2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

കാടായിരുന്നു ഞാന്‍

കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്.
കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്.

കാടിന്‍റെഹൃദയത്തില്‍
തീ പിടിച്ചു
 കാഴ്ചയായതെന്‍
കണ്ണില്‍   കുത്തി വച്ചു
ഇണയില്ലാക്കിളികളിമകളായി
കത്തുന്ന കണ്ണിനു കാവലായി

കരിയിലകള്‍
കാറ്റില്‍ കിരുകിരുത്തു
കേള്‍വിക്ക് പകരമായ്
കാതെടുത്തു.

ചെറുകാട്ടു പൂവിലെ
വറ്റാത്ത തേന്‍കണം
 പ്രണയമായ്  പ്രാണനില്‍
ചേര്‍ന്നു നിന്നു

അഗ്നിക്കെടുതിയില്‍
കത്തിയ മാംസത്തിന്‍
രൂക്ഷമാം ഗന്ധമെന്‍
മൗനമായി .

കാട്ടാറു മൂളിയ
മൃദുലമാം ഗീതത്തില്‍
ആയിരം കവിതകള്‍
ഞാന്‍ കുറിച്ചു

അവയൊന്നായൊഴുകി
പടര്‍ന്നെന്‍റെ
ഇടയില്ലാ വാക്കിന്‍
പിടച്ചിലായി

കാടായിരുന്നു ഞാന്‍  .
കവിതയാകും മുന്‍പ്
കിനാവള്ളികള്‍ക്കുള്ളില്‍
തീ പിടിക്കും മുന്പ്













2 അഭിപ്രായങ്ങൾ: