2014, ഡിസംബർ 29, തിങ്കളാഴ്‌ച

കാലം തെറ്റിയ പൂവിടല്‍

കാലം തെറ്റിയെന്‍ 
കലാലയ മുറ്റത്തൊരീറന്‍
വാക പൂവിടുന്നു
മഞ്ഞുറഞ്ഞ ജനാലയിലേക്ക്
അതിന്റെ ചില്ലകളില്‍
നിന്നൊരു ജൂണ്‍ മഴ
പടരുന്നു
ചുവന്ന പൂക്കളില്‍
അറിവിന്‍റെ തേന്‍ നിറഞ്ഞ
അക്ഷരങ്ങള്‍ കൂട്ടമായെത്തി
ഗൃഹപാഠത്തെയോര്‍മിപ്പിക്കുമ്പോള്‍
പെയ്യുന്നത് ജൂണല്ല ; ഞാനാണ്‌
പരീക്ഷപ്പനിയില്‍ വിയര്‍ക്കുന്നത്
മാര്‍ച്ചല്ല ;ജീവിതവും

സ്നേഹം

ദൈവം സ്നേഹമാണെന്നു ക്രിസ്തു പറഞ്ഞു;
കത്തുന്ന സ്നേഹമുള്ളവരാകാൻ വിവേകാനന്ദനും;
നാമോ ദൈവത്തെ തീയിൽ കുഴച്ചു കുഞ്ഞുങ്ങളുടെ തലച്ചോറിൽ നിക്ഷേപിക്കുന്നു,,,,,,,,,,,

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

നക്ഷത്രക്കണ്ണുള്ള ശലഭങ്ങള്‍

.
പൂവില്‍നിന്നു
പൂവിലേക്ക്
പാറുമ്പോള്‍
പൂമ്പാറ്റകള്‍ പറയുന്നുണ്ട്
നോട്ടുബുക്കില്‍ തെറിച്ച
കൂട്ടുകാരന്‍റെ തലയിലെ
ചുവന്ന പൊട്ടുകളെക്കുറിച്ച്
തോക്കിന്‍ മുനകളില്‍തകര്‍ന്ന
പേനയില്‍ നിന്നുമൂര്‍ന്ന
ചുവന്ന മഷിയിലടയാളപ്പെട്ട്
ഒന്നിച്ചു തോറ്റതിനെക്കുറിച്ച്
തീക്കാറ്റിനിടയിലും
ചിതറിയ അമ്മവിരലുകള്‍
തിരഞ്ഞു വന്നതിനെക്കുറിച്ച്
ഒറ്റ രാത്രികൊണ്ട്‌
തീപ്പെട്ടു പോയ
കുടിലുകളെ ക്കുറിച്ച്
മഞ്ഞച്ചിറകുകളിലെ
കറുത്ത കണ്ണുകള്‍
ഇരുണ്ടു പോയ
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയാണ്
ചോര വീഴാത്ത ക്ലാസ് മുറികള്‍
തീ ചിതറാത്ത തെരുവുകള്‍
വെടിയൊച്ച മുഴങ്ങാത്ത കുടിലുകള്‍ ....
ശലഭമേതുമാകട്ടെ ,
നിറഭേദ മില്ലാത്ത
ഈ കിനാവുകളാണത്രേ
പൂവിന്റെയുള്ളിലെ തേന്‍ തുള്ളികള്‍

2014, ഡിസംബർ 24, ബുധനാഴ്‌ച

വില


പന്ത്രണ്ടുകാരിയുടെ 
കൂര്‍ത്ത  നോട്ടങ്ങള്‍ 
മരണത്തെയെന്ന പോലെ 
എന്നെ നേരിടുമ്പോള്‍ 
കണ്ണുകള്‍  താഴ്ത്തിയും  
മുഖം കുനിച്ചും 
ഞാന്‍ ഭീരുത്വമണിയുന്നു

വില കേള്‍ക്കുകയാണ് ഞങ്ങള്‍  ;
കുറഞ്ഞു കുറഞ്ഞു വരുന്ന
ഞങ്ങളുടെ വില ,

പിറ്റേന്നുമവളുടെ  
അടയാത്ത കണ്ണുകള്‍ 
അകന്നുപോകുന്ന ട്രക്കിലെ
ചവറ്റുകൂനയില്‍ 
നിന്നുമെന്നെ നോക്കുമ്പോള്‍ 
എന്‍റെ മൌനം വൃഥാവിലായെന്നു
ഞാനറിയുന്നു

രക്തമിറ്റുന്ന
അവളുടെ മുറിഞ്ഞ ചുണ്ടുകള്‍
വില്‍ക്കപ്പെട്ടപ്പോഴും  
വാങ്ങപ്പെട്ടപ്പോഴും  
സ്വതന്ത്രയായിരുന്നപ്പോഴും  
നാമെന്തിനു നിശബ്ദത  
പാലിച്ചെന്നു   ചോദ്യമുയര്‍ത്തുന്നു  

അവസാനയത്താഴത്തെ
വിഷത്തുള്ളിയില്‍
ഉരുട്ടിയെടുക്കാന്‍
കഴിയാതെ പോയതോര്‍ത്തെന്‍റെ
രക്തം കട്ട പിടിക്കുന്നു


മതം.......
രാജ്യം .......
ഭാഷ ....
അവര്‍   വെറുതെ  പറയുകയാണ് ;
ജീവനുള്ള  
സ്ത്രീകളെ 
വിലപേശാന്‍,
പ്രതികരണ ശേഷിയുളള
പുരുഷന്മാരെ 
കൂട്ടക്കൊല ചെയ്യാന്‍ 
കുഞ്ഞുങ്ങളുടെ തലച്ചോറുണ്ണാന്‍
വേണ്ടി  മാത്രം ..!!

പ്രതിഷ്ഠ



ഗോഡ്സെ
പ്രതിഷ്ഠിക്കപ്പെടുന്നയിടങ്ങളില്‍
നരബലിയും രക്താഭിഷേകവും
 മാത്രമേ പ്രതീക്ഷിക്കാനുള്ളൂ 

 ആദ്യത്തേതിന്റെ
അനുകരണം പോലുമാവില്ല 
തുടര്‍ച്ചകള്‍  

അവസാന ശ്വാസത്തെ
ഏതു വാക്കില്‍
പൊതിഞ്ഞാശ്വസിപ്പിക്കണമെന്ന്
അവര്‍   തീരുമാനിക്കുക തന്നെ ചെയ്യും 

 എന്‍റെ  കുഞ്ഞുങ്ങളേ
ഞാന്‍
 കൂട്ടമരണങ്ങളെ ഇഷ്ടപ്പെടുന്നു  
അതു
മൂകമായൊരു തണുപ്പാണ് 
ജീവിതമോ
 കഴുത്തൊടിഞ്ഞവന്റെ മുതുകിലെ  ചാക്കും 

ഒരിക്കലൊന്നു പോയി നോക്കണം


ജീവന്‍  മാത്രം  മിച്ചം  വച്ച്

തൂങ്ങിമരിച്ചവന്റെ
കണ്ണുകളിലെ 
നിസ്സംഗതയിലേക്ക് 

മുങ്ങിമരിച്ച
ദാഹങ്ങളിലേക്ക് 

പാളങ്ങളില്‍  
ചിതറിയ 
സ്വാതന്ത്ര്യത്തിലേക്ക് 

ഊര്‍ജ്ജമൊഴുകി
വരണ്ടുപോയ 
ഞരമ്പുകളുടെ 
തൃഷ്ണയിലേക്ക് 

വിഷം തിന്നു 
നീലിച്ച  ചുണ്ടുകളുടെ 
വര്‍ത്തമാനങ്ങളിലേക്ക്

ഉറക്കമരുന്നുകളുടെ 
അബോധത്തിലേക്ക്

തീ  കുളിച്ചവന്റെ  
പ്രഭയിലേക്ക് 

ഒരിക്കലൊന്നു പോയി  നോക്കണം 

2014, ഡിസംബർ 17, ബുധനാഴ്‌ച

വസന്തം


വര്‍ഷകാലം 
വേനലിന്‍റെയുള്ളിലൊളിക്കുകയും 
വാനവും ഭൂമിയും 
സ്വപ്നങ്ങള ഴിച്ചു  പകുക്കുകയും 
ചെയ്യുമ്പോഴാണ് 
വസന്തം പിറക്കുന്നത്‌... !!!!

ആകാശക്കണ്ണുകളിലൂടെ
 പൊഴിഞ്ഞ്
മണ്ണിന്‍റെ മനസു തുരന്ന് 
മണ്‍മറഞ്ഞു പോയ 
ഏതോ  മധുരഫലത്തിന്‍റെ
ആത്മാവിനെ
നനച്ചു വിളിക്കുന്ന 
മഴയിലാണ് 
ഹരിതാഭ  കണ്‍മിഴിക്കുന്നത് 

ഇന്നോളമാരുമോര്‍ക്കാത്ത 
എന്‍റെനിര്‍മല  സ്വപ്നങ്ങളുടെ 
പങ്കുപറ്റാന്‍ 
ശ്രദ്ധാപൂര്‍വം തുറന്നുവച്ച 
വാതായനം കടന്നെത്തിയ 
നിനക്ക് 

ജീവിതമധ്യാഹ്നത്തിലെ 
കല്പനകളുടെ പ്രതിബിംബമില്ലാത്ത 
സ്നേഹത്തിന്‍റെ അരുവിയില്‍ 
ഒരു കൈക്കുമ്പിള്‍ ജലാഭിഷേകം 
നേരുന്നു ഞാന്‍ 
മഴയായോ  വസന്തമായോ 
പുനര്‍ജനിക്കുക.
പൂവുകള്‍ക്ക് വര്‍ണവും 
പൂമ്പാറ്റകള്‍ക്കു ചിറകുമേകുക 

2014, ഡിസംബർ 9, ചൊവ്വാഴ്ച

നഗ്നത


രണ്ടര്‍ത്ഥങ്ങളിലേക്ക് 
ഒരേസമയം 
വഴിപിരിഞ്ഞൊഴുകുന്ന
വാക്കാണ്‌ നഗ്നത 

ആത്മാഭിമാനത്തിന്‍റെ  
അപാരഭാരത്താല്‍
അടക്കങ്ങള്‍ 
അനാവരണത്തിനു 
നിര്‍ബന്ധിക്കപ്പെടുമ്പോള്‍ 
അഴിഞ്ഞു വീഴാനാവാത്ത 
പ്രാണന്റെ അവസാനനോവിനെ
നമുക്കങ്ങനെ വിളിക്കാം .


അസുഖത്തിലോ 
ആലസ്യത്തിലോ 
മറച്ചു വയ്ക്കുവാനൊന്നുമില്ലാതെ
അഭയസ്ഥാനത്തോടടുത്തു
നില്‍ക്കുന്ന സര്‍വ്വ സ്വാതന്ത്ര്യത്തെയും
നാമിങ്ങനെ തന്നെയാവും വിളിക്കുക

2014, നവംബർ 10, തിങ്കളാഴ്‌ച

പറയുമ്പോള്‍



നിങ്ങള്‍ പ്രണയമെന്ന
പദമൂന്നുമ്പോള്‍
വിരിയാത്ത
പൂവെന്‍റെയോര്‍മയിലെത്തുന്നു .

ചുണ്ടുകളെക്കുറിച്ചോ
ചുംബനങ്ങളെക്കുറിച്ചോ
പറയുമ്പോള്‍
എവിടെയോ പൊഴിഞ്ഞു പോകുന്ന
വാക്കുകളെയും
മറവിയില്‍ മുങ്ങിപ്പോകുന്ന
അവയ്ക്കുള്ള മറുപടികളെയും
കാണുന്നു.

ഞാന്‍
അനാഥമായൊരു പ്രതാപകാലത്തിന്‍റെ
കയ്പുനിറഞ്ഞചഷകമാണെങ്കിലും
ഏകാന്തതയെക്കുറിച്ചു
പറയുമ്പോള്‍
പ്രണയം പോലെ
മധുരിക്കുന്നു .

2014, നവംബർ 9, ഞായറാഴ്‌ച

സൂര്യരശ്മി


പ്രഗല്‍ഭരായ പ്രതിഭകളുടെ 
ഭാവനാസമ്പന്നമായ 
അതികായിക ലോകത്തില്‍ 
ഒഴുകി  നടക്കുന്ന 
ഒരിലയാവുന്നതിനേക്കാള്‍ 

അതിലളിതമായ 
ഒരാത്മാവിന്റെ 
ഉപ്പുരസമുള്ള 
ഓര്‍മകളുടെ 
ഗഹനത നിറഞ്ഞ 
കുറിപ്പുകളിലേക്കു 
സൂര്യരശ്മിയായി 
അരിച്ചിറങ്ങാനാണ്
ഓരോ വായനയുമെന്നെ
നിര്‍ബന്ധിക്കുന്നത്‌ ..!!! 

2014, നവംബർ 1, ശനിയാഴ്‌ച

പരിചയം


സ്ത്രീത്വം അക്ഷരങ്ങളെ 
പരിചയപ്പെടാന്‍
അനുവദിക്കരുത് 

അവള്‍ അക്ഷരങ്ങളെ 
പ്രണയിക്കും ,
കാമുകിയായി പരിണയിക്കും 
അമ്മയായ് മുലയൂട്ടും 
വീട്ടുകാരിയെന്നപോലെ
അക്ഷരങ്ങളെ വൃത്തിയായി 
സൂക്ഷിക്കും 
ആഹാരമെന്ന വണ്ണം പാകപ്പെടുത്തും .

അക്ഷരങ്ങള്‍ 
സ്ത്രീത്വത്തെ അഭിമുഖീകരിക്കാന്‍ 
ഇടനല്‍കരുത്;

മുദ്ര വയ്ക്കപ്പെട്ട തടവറകള്‍ തുറന്ന്
യുദ്ധത്തടവുകാരുടെ മുറിവുകളായി 
കാലത്തിന്‍റെ കണ്ണിലവ  
വേദന വിരിയിക്കും
ആത്മാവില്‍
പൂക്കള്‍ കരിഞ്ഞ മണം പരത്തും

അക്ഷരങ്ങള്‍
രോഗാതുരമാണെന്ന് 
പറയുന്നവരോട്  ഒരേയൊരു തിരുത്ത്‌ ,
സ്ത്രീത്വമൊരു പകര്‍ച്ചവ്യാധിയാണ്  

അടുത്തുനില്‍ക്കുന്ന 
അക്ഷരങ്ങളിലേക്ക് 
അവളില്‍ നിന്ന് 
സൌന്ദര്യമോ ,സ്നേഹമോ 
പ്രണയമോ ,ആത്മവിശ്വാസമോ
ആന്തരികശക്തിയോ ആത്മാര്‍ത്ഥതയോ
പടര്‍ന്നു പിടിച്ചേക്കാം.

അവളിലക്ഷരങ്ങള്‍ 
ജ്വലിക്കുകയോ
അക്ഷരങ്ങളിലവള്‍
ജ്വലിക്കുകയോ 
ചെയ്യുന്നത് വരെ മാത്രമേ 
ഭൂമിയിലേകാധിപത്യങ്ങള്‍ 
ഭാവം മാറി വരികയുള്ളൂ ..

അതിനാല്‍ 
സ്ത്രീത്വം അക്ഷരങ്ങളെ 
പരിചയപ്പെടാന്‍
അനുവദിക്കരുത് ....!!

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കാലമില്ലാത്തവള്‍


ചായമില്ലാത്ത 
ചിത്രങ്ങളില്‍ 
 നിറങ്ങളുടെ 
സ്വാതന്ത്ര്യം ഞാന്‍  കാണുന്നു .

ചിതറിവീഴുന്ന 
മുത്തുമണികളുരുമ്പോള്‍ 
തേരുതെളിക്കുന്നവരുടെ 
സ്വയം പര്യാപ്തത മുഴങ്ങുന്നതു
കേള്‍ക്കുന്നു . 

ഉടഞ്ഞു പോയ 
നിലക്കണ്ണാടിയുടെ 
ചില്ലുകഷണങ്ങളിലെ 
പ്രതിച്ഛായകള്‍
ഭാവവൈവിധ്യങ്ങളായെന്നെ 
കീഴടക്കുന്നു  

നിന്‍റെ പ്രണയത്തിന്റെ 
പൂക്കാത്ത കാലമെനിക്ക്  
നിലയ്ക്കാത്ത ഓളങ്ങള്‍ പേറുന്ന 
അക്ഷരങ്ങളുടെയാകാശങ്ങള്‍ 
സമ്മാനിക്കുന്നു 

ഞാനെന്ന പുസ്തകത്തെ
തുറന്നു വായിക്കാന്‍ 
അവയെന്നെ നിര്‍ബന്ധിക്കുന്നു .
എഴുതാത്ത കവിതകളില്‍ 
കണ്ണുടക്കി ഞാന്‍ കാലമില്ലാത്തവളാകുന്നു...!!

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഉപ്പളങ്ങള്‍ അഥവാ കടല്‍ക്കവിതകള്‍


കടല്‍ത്തുണ്ടുകള്‍
കരയേറി മരിക്കുന്നു
കടലെഴുതിയ
വെളുത്ത കവിതകളെന്നു
നാം വായിക്കുന്നു
നീലയോളങ്ങള്‍
അനുരാഗരാഗങ്ങളായൊഴുകുന്നു
ആവര്‍ത്തനവിരസതയില്ലാതെ
നാമവ പദാനുപദം
വിവര്‍ത്തനം ചെയ്യുന്നു .
വേലിയേറ്റങ്ങളില്‍
കരയൊരു നുറുങ്ങുകവിത
കടലില്‍ കുറിക്കുന്നു
കിനാവുകള്‍ കടലെടുത്ത് ;
കവിത കറുത്തു പോകുന്നു .
കറുത്ത കടല്‍ത്തുണ്ടുകള്‍
കരയേറുന്നു.
വെളുത്ത കവിതയായ്
രുചി രേണുക്കളില്‍
ആരൊക്കെയോ വീണ്ടും ജനിക്കുന്നു.
നാമവരെ ഉപ്പായ് രുചിക്കുന്നു ..!!!

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

സന്ധ്യ


ലോകത്തെവിടെയും 
സന്ധ്യയ്ക്കൊരേ മുഖം  
സന്ധ്യയിലാര്‍ത്തു പെയ്യുന്ന 
മഴയ്ക്കൊരേ സ്വരം 

സന്ധ്യ  നനഞ്ഞെത്തുന്ന
കാറ്റിനൊരേ ഭാവം 
അരിച്ചെത്തുന്ന സന്ധ്യ 
ചുവരില്‍ വരയ്ക്കുന്ന 
ജനലഴികള്‍ക്കൊരേ രൂപം 

നരച്ച  മുറിയിലേക്കെത്തി 
നോക്കുന്ന സന്ധ്യക്കും 
എന്റെ മിഴികള്‍ക്കും 
ലോകത്തെവിടെയുമൊരേ നിറം 
ഒരേ ഭയാനക സൌന്ദര്യം 

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ശിക്ഷയും സ്വാതന്ത്ര്യവും

ജീവിതത്തിന്‍റെ
അനിവാര്യവും
പരിക്ഷീണവുമായ
കപ്പല്‍യാത്രയ്ക്കൊടുവില്‍
ഉപേക്ഷിക്കപ്പെട്ട വഞ്ചിയില്‍
സ്വയം  കണ്ടെത്തുമ്പോഴാണ്
തുഴ തിരയാന്‍ ആരംഭിക്കുന്നത് .

ആദ്യമായി കൈയില്‍ തടയുന്ന
നിന്നോടുള്ള  പ്രണയത്തെ  തുഴയായി
ഉപയോഗിച്ചു  തുടങ്ങുമ്പോള്‍
അക്ഷരങ്ങളുടെയും  ആശയങ്ങളുടെയും
ദ്വീപുകള്‍ ദൃശ്യമാകുന്നു .

അവയില്‍ പച്ച തളിര്‍ക്കുകയും
മഴ പൂക്കുകയും ചെയ്യുമ്പോള്‍
ഞാന്‍ കര മറക്കുന്ന
സഞ്ചാരിയാകുന്നു


എന്റെ പ്രണയം കുറ്റമാണെങ്കില്‍
ശിക്ഷ എന്നിലേക്ക്‌ നീന്തി വരട്ടെ
സത്യമാണെങ്കില്‍
ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക്
തുഴഞ്ഞു പോകട്ടെ 

കടല്‍ കൊത്തിയ പക്ഷി


അഴല്‍ഗോപുരങ്ങള്‍ 
കടന്നു പോകാന്‍ 
കഴുകന്‍ ചിറകുള്ള 
നക്ഷത്രക്കണ്ണുള്ള
കടല്‍ കൊത്തിപ്പറക്കുന്ന 
പക്ഷിയാകണം 


പക്ഷി  കടല്‍ കൊത്തില്ലെന്നു 
പറയരുത് ;
 മുറിവാക്കുകളെക്കാള്‍ 
വിള കൊയ്യാം
മൗനത്തില്‍നിന്ന് . 
കണ്ണീരിനേക്കാള്‍   ഉപ്പു 
വറ്റിക്കാം പുഞ്ചിരിയില്‍ നിന്ന്.

പൂര്‍വ്വാശ്രമങ്ങളിലോ 
പുണ്യങ്ങളുടെ തീരത്തോ
തനിച്ചിരിക്കുമ്പോള്‍
പക്ഷി പൊഴിക്കുന്ന 
പൊന്‍തൂവല്‍കൊണ്ട് 
പുതിയ ചിത്രമെഴുതണം.

ഭാവനയുടെ ചിറകുകളില്‍ പറന്ന്
ഉള്‍ക്കാഴ്ചകളില്‍ ചുഴിഞ്ഞ്
വീടിന്‍റെയതിരുകാക്കുന്ന 
 മഞ്ഞപ്പൂവിന്
ചിരി മായാത്ത.
തീരെ ചുവക്കാത്ത
ചുണ്ടുകള്‍ കൊണ്ട്
ഒരുമ്മ കൊടുക്കണം  .
കടല്‍ കൊത്തിപ്പറക്കുന്ന 
പക്ഷിയാകണം

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

കവിതയ്ക്ക് പൊട്ടു കുത്തുമ്പോള്‍


മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ 
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

പൂവില്ല 
പൂക്കളമില്ലാ 
ഋതുവില്ലാ
ഹൃദയം ചുരത്തുന്നു 
പാല്‍ക്കടല്‍

മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

കിളിയില്ല
കിളിപ്പാട്ടില്ലാ
ചിത്തഭിത്തികള്‍
തുരന്നു
തല നീട്ടും ചില്ലകളില്‍
നുരയ്ക്കുന്നു വായ്ത്താരികള്‍

മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

മധുവില്ല
മധുമൊഴിയില്ലാതിഴഞ്ഞൊഴുകും
ഞരമ്പിന്‍ തുള്ളികള്‍
മണക്കുന്നു ഇലഞ്ഞി തന്‍ പൂവുകള്‍

മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

നെഞ്ചിന്‍
സ്പന്ദനമുദ്രകള്‍
കടന്നെത്തുന്നു
താളബോധമില്ലാ കനവുകള്‍ ..!!!

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

കുതിരകള്‍

കടല്‍ക്കൊട്ടാരത്തിന്റെ
യുദ്ധകാഹളങ്ങളില്‍ നിന്ന്
ഓടിപ്പോന്ന  കുതിരകളാണ്‌
കടല്‍ തിരകള്‍

യുദ്ധസമാനമായ
നമ്മുടെ സ്വരങ്ങളിലേക്ക്
ഭീതിദമായവ
പാഞ്ഞടുക്കുന്നു

ഭയാനകമായനിശബ്ദതയുടെ
ആഴങ്ങളിലേക്ക്
നമ്മെയും കൂട്ടി
മടങ്ങിപ്പോകുന്നു

ഓരോ  കടല്‍ക്കാഴ്ച്ചക്കു 
ശേഷവും 
നാം നിരായുധരായി 
മടങ്ങുകയും 
തിരകള്‍  ആരവങ്ങളോടെ 
ജയിക്കുകയും ചെയ്യുന്നതിന്‍റെ
കാരണമിതാണ്...!! 

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

നിര്‍ഭാഗ്യം


ഞാനെന്ന ശ്മശാന മൗനത്തെ 
വരികള്‍ക്കിടയില്‍  
തിരഞ്ഞു നടക്കുന്നവര്‍ക്ക് 
വെള്ളരിപ്രാവിന്റെ 
തൂവലുകള്‍ ചായം മുക്കി
തുന്നിചേര്‍ത്തിട്ടുണ്ട്  

നിന്‍റെ വാക്കുകള്‍ക്ക് 
ശരവേഗം  ;
അതെന്നിലെ  
കണ്ണീര്‍തുള്ളികളെ പോലും 
ബാഷ്പീകരിക്കുന്നു .

കടല്‍പ്പൂവുകള്‍ 
കൊഴിയാറില്ല ;
മരത്തണല്‍ പോലെ 
ദിശ മാറി പോവുക മാത്രം
ഞാനുമതുപോലെ

നിര്‍ഭാഗ്യമൊന്നേയുള്ളൂ  
കാണാനാരുമില്ലാത്തതിനാല്‍
കരയാന്‍ കഴിയാതെയാവുക
കേള്‍ക്കാനാരുമില്ലാത്തതിനാല്‍ 
ശ്മശാന മൗനം പുതയ്ക്കുക 

2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

നിന്നോട് പറയും

എനിക്കുവേണ്ടി
നീയൊരിക്കല്‍
കടല്‍ കാണാന്‍ പോകണം

തിരകളെന്‍റെ
സ്വപ്‌നങ്ങളാണ് ;
തേഞ്ഞുതീരാനെ
ഞാന്‍ മോഹിച്ചുള്ളൂ..

കടല്‍ വെള്ളത്തിന്
രക്തത്തിന്റെ രുചിയാണ്  ;
മീന്‍ കുഞ്ഞുങ്ങളെ
വളര്‍ത്തുന്നത് അവളല്ലേ ?

കരയില്‍ നീയൊരു
ശംഖ് കാണും ..!!
അതിലെന്‍റെ
ശ്വാസമുണ്ടാകും ....

ശ്വാസത്തെ നാമെന്തു
പേരിട്ടു വിളിച്ചുവെന്നു
ശംഖിലെ ചുരുളുകളുടെയിരമ്പല്‍
നിന്നോട് പറയും 

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

രണ്ടുപേര്‍ കടല്‍ കാണുമ്പോള്‍

രണ്ടുപേര്‍ കടല്‍ കാണുമ്പോള്‍
ഒരുവനെ കടല്‍ കുടിക്കും
ഇനിയൊരുവന്‍ കരയ്ക്കടിയും

കരയ്ക്കടിയുന്നവന്‍
മത്സ്യത്തോടൊപ്പം പിടയും
കടല്‍ കുടിച്ചവന്‍
മത്സ്യ കന്യകയെ വേള്‍ക്കും

ഒരാള്‍ തിര
മടങ്ങിപ്പോകുന്നത്‌
കാണുമ്പോള്‍
ഇനിയൊരാള്‍
ഓളങ്ങളുടെ തിളക്കത്തെ മുത്തും

കടലില്‍ നിന്നവര്‍
കരയെ നോക്കുമ്പോള്‍
ഒരാള്‍ക്ക് മണലായും
ഒരാള്‍ക്ക് വനമായും
അനുഭവപ്പെടും

 ഒരാള്‍ കടലില്‍
കുളിച്ചു കയറും
മറ്റെയാള്‍
തിളയ്ക്കുന്ന  കടലിനെ
കൈക്കുടന്നയില്‍ കോരും
അയാളുടെ കണ്ണില്‍ നാം
കടല്‍ നുര കണ്ടെത്തും



2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

നിറയുന്ന പച്ച

ധ്യാന പൂര്‍വ്വമൊരില
നടുമ്പോള്‍
നമ്മിലെങ്ങിനെയാവും
അതു വേരുകളാഴ്ത്തി   പടരുക .

മനനത്തിന്റെ
മൂര്‍ദ്ധന്യത്തില്‍
വിരല്‍ തുമ്പില്‍ നിന്നു
മൂര്‍ദ്ധാവിലേക്കു
നിറയുന്ന പച്ചയാവുക.

ഞാനിന്നുമൊരിലപ്പച്ചയില്‍
ആയിരം കിളികളെ കണ്ടു
കളമൊഴികള്‍ കേട്ടു.
അവയെന്നില്‍ നിറച്ച
നിശബ്ദതയില്‍ ,
സന്ധ്യയില്‍
ധ്യാന പൂര്‍വ്വമെന്നിലൊരില നട്ടു .
നാളേയ്ക്കുള്ള നാമ്പാവട്ടെയത് .
നൂറുകിളികള്‍ക്കു ചേക്കേറാന്‍ ...!!

2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പ്രണയ മരണങ്ങള്‍


അവസാനം സൃഷ്ടിക്കപ്പെട്ടത്
 പ്രണയ മരണങ്ങളാണ് 
ആദ്യയാശ്ലേഷത്തില്‍ തന്നെ
അച്ചിന്‍കൂടു തകര്‍ത്തു 
രൂപ രഹിതനായ് 
മരണംപിറവി കൊണ്ടു


പ്രണയം മരണത്തെ
 വരിക്കാതിരിക്കാന്‍
വിരഹത്തോടൊപ്പം 
നിലാവിലവള്‍  പാര്‍പ്പിക്കപ്പെട്ടു  .


നിദ്ര പ്രാപിക്കാന്‍ 
നക്ഷത്രങ്ങള്‍ക്ക് നല്‍കിയ കണ്ണുകള്‍
അവള്‍ക്കു മടക്കി ലഭിച്ചില്ല 
അവയിന്നും കത്തുന്ന പ്രണയ നോട്ടങ്ങളെ 
നമുക്കു  സമ്മാനിക്കുന്നുണ്ടല്ലോ.


ഒരിളം ചൂടിനു പകരമായ് 
ആര്‍ദ്രത കൈയടക്കിയ മഴയിന്നും  
പ്രണയ പര്‍വ്വങ്ങളില്‍ 
പെയ്തു നിറഞ്ഞു കൊണ്ടേയിരിക്കുന്നു 


സുതാര്യതയുടെ  മോഷ്ടാവ്
 നിലാവായതിനാല്‍
രാത്രി മുഴുവന്‍ നെയ്ത നൂല്‍പ്പാവുകള്‍
പുലരിയെത്തുമ്പോള്‍ മറഞ്ഞു പോവുക പതിവാണ് 


ഒടുവില്‍ ഭൂമിയില്‍
അഭയം തേടിയ പ്രണയം
 സുഗന്ധവര്‍ണങ്ങളെ  പൂക്കള്‍ക്കും 
ആലിംഗനം ചെയ്യുന്ന കൈകളെ 
കാറ്റിനും നല്‍കി .
ഒറ്റ വാതിലുള്ള 
മനുഷ്യ ഹൃദയങ്ങളില്‍  സുരക്ഷിതയായി .


ഇന്നും ആര്‍ദ്രമായ
 ചന്ദ്രനുദിക്കുന്ന  രാത്രികളില്‍ 
നഷ്ടപ്പെട്ടവയെല്ലാം തിരികെ കൈപ്പറ്റി 
പ്രണയം നിലാവിലെ പഴയ കൂട്ടിലെത്തും   .
ഏകാകിയായ വിരഹത്തെ  
താനൊരു  ദുരന്തമായി
ഭൂമിയില്‍ നിറഞ്ഞു
പരന്നൊഴുകിയതിനെക്കുറിച്ച്
കവിത ചൊല്ലി വിസ്മയിപ്പിക്കും  ;
മരണത്തെ വരിക്കാന്‍ കൊതിക്കും  .

പുക


നീലനിലാവലയിലിറ്റുനേരം തങ്ങി
നിശയെ നിദ്രയില്‍ നിന്നുണര്‍ത്തി
നിത്യനിതാന്തമാം ദര്‍ശനങ്ങള്‍  തേടി
ഭ്രാന്തമാം ചുരുളുകളിലൊഴുകി  നീങ്ങും


നഗരമധ്യത്തിലീ ചിത  കത്തും
പുകയേറ്റു
ഞാനെന്‍റെചില്ലിട്ട ജാലകമടപ്പൂ.

ആ വെളിച്ചത്തിലെന്‍
മേശ മേലുരുളുന്നസ്വപ്നത്തില്‍
തൂലിക ചലിപ്പൂ .


നഗരഹൃദയത്തില്‍
വാസമെന്നാകിലും
അയല്പ്പക്കമെന്നും ശ്മശാനഭൂമി
സഹശയനത്തിന്നായാരെയും കൂട്ടാത്ത
കത്തും കിനാക്കള്‍ തന്‍ യുദ്ധഭൂമി .

ഓരോ ചിതയ്ക്കുമെന്നോട്
ചൊല്ലുവാന്‍ പുത്തന്‍ കഥകളുണ്ടായിരിക്കാം
ഓരോ പുകയുമെന്‍ അര്‍ദ്ധസങ്കല്‍പ്പത്തെ
വെല്ലുവിളിക്കുകയായിരിക്കാം


വാളും വാക്കാലെയും
ആളുന്ന ഭൂമിയില്‍
പുലരികള്‍ യുദ്ധം തുടങ്ങി വയ്ക്കേ


മരണവക്ത്രം പൂണ്ടയേതോചകിതന്റെ
ചിത കത്തും പുകയേറ്റു
ഞാനെന്‍റെ ചില്ലിട്ട ജാലകമടപ്പൂ
ആ വെളിച്ചത്തിലെന്‍ മേശ മേലുരുളുന്ന
സ്വപ്നത്തിന്‍ തൂലിക ചലിപ്പൂ .

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

നീയുണ്ടാവും;ഞാനും


ഇല പൊഴിയുമ്പോള്‍
തിര തൊടുമ്പോള്‍
നിലാവിലലിഞ്ഞു
നിശാമഴ തൂവുമ്പോള്‍
ഞാനോര്‍മ്മിച്ചെടുക്കും നിന്നെ .

കാലമേറെ കടന്നാലും
നേരമെത്ര വൈകിയാലും
മിഴിനീര്‍ത്തുള്ളിയായ്
നീയുണ്ടാവും .

പാതി വിടര്‍ന്ന
പൂവിന്റെയുടലില്‍
പതിയെ തൊടുന്ന
കാറ്റിന്റെയലയില്‍

ഞാന്‍ തുന്നുന്ന
ഇതള്‍പ്പാടുകളുടെ
അദൃശ്യമായപകുതികളില്‍
മറ്റാര്‍ക്കും കാണാനാവാതെ
നീയുണ്ടാവും;ഞാനും  

2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

വാടിവീഴാതെ


ദൂരക്കാഴ്ചകളെ 
മറയ്ക്കുന്ന 
മൂടല്‍മഞ്ഞിലൂടെ ഞാന്‍ 
നിശബ്ദം നടന്നു പോയിക്കഴിയുമ്പോള്‍ 

താഴ്വാരങ്ങളെ 
മഞ്ഞപ്പൂക്കള്‍ മൂടും 
എന്‍റെ കവിതകള്‍  
നിങ്ങളെ  പൊതിയും 

 കടലുമാകാശവും 
ഒത്തുചേരുമ്പോള്‍ 
ഇടയിലെത്തി നോക്കുന്ന  
പച്ചപ്പുപോലെ 

മഞ്ഞു മനസിനോട് 
പറഞ്ഞമൃദുല
മര്‍മരങ്ങളത്രയും
വാടിവീഴാതെ നില്‍ക്കും 
മരണമില്ലാതെ പൂക്കും 

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ചിലയ്ക്കാത്ത പക്ഷികള്‍


ചെതുമ്പലില്ലാ മത്സ്യങ്ങളെക്കുറിച്ചുള്ള
കടല്‍ചൊരുക്കും
പൂക്കാമാവുകളെപ്പറ്റിയുള്ള
ഭൂമൊഴിയും
മരണപത്രത്തില്‍  എഴുതിവച്ച്
ഏകാന്തനായി മഞ്ഞിലൂടെ
അയാള്‍ നടന്നു പോയി

മതമില്ലാത്ത മനുഷ്യരുടെ
മാറുതുളച്ച വെടിയുണ്ടകളില്‍
അയാളെഴുതിയ   കവിതകള്‍
മാമ്പൂക്കളായി  മടങ്ങി വന്നു .

പെണ്മയുടഞ്ഞ പെരുവഴികളില്‍
ശ്വാസനാളങ്ങള്‍ തകര്‍ന്ന്
പ്രവാചകവചനങ്ങള്‍
ചെതുമ്പല്‍ നിറഞ്ഞു വഴുതിയകന്നു

മരണപത്രം തുറന്നു വായിക്കപ്പെട്ടു
ഒരു നുള്ളു ശ്വാസവും
രണ്ടു തുള്ളി ചോരയും .
ഒരു കാല്പാടും മാത്രം ...!!

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

വ്രണം


മുദുലമേന്നേകാന്ത 
ചിന്തകള്‍ക്ക് 
രാവും പകലും 
എന്നോളം വളര്‍ന്നു
പടര്‍ന്നു വിങ്ങുന്ന
പ്രണയം നീറ്റുന്ന
വ്രണമാണ് നീ.

നമുക്കിടയില്‍
ജീവിതത്തെ വച്ചുകെട്ടിയ
ഓര്‍മകളുടെ
പഴുത്തിലകളോ
സ്നേഹപൂര്‍വം പുതച്ചുറക്കാമെന്ന
സ്വപ്‌നജാലകങ്ങളുടെ
നോക്കെത്താദൂരങ്ങളോയില്ല ,

പുതിയൊരു ഭാഷയിലെന്‍റെ
കരളില്‍ കൊത്തിയ
പഴകാത്ത വ്രണത്തെ
നിന്‍റെവാക്കുകളാല്‍ കഴുകി
നിന്‍റെ മൗനം പുരട്ടി
ഞാനുണങ്ങാതെ സൂക്ഷിക്കുന്നു ...!!

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കവിതേ

കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?

എഴുതപ്പെടും മുന്പ്
നീയേത്  രൂപം പുതച്ചുവെന്ന് ?

ഞാന്‍  തീയൂതിയ
ശ്വാസത്തില്‍  വസിച്ചുവെന്നോ
വിളമ്പിയ  കറികളിലുപ്പായിരുന്നുവോ

അരിവാളില്‍ മൂര്‍ച്ചയായ്
അക്ഷരങ്ങളിലെന്ന പോല്‍
 കൈവെള്ളയോടൊന്നിച്ചിരുന്നുവെന്നോ ?


നീറുമീ  ചിന്ത പോല്‍
അരകല്ലിലരഞ്ഞുവോ ?
തിരികല്ലില്‍ പൊടിഞ്ഞുവോ ?.

മണ്ണിന്റെ മാറില്‍
ഞാന്‍  നട്ട നാട്ടുമാവില്‍
വിരിഞ്ഞുവോ?

 കവിതേ നീയിത്രകാലം
ഏതു കാണാക്കോണിലിരുന്നുവെന്ന്?
കണ്ണുപൊത്തിക്കളിച്ചുവെന്ന്?

പ്രണയത്തെക്കുറിച്ച്


ഭൂമിയിലിനിയും വിടരാത്ത 
പൂവാണ് പ്രണയം
അകന്നു പോകുന്ന പെണ്‍കുട്ടി 
കഥാകൃത്തിനോട് 
അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു ,

എതിര്‍ദിശകളിലേക്ക് 
നിര്‍ത്തിയിട്ടിരുന്ന രണ്ടു 
തീവണ്ടികള്‍ക്കുള്ളിലിരുന്നു
പുറപ്പെടും മുന്പ്
അവള്‍ പ്രണയത്തെക്കുറിച്ച് പറയുന്നു .
അകന്നു പോകുന്തോറും
ആ പെണ്‍കുട്ടി പ്രണയത്തെക്കുറിച്ച്
പറഞ്ഞുകൊണ്ടേയിരിക്കുന്നു

കടത്തുകാരന്റെ ഏകാന്തതയെ
അകറ്റുന്ന പാട്ട് പോലെ
പുഴയൊഴുക്കു പോലെ മുറിയാതെ..!!

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഞാനല്ലാതെ ..!!


മഞ്ഞുകാലം തേടി 
തനിച്ചൊരു യാത്രയുണ്ട് 
നീയാണെന്റെ ചൂട് 
നീ തന്നെയാണ് കുളിരും

കമ്പിളിക്കുപ്പായത്തിന്‍റെ 
കീറലുകളേറെ തുന്നാനുണ്ട് 
കാലുറകളെ 
തണുപ്പിലുറക്കാനുണ്ട്

പറഞ്ഞതത്രയുംകളവല്ല
എനിക്കാരും ചേരില്ല ;
ഞാനല്ലാതെ ..!!

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

വീട്


വീടൊരു വാടിയ
സ്വപ്നമാകുന്നത്  
ഉണര്‍ത്തുപക്ഷികള്‍ 
കൂടുമാറുമ്പോഴാണ് 

ചെടികളൊരുക്കി 
പൂക്കളാല്‍  അലങ്കരിച്ച
വീടിന്റെ വേരിനെ 

വെള്ളം കോരി 
കാത്തു പോന്നയതിന്റെ
ഉള്ളിലെ നനവിനെ 

വിചാര വ്യാപാരങ്ങളില്‍ 
അവര്‍ വീണ്ടും 
നട്ടു വളര്‍ത്തുന്നുണ്ട് ..!!

ഉറങ്ങിപ്പോകുന്ന വീടും
ഭിത്തികളുപേക്ഷിച്ചു
 അവര്‍ക്കൊപ്പമിറങ്ങി 
 പോകുന്നുണ്ട്  ,

ബന്ധമെന്നും 
സ്വന്തമെന്നും 
രണ്ടുപേരുകളില്‍ 
വാടിപ്പോകുന്ന 
വെറും സ്വപ്നമാണവര്‍ക്കതെന്നു  
വീടിനുമറിയാം 

2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

കാടായിരുന്നു ഞാന്‍

കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്.
കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്.

കാടിന്‍റെഹൃദയത്തില്‍
തീ പിടിച്ചു
 കാഴ്ചയായതെന്‍
കണ്ണില്‍   കുത്തി വച്ചു
ഇണയില്ലാക്കിളികളിമകളായി
കത്തുന്ന കണ്ണിനു കാവലായി

കരിയിലകള്‍
കാറ്റില്‍ കിരുകിരുത്തു
കേള്‍വിക്ക് പകരമായ്
കാതെടുത്തു.

ചെറുകാട്ടു പൂവിലെ
വറ്റാത്ത തേന്‍കണം
 പ്രണയമായ്  പ്രാണനില്‍
ചേര്‍ന്നു നിന്നു

അഗ്നിക്കെടുതിയില്‍
കത്തിയ മാംസത്തിന്‍
രൂക്ഷമാം ഗന്ധമെന്‍
മൗനമായി .

കാട്ടാറു മൂളിയ
മൃദുലമാം ഗീതത്തില്‍
ആയിരം കവിതകള്‍
ഞാന്‍ കുറിച്ചു

അവയൊന്നായൊഴുകി
പടര്‍ന്നെന്‍റെ
ഇടയില്ലാ വാക്കിന്‍
പിടച്ചിലായി

കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്
കിനാവള്ളികള്‍ക്കുള്ളില്‍
തീ പിടിക്കും മുന്പ്













2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പ്രണയം


ഞാനിലക്കീറ്
നീയുറുമ്പ്
പ്രണയം പ്രളയം

നീയുലയാല
ഞാനുരുകിയ  വെള്ളി
പ്രണയമഗ്നി

നീ  ശ്വാസനിശ്വാസം 
ഞാന്‍  ശ്വാസനാളം 
പ്രണയം പ്രാണവായു

ഉറക്കം


ഓര്‍മകളില്ലാത്ത 
യാമഗര്‍ഭങ്ങളില്‍ 
ആയിരം കൈകളാല്‍
ജീവനെ ചൂഴുന്ന 
ഇരുളിന്‍ നിറമാണുറക്കം .

ഏതു കാലത്തിന്‍റെ
സ്വപ്നകൂപങ്ങളില്‍ 
ഏതു വേഗത്തിന്റെ
പ്രാണദൂരങ്ങളില്‍
വിശ്രമവേളയില്‍
യാത്ര പോകുന്നു നാം ..!!

സ്മൃതിസാഗരത്തിന്റെ
സ്നാനപടവുകള്‍,
ഭാവി നേരത്തിന്റെ
നൂല്‍പ്പാല വേരുകള്‍

വിദൂര വിസ്മയ
വാടാമലരുകള്‍
കൊഴിഞ്ഞയേകാന്ത
വിജ്ഞാനവീഥികള്‍
കടന്നു തിരികെയെന്നില്‍
ലയിക്കുമീ ഞാനെന്ന
നിഴലിന്‍റെ നേര്‍ത്ത നിശ്വാസമേ

നിദ്രയൊഴിഞ്ഞ നിശകളും
അടയാന്‍ മടിച്ച മിഴികളും
ഒഴിഞ്ഞ കൂടാരക്കാവലാളാകുമീ
നീണ്ടയിടവേളകളെ-
ക്കാളുമെനിക്കേറെ പ്രിയം ..!!

വിദേശി


ഈ ജനാലയ്ക്കു കൊളുത്തില്ല 
അരിച്ചെത്താന്‍ തണുപ്പില്ല 
വീടിനു കതകില്ല 
വന്നു പോകാനാളില്ല 

തൊട്ടിലില്‍ കുഞ്ഞില്ല 
പായയിലവളില്ല
നോവേല്‍ക്കാനമ്മയില്ല 
അച്ഛന്‍ മടങ്ങിവന്നില്ല

മരച്ചോട്ടില്‍ തണലില്ല
നനയ്ക്കാന്‍ മഞ്ഞില്ല
ഞങ്ങള്‍ക്കു പേരില്ല
എനിക്കിരിക്കാനിടമില്ല

ദേശത്തൊരു വഴിയില്ല
തെരുവുകളില്‍ വിളക്കില്ല
വിളികേള്‍ക്കാനാരുമില്ല
ഒളിക്കാന്‍ ശ്മശാനഭൂമിയില്ല

ആഹാരത്തിനുപ്പില്ല
അത്താഴമുണ്ണാന്‍ കൈയില്ല
വിശപ്പിനു റൊട്ടി
മോഷ്ടിച്ചാല്‍
പോകാനെനിക്കു ജയിലില്ല

ഞാന്‍
ഭാഷ മരിച്ചവന്‍
രാജ്യമില്ലാത്തവന്‍
അജ്ഞാതൻ
അനാഥന്‍
അജാതന്‍..!!

2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

വിത്ത്‌


നന്മകള്‍ 
മണ്ണില്‍ വിളയുമെങ്കില്‍
ഓരോ നിശ്വാസത്തിലും 
വിത്തു തേടി ഞാനലയുമായിരുന്നു .

 മഴയായവ  
പെയ്യുമെങ്കില്‍ 
കടലില്‍ വിതയ്ക്കുമായിരുന്നു.

മനുഷ്യ മനസിലെ 
ചെളിക്കുണ്ടില്‍ പുതഞ്ഞു 
 അവ മരിച്ചു പോകുന്നു 

വിത്തില്ലാത്ത 
വിളകള്‍പോലെ 
മരുഭൂമിയെ 
വിളിച്ചു വരുത്തുന്നു 

ഒറ്റച്ചിറക്


വാക്കുകള്‍
ഏല്‍പിച്ച 
ഉണങ്ങാത്ത മുറിവുകള്‍
എത്ര മനോഹരമായാണ് 
വാക്കുകള്‍ കൊണ്ടുതന്നെ നീ 
തുന്നിക്കെട്ടിയത്

നിശബ്ദതയാലു-
പേക്ഷിക്കപ്പെട്ടയെന്നെ നീ
എത്ര മൃദുലമായാണു
മൗനത്തില്‍
ചേര്‍ത്തു പിടിച്ചത്

ഞാനെന്നെയെന്നപോലെ തന്നെ
നീയുമെന്നെ
എത്ര ബഹുമാനപൂര്‍വ്വം
ഇടനെഞ്ചില്‍ ചേര്‍ത്തു വരച്ചു ..!!

ഭൂമിക്കു മുകളിലെ
അവസാന മഞ്ഞുതുള്ളിയും
ഭൂഹൃദയത്തിലെ
ലാവപ്രവാഹവും
ഒന്നിച്ചെന്നെ മൂടുന്നു

എന്നെ തേടി
സ്വപ്‌നങ്ങള്‍ വന്നില്ല
ഒരേയൊരു
ചിറകു മാത്രം വന്നു .
അത് നീയായിരുന്നു
മറ്റൊന്നു ഞാനും ..!!