിയില്ലെന്നും ആർട്ടിക്‌ പ്രദേശങ്ങളിൽ ചുറ്റി നടന്ന് മൃഗങ്ങളെ പിടിച്ച്‌ അതിന്റെ ഇറച്ചി ഉണക്കി സൂക്ഷിച്ചാണു അയാൾ കഴിക്കുന്നതെന്നും ഒക്കെയായിരുന്നു കഥകൾ .അതിനു കാരണം മഞ്ഞു കാലം കഴിഞ്ഞാൽ ആർ തർ ആ ഗ്രാമത്തിൽ നിന്നും അപ്രതക്ഷ്യമാകുന്നതായിരുന്നു. എല്ലാ കൊല്ലവും മഞ്ഞുകാലത്തിനു മുൻപ്‌ തിരിച്ചെത്തി വീടിന്റെ കേടുപാടുകൾ പോക്കി , തന്റെ പുസ്തകശേഖരം തുടച്ചു മിനുക്കി അയാൾ അവിടെ കൂടുമായിരുന്നു
.വായനയ്ക്കും സംവാദത്തിനുമായി ആർക്കും അവിടെ കടന്നു ചെല്ലാമായിരുന്നു.അതിനുള്ള സമയത്തിനു മാത്രം അയാൾ ചില നിഷ്കർഷകൾ പാലിച്ചു പോന്നു

ഗുലാരിയ 8

.ദിവസത്തിന്റെ സിംഹഭാഗവും പലവിധജോലികളിൽ മുഴുകി കടന്നുപോയി. പ്രതീക്ഷിക്കാനൊന്നുമില്ലാതിരുന്നതിനാൽ അതിനൊ, മുഴുകിയിരിക്കാൻ മതിയായ ഓർമ്മകൾ  അലട്ടാനില്ലാത്തതിനാൽ     അതിനൊ ഗയ ഒട്ടുമേ സമയം പാഴാക്കിയില്ല.
സർക്കസിലെ അഭ്യാസികൾ അഭ്യാസം നടത്തുമ്പോൾ നിലത്തുവിരിക്കുന്ന മെത്ത തുന്നുന്നതായിരുന്നു മുത്തശ്ശിയുടെ പകൽ നേരങ്ങളിലെ ജോലി. സർക്കസിലെ അഭ്യാസങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും വളരെയേറെ സംസാരിച്ചുകൊണ്ടും അതിലേറെ
     ശ്രദ്ധിച്ചുകൊണ്ടുമായിരുന്നു അവർ   ഓരോ   മെത്തയും  പൂർത്തിയാക്കിയിരുന്നത്‌. ഗയയും അവർക്കൊപ്പം കൂടി.മുത്തശ്ശിയും സർക്കസിലെ ഒരഭ്യാസിയായിരുന്നു.മായാജാലക്കാരി.അസാമാന്യ മെയ്‌വഴക്കവും കൈവേഗതയും ആവശ്യമായ ഒരിനമാണതെന്നും എപ്പോഴും കാണികളെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്താൻ തനിക്കു സാധിക്കാറുണ്ടായിരുന്നു എന്നും അവർ വാചാലയായി.ആളുകളുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തന്നെ ഗയയ്ക്ക്‌ മടിയായിരുന്നു.അവൾ എപ്പോഴും മൃഗങ്ങളുടെ കൂടാരങ്ങളിലെ കഴിയാവുന്ന ജോലികളും ചെയ്തുപോന്നു.

പതിവില്ലാതെ മുത്തശ്ശി ആലോചനയിൽ മുഴുകിയിരിക്കുന്നത്‌ കണ്ട്‌ ഗയ കാര്യമന്വേഷിച്ചു.സർക്കസ്‌ നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും ഇത്രയധികം ചിലവുകൾ എങ്ങനെ വഹിക്കുമെന്നും രാംചരൺ വളരെ ആകുലപ്പെട്ടെന്ന് മുത്തശ്ശി പറഞ്ഞു.പലരും ഉപജീവനത്തിനായി പല മാർഗ്ഗങ്ങളും നോക്കിത്തുടങ്ങിയെന്നും ഇങ്ങനെ
പോയാൽ   അധികകാലം മുന്നോട്ടു നീങ്ങാനാവില്ലെന്നും അവർ പറഞ്ഞു. ഗയ ചിന്തിച്ചത്‌

മറ്റൊന്നായിരുന്നു.അധികം ആളുകളുടെ കണ്ണിൽപ്പെടാതെ ബാക്കിയുള്ള കാലം ഇങ്ങനെ ഒതുങ്ങി ജീവിക്കാമെന്ന അവളുട കണക്കുകൂട്ടലുകൾ തെറ്റിത്തുടങ്ങിയതായി അവൾക്കു മനസിലായി. വർദ്ധിച്ചുവരുന്ന ചിലവുകളുടെ ഭാഗമായി ആരെയെങ്കിലും ഒഴിവാക്കിയാൽ അതിലാദ്യം ഉൾപ്പെടുന്നത്‌ താനായിരിക്കുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.അവിടെ പാർപ്പിച്ചിരുന്ന മൃഗങ്ങൾക്ക്‌ മുൻപെ താൻ ഒഴിവാക്കപ്പെടുമെന്ന് അവൾ ഭയന്നു.അവിടെ നിലനിൽക്കേണ്ടത്‌ തന്റെ സുരക്ഷയുടെയും അതിജീവനത്തിന്റെയും ആവശ്യമാണെന്ന് അവൾ മനസിലാക്കി. മുത്തശ്ശിയോട്‌ മായാജാലത്തിന്റെ അഭ്യാസങ്ങൾ  ഓരോന്നായി അവൾ ചോദിച്ചു മനസിലാക്കി പലതും അഭ്യസിക്കാൻ ശ്രമിച്ചുതുടങ്ങുകയും ചെയ്തു.അതത്ര എളുപ്പമായിരുന്നില്ല. ശ്രമകരമായിരുന്നു താനും .ആവശ്യം അവളിലൊരു പുതിയ സൃഷ്ടി നടത്തി .അതാകട്ടെ ആ സർക്കസ്‌ കൂടാരത്തിലെ പ്രധാനിയും ഒഴിച്ചുകൂടാനാവാത്ത ഒരഭ്യാസിയുമായി അവളെ മാറ്റി. ആളുകൾ ഒഴിഞ്ഞുപോയ അഭ്യാസങ്ങളും മൃഗപരിശീലനവും അവൾ സ്വായത്തമാക്കി.ആ കൂട്ടത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിൽ ഗയ ഒരു സുപ്രധാന ഘടകമായി.

അവളുടെ മായാജാലവും അഭ്യാസപ്രകടങ്ങളും കൂടുതൽ കാണികളെ ആകർഷിച്ചു. മിനുമിനുത്ത വസ്ത്രങ്ങളുടെ തിളക്കവും കാണികളുടെ കൈയടിയും വളരെ വേഗം തന്നെ അവളെ മടുപ്പിച്ചു.എത്ര അധ്വാനിച്ചാലും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്‌ പട്ടിണിയിൽ മുങ്ങിപ്പോകാവുന്ന ഒരനാഥക്കൂട്ടത്തിലാണു താനുള്ളതെന്ന ഓർമ്മ അവളെ നൊമ്പരപ്പെടുത്തി. രാം ചരണുമായി ചേർന്ന് ചിലവുകുറയ്ക്കാനായി ചില പദ്ധതികൾ അവൾ നടപ്പിലാക്കി.മൃഗങ്ങളുടെ എണ്ണം കുറച്ചു.ഒരു ദിവസം ഒരേ പോലുള്ള ഷോകൾ നടത്തുന്നതിനു പകരം കൂടുതൽ ഐറ്റങ്ങൾ ഉള്ള ഷോയ്ക്ക്‌ കൂടുതൽ പണം ഈടാക്കുകയും  ഒരേ പോലുള്ള ഷോകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതെല്ലാം കമ്പനിയുടെ നടത്തിപ്പിനെ കാര്യമായ പുരോഗതിയിലേക്കു നയിച്ചു
  

2017, ഡിസംബർ 23, ശനിയാഴ്‌ച

ഗുലാരിയ 7

ആ കൂടാരത്തിന്റെ  അടുത്തായി
വേറെയും ചെറിയ കൂടാരങ്ങൾ ഉണ്ടായിരുന്നു. അതൊരു സർക്കസ്‌ കൂടാരമാണെന്നും ആ കുതിരകൾ അവിടെയുള്ളതാണെന്നും അവൾക്കു മനസിലായി. നാടുതോറും അലഞ്ഞ്‌ കാണികളെ രസിപ്പിക്കുന്ന കുതിരകളെ എത്രവേഗമാണു താൻ രാജകീയമായവ എന്നു കരുതിയതെന്നു അവളോർത്തു. ഒറ്റ നോട്ടത്തിൽ മനുഷ്യരെ വിധിയെഴുതുന്നവരുടെ വാക്കുകൾ ഓർത്ത്‌ ഗയയുടെ വായിൽ കയ്പു നിറഞ്ഞു.

അവിടെക്കണ്ട ചെറിയ കൂടാരങ്ങളിൽ ഒന്നിലേക്ക്‌ രാം ചരൺ അവളെ കൂട്ടിക്കൊണ്ടുപോയി. തറയിൽ കട്ടിയിൽ വിരിച്ച രണ്ടു മെത്തകൾക്ക്‌ മീതെ കിടക്കുന്ന മെലിഞ്ഞ രൂപത്തെ കാണിച്ചു കൊടുത്തു.ആ മെത്തകൾ കൈകൊണ്ടു തുന്നിയവയായിരുന്നു.
മുത്തശ്ശിക്ക്‌ തീരെ സുഖമില്ല, ഇവിടുത്തെ തിരക്കുകൾക്കിടയിൽ എനിക്ക്‌ മുത്തശ്ശിയെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല . ന്യായമായൊരു തുക ഞാൻ തരാം . കുറച്ചു ദിവസത്തെ ശുശ്രൂഷ മതിയാവും.
ഗയ സമ്മതഭാവത്തിൽ തലകുലുക്കി .
തലചായ്ക്കാനൊരിടവും കഴിക്കാൻ ഭക്ഷണവും ലഭിക്കുക എന്നതു തന്നെ അവൾക്ക്‌ ആ സമയത്ത്‌ ഒരു അത്ഭുതമായിരുന്നു. കുറച്ചു ദിവസത്തേക്കായാലും ഒരു ജോലിയും ആയിരിക്കുന്നു. ഗയ നെടുതായൊന്നു നിശ്വസിച്ചു 

കട്ടിയുള്ള വിരി വിരിച്ചിരുന്ന തറയിലേക്ക്‌ അവൾ ആശ്വാസത്തോടെയിരുന്നു. അങ്ങനെയിരുന്ന് അവൾ ഉറങ്ങിപ്പോയി.
വിശപ്പാണവളെ ഉണർത്തിയത്‌. അപ്പോഴേക്കും അടുത്തുള്ള കൂടാരങ്ങളിൽ സംസാരവും ബഹളങ്ങളും  ഒക്കെ കേട്ടു തുടങ്ങിയിരുന്നു. മുത്തശ്ശി മെല്ലെ കണ്ണു തുറന്നു. ആരാണെന്നു ഗയയോടു ചോദിച്ചു. സഹായത്തിനെത്തിയ ആളാണെന്ന് അവൾ മറുപടി പറഞ്ഞു. ചിരപരിതമായ ഒരിടത്തെന്നപോലെ അവൾ അവിടെ
ജീവിതത്തിന്റെ മറ്റൊരു ഭാഗം ആരംഭിച്ചു

2017, ഡിസംബർ 7, വ്യാഴാഴ്‌ച

വാള്‍

ഓടിക്കൊണ്ടിരിക്കുന്ന  വണ്ടിയില്‍
കാലടികള്‍ക്കടിയില്‍  ഒരു  ചാക്ക് 
അയാള്‍  ചവിട്ടിയമര്‍ത്തി വയ്ക്കുന്നു

പേരക്കുട്ടിയെ  ആദ്യമിറക്കി
സാവധാനം  ഇറങ്ങിപ്പോകുമ്പോള്‍ ചാക്ക്‌
മടക്കിയെടുത്ത്‌
അറക്കവാള്‍  അല്പം  അകറ്റി പിടിക്കുന്നു

ആത്മാവില്‍  വാള്‍ കൊണ്ടുനടക്കുന്നവരിലേക്ക്
ഒരു  മുറിവ്  പടരുന്നത്   കണ്ടു 
അയാള്‍ക്കടുത്ത് അത്ര  നേരമിരുന്ന  ഞാന്‍
റഷ്യന്‍  ഭാഷയില്‍  ചില  ചോദ്യങ്ങള്‍  ഓര്‍ക്കുന്നു

രാജ്യങ്ങള്‍ക്ക്  വേണ്ടി മരിക്കുന്നവര്‍
ഏതു  രാജ്യത്താണ്  പോകുന്നത് ?

മതത്തിനു വേണ്ടി   പൊട്ടിത്തെറിക്കുന്നവരെ
ഏതത്ഭുതം  ഒന്നിച്ചു  ചേര്‍ക്കും ?
With Prasannakumar Raghav