2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഉദിക്കാതെയസ്തമിക്കുന്നവര്‍


അവര്‍ രണ്ടു ദേശങ്ങളില്‍ വസിച്ചു 
ഓരോ കുടിലുകളില്‍ പാര്‍ത്തു 
സ്വന്തം ലോകങ്ങളില്‍ വിഹരിച്ചു 
ഹൃദയങ്ങള്‍ മാത്രം ഒന്നായിരുന്നു 


മഴക്കാറ് കാണുമ്പോഴോ 
കാറ്റിന്റെ സീല്‍ക്കാരം കേള്‍ക്കുമ്പോഴോ 
ചെറു മഴ നനയുമ്പോഴോ
മഞ്ഞില്‍ കുളിരുമ്പോഴോ 
പരസ്പരം ഓര്‍മിച്ചു 

കിനാവുകളില്‍ കൊട്ടാരങ്ങള്‍ പണിതില്ല 
ദിവാസ്വപ്നങ്ങള്‍ അവരുടെ 
വിരുന്നുകാരായിരുന്നില്ല
തമ്മില്‍ കുറ്റപ്പെടുത്തിയില്ല 
മാപ്പുചോദിയ്ക്കാന്‍ 
അവസരങ്ങളെ നോക്കിയില്ല 

ആര്‍ഭാടമായിരുന്നില്ല
അവരുടെ സ്നേഹം 
പ്രാണന്‍ വേര്‍പെടുമ്പോള്‍
അവസാനമെടുക്കുന്ന
ശ്വാസം പോലെ ..
ദാഹിച്ചു മരിക്കുമ്പോള്‍ ലഭിക്കുന്ന 
തീര്‍ത്ഥജലം പോലെ ..
അമൂല്യമായിരുന്നത്..


പുനര്‍ജന്മം വേണമെന്നാഗ്രഹിച്ചില്ല 
നിനക്ക് മുന്‍പേ ഞാന്‍ എന്ന 
ക്രമത്തില്‍ അവസാനിക്കണമെന്നല്ലാതെ 
സ്നേഹത്തെ കറ പുരളാതെ 
അവര്‍ സൂക്ഷിച്ചിരുന്നു 
വിടരാത്ത പൂമോട്ടിനുള്ളിലെ 
തേന്‍ തുള്ളി പോലെ 
ചിപ്പിയിലുറങ്ങിയ മുത്തുപോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ