2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഭ്രമിപ്പിക്കുന്ന ഭ്രമണപഥം


എന്റെ സ്വപ്നത്തില്‍ ആദ്യമായൊരു കവിത !
ഭ്രമണപഥത്തെ പ്രണയം കൊണ്ടളന്നു
നീയൊരു തീക്കനവായി  ചുറ്റുന്നു  ..
നിന്റെ  കവിതയെ  അടക്കിയ
അതേ കല്ലറയില്‍ നിന്ന്
മരവിപ്പിന്റെ പുതപ്പു നീക്കി
ഞാനെണീല്‍ക്കുന്നു

തകര്‍ന്നു പോകുന്ന    കനവിനെ
ജീവിതം കൊണ്ട്  ഞാനും നീയും
അടയാളപ്പെടുത്തുന്നു ,
ഗാഡമായൊരു ആലിംഗനത്താല്‍
പരസ്പരമാശ്വസിപ്പിക്കുന്നു

നാമുറങ്ങുന്നു
ഒരു നനുത്ത വാക്കിന്‍റെ സ്പര്‍ശം
പോലുമില്ലാതെ
കവിതയുണരുന്നു

സ്വപ്നത്തെ അക്ഷരങ്ങളിലേക്കു
രൂപഭേദം വരുത്തുമ്പോള്‍
നീയൊരു  കവിതയാകുന്നു
എന്‍റെ ഭ്രമണ പഥങ്ങളില്‍
തീപ്പൊരിയായി  ചിതറുന്നു

ആകര്‍ഷണ വലയങ്ങളില്‍ നിന്നു
വേര്‍പെട്ടു പോയ ഞാനിപ്പോള്‍
ഭ്രമാത്മകമായി നിന്നെ  വലം വയ്ക്കുകയാണ്
സ്വയമൊരു ഗ്രഹമായിരുന്നിട്ടു കൂടി 

മനസെന്നും പറയുന്നത്



ഒരു വേളനില്‍ക്കുക 
സഖി നിന്‍റെകൈകളില്‍ 
കൈചേര്‍ത്തിറങ്ങട്ടെ
ഞാനീ പടവുകള്‍ 

കണ്‍കളില്‍ നോക്കിയിനി 
മൌനമായിരിക്കുക 
ആര്‍ദ്രമൊരുകാലത്തിന്‍
കവിതകള്‍ കേള്‍പ്പു നാം

ചിലന്തി വല നെയ്ത ചിത്രങ്ങള്‍
മാറാല മൂടിയ സ്വപ്‌നങ്ങള്‍
മരണം മണക്കുന്ന മാറാപ്പുകള്‍

ഇന്നലെകളില്ലെന്റെ
ഓര്‍മക്കളങ്ങളില്‍
ഇന്നൊരു ദിനമെന്റെ
കൂടെയിരിക്കുക

നീ പാടുക
ഞാന്‍ കേള്‍ക്കുന്നു
എന്റെയാത്മാവിനുള്ളില്‍
വീണു പൊള്ളുന്നു
നിന്റെയീ കണ്ണുനീര്‍ തുള്ളികള്‍

യാത്ര പറഞ്ഞു
പിരിയെണ്ടവരാണുനാം
സ്നേഹ സൌഗന്ധികത്തിന്റെ
കൂട്ടുകാര്‍

നിന്നോര്‍മ നാളെയൊരു
സൂര്യനായ് ജ്വലിക്കട്ടെ
ഞാനൊരു ധനുമാസ നിലാവായ്
നിലയ്ക്കട്ടെ നിന്നിലും

ഒരു മരത്തണല്‍
പുഴക്കര
കടലോരവുമാരവ-
ങ്ങളൊഴിഞ്ഞോരിടനാഴിയും
കരുതുക
നമുക്കൊരുമിച്ചിരിക്കുവാന്‍

മൃതസഞ്ജീവനി


മഴപ്പാട്ടുകാരന്‍ 
മൃദുലഭാഷയില്‍ 
കുഴലൂതുകയാണ് !!!

ആത്മഹത്യാമുനമ്പുകളില്‍ 
ചിതറിക്കിടക്കുന്ന 
ഹൃദയസ്പന്ദനങ്ങള്‍
അയാളെ അനുഗമിക്കുന്നു 

മൂകത വിളക്കുവയ്ക്കുന്ന
മലമ്പാതകളില്‍ ,
പാട്ടിന്‍റെ അലയൊലികള്‍
മാനത്തു വിതച്ച്
മുളച്ച മഴനാരുകള്‍
മനം കൊണ്ട് കൊയ്ത്
എന്നെ നിന്നിലേക്ക്‌
മടക്കി വയ്ക്കുന്ന ജാലവിദ്യക്കാരാ

നിന്‍റെ മൌനമെന്നെ പഠിപ്പിക്കുന്നത്
മൃത സഞ്ജീവനി ;
ജീവനിലൂടെ ജീവനിലേക്ക്
മിഴികളിലൂടെ മിഴികളിലേക്ക്
മൊഴിയിലൂടെ മൊഴിയിലേക്ക്
പ്രയാണം ചെയ്യുന്ന പ്രണയികളുടെ
ഹൃദയതാപത്തിന്റെ
ഒഴുക്കാണെന്ന് !!!
പ്രാണനില്‍ ചേര്‍ത്തെഴുതിയ
നീയെന്ന മനോഹര മന്ത്രം കൂടിയാണെന്ന് !!

ഉദിക്കാതെയസ്തമിക്കുന്നവര്‍


അവര്‍ രണ്ടു ദേശങ്ങളില്‍ വസിച്ചു 
ഓരോ കുടിലുകളില്‍ പാര്‍ത്തു 
സ്വന്തം ലോകങ്ങളില്‍ വിഹരിച്ചു 
ഹൃദയങ്ങള്‍ മാത്രം ഒന്നായിരുന്നു 


മഴക്കാറ് കാണുമ്പോഴോ 
കാറ്റിന്റെ സീല്‍ക്കാരം കേള്‍ക്കുമ്പോഴോ 
ചെറു മഴ നനയുമ്പോഴോ
മഞ്ഞില്‍ കുളിരുമ്പോഴോ 
പരസ്പരം ഓര്‍മിച്ചു 

കിനാവുകളില്‍ കൊട്ടാരങ്ങള്‍ പണിതില്ല 
ദിവാസ്വപ്നങ്ങള്‍ അവരുടെ 
വിരുന്നുകാരായിരുന്നില്ല
തമ്മില്‍ കുറ്റപ്പെടുത്തിയില്ല 
മാപ്പുചോദിയ്ക്കാന്‍ 
അവസരങ്ങളെ നോക്കിയില്ല 

ആര്‍ഭാടമായിരുന്നില്ല
അവരുടെ സ്നേഹം 
പ്രാണന്‍ വേര്‍പെടുമ്പോള്‍
അവസാനമെടുക്കുന്ന
ശ്വാസം പോലെ ..
ദാഹിച്ചു മരിക്കുമ്പോള്‍ ലഭിക്കുന്ന 
തീര്‍ത്ഥജലം പോലെ ..
അമൂല്യമായിരുന്നത്..


പുനര്‍ജന്മം വേണമെന്നാഗ്രഹിച്ചില്ല 
നിനക്ക് മുന്‍പേ ഞാന്‍ എന്ന 
ക്രമത്തില്‍ അവസാനിക്കണമെന്നല്ലാതെ 
സ്നേഹത്തെ കറ പുരളാതെ 
അവര്‍ സൂക്ഷിച്ചിരുന്നു 
വിടരാത്ത പൂമോട്ടിനുള്ളിലെ 
തേന്‍ തുള്ളി പോലെ 
ചിപ്പിയിലുറങ്ങിയ മുത്തുപോലെ

ചുവന്ന പുഷ്പം




മൃതചുംബനങ്ങള്‍ക്കു മധുരമില്ല ..
നീയെന്ന നേര്‍ത്തൊരാ നോവിനോളം!!
ആലിംഗനങ്ങളില്‍ പ്രണയമില്ല ...
സുഖമായിരിക്കെന്ന വാക്കിനോളം !!!

പരിരംഭണങ്ങളില്‍ പുളകമില്ല...
പുലരിയുടെ തൂമഞ്ഞു തുള്ളിയോളം !!
പാരിജാതങ്ങള്‍ക്കു ഗന്ധമില്ല ...
പ്രിയമായ് പൂത്തയീ മൌനത്തോളം

അനുവാദമെന്യേയെന്നനുരാഗസീമയില്‍
ആഷാഢമേഘമായ് നീ നിറഞ്ഞു
ഹേമന്തരാവിന്‍റെ ചില്ലയില്‍ നീ ചേര്‍ത്ത
ഹൃദയാക്ഷരങ്ങളാല്‍ ഞാന്‍ ചുവന്നു !!