2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പ്രണയ മരണങ്ങള്‍


അവസാനം സൃഷ്ടിക്കപ്പെട്ടത്
 പ്രണയ മരണങ്ങളാണ് 
ആദ്യയാശ്ലേഷത്തില്‍ തന്നെ
അച്ചിന്‍കൂടു തകര്‍ത്തു 
രൂപ രഹിതനായ് 
മരണംപിറവി കൊണ്ടു


പ്രണയം മരണത്തെ
 വരിക്കാതിരിക്കാന്‍
വിരഹത്തോടൊപ്പം 
നിലാവിലവള്‍  പാര്‍പ്പിക്കപ്പെട്ടു  .


നിദ്ര പ്രാപിക്കാന്‍ 
നക്ഷത്രങ്ങള്‍ക്ക് നല്‍കിയ കണ്ണുകള്‍
അവള്‍ക്കു മടക്കി ലഭിച്ചില്ല 
അവയിന്നും കത്തുന്ന പ്രണയ നോട്ടങ്ങളെ 
നമുക്കു  സമ്മാനിക്കുന്നുണ്ടല്ലോ.


ഒരിളം ചൂടിനു പകരമായ് 
ആര്‍ദ്രത കൈയടക്കിയ മഴയിന്നും  
പ്രണയ പര്‍വ്വങ്ങളില്‍ 
പെയ്തു നിറഞ്ഞു കൊണ്ടേയിരിക്കുന്നു 


സുതാര്യതയുടെ  മോഷ്ടാവ്
 നിലാവായതിനാല്‍
രാത്രി മുഴുവന്‍ നെയ്ത നൂല്‍പ്പാവുകള്‍
പുലരിയെത്തുമ്പോള്‍ മറഞ്ഞു പോവുക പതിവാണ് 


ഒടുവില്‍ ഭൂമിയില്‍
അഭയം തേടിയ പ്രണയം
 സുഗന്ധവര്‍ണങ്ങളെ  പൂക്കള്‍ക്കും 
ആലിംഗനം ചെയ്യുന്ന കൈകളെ 
കാറ്റിനും നല്‍കി .
ഒറ്റ വാതിലുള്ള 
മനുഷ്യ ഹൃദയങ്ങളില്‍  സുരക്ഷിതയായി .


ഇന്നും ആര്‍ദ്രമായ
 ചന്ദ്രനുദിക്കുന്ന  രാത്രികളില്‍ 
നഷ്ടപ്പെട്ടവയെല്ലാം തിരികെ കൈപ്പറ്റി 
പ്രണയം നിലാവിലെ പഴയ കൂട്ടിലെത്തും   .
ഏകാകിയായ വിരഹത്തെ  
താനൊരു  ദുരന്തമായി
ഭൂമിയില്‍ നിറഞ്ഞു
പരന്നൊഴുകിയതിനെക്കുറിച്ച്
കവിത ചൊല്ലി വിസ്മയിപ്പിക്കും  ;
മരണത്തെ വരിക്കാന്‍ കൊതിക്കും  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ