2016, ജനുവരി 22, വെള്ളിയാഴ്‌ച

ചെയ്യാനാവുന്നത്


കരിമഷിയാലല്ല;
കരിഞ്ഞ സ്വപ്‌നങ്ങളാലെഴുതിയ
കണ്ണുകള്‍ കൊണ്ട്
ആശയങ്ങളുടെ
അപകടചുവപ്പാല്‍
ചുവന്ന ചുണ്ടുകളിലൂടെ
എന്‍റെ സ്വപ്നങ്ങളില്‍
വേരാഴ്ത്തിയവനിലേക്ക്....
എനിക്കു ചെയ്യാനാവുന്നത് ...
പ്രകൃതിയുടെ പ്രണയത്തില്‍
ഒരു വിത്തില്‍നിന്നു കാടുമുളയ്ക്കും പോലെ
വര്‍ദ്ധിച്ച സ്നേഹത്തിന്റെ മുനയാഴ്ത്തി
ജീവിക്കാന്‍ പ്രേരിപ്പിക്കലാണ്.!!

2016, ജനുവരി 9, ശനിയാഴ്‌ച

പുഞ്ചിരി

പുഞ്ചിരി

ലോകത്തിനാകെയും തണലിനായി
ഗയയില്‍ നടാന്‍  
ബോധിത്തൈ  തിരയുന്ന
ബുദ്ധശിഷ്യനും 
മനുഷ്യകുലത്തിന്‌
സമാധാനം ആശംസിക്കാനയയ്ക്കാന്‍   
മാലാഖയെ  അന്വേഷിക്കുന്ന  
ക്രിസ്തുശിഷ്യനും 
തുല്യദുഖിതരായി   കണ്ടുമുട്ടുന്നു

അവരെയാശ്വസിപ്പിക്കാന്‍  
രണ്ടു  സ്ത്രീകള്‍ മുന്നോട്ടു  വരുന്നു 

 കൈ  കൊണ്ടു  കുഴി  കുത്തി
 ജീവനുറങ്ങുന്നവയെല്ലാം  നട്ട്
ഒരുവള്‍ ഗയ   മുളപ്പിക്കുന്നു  

ചിറകുകള്‍  പോലെ  കൈകള്‍  വിടര്‍ത്തി
സമാധാനമെന്നു സ്നേഹ പൂര്‍വ്വം 
രണ്ടാമത്തെവള്‍ മനുഷ്യരെ  ആശ്ലേഷിക്കുന്നു 

സല്‍പ്രവൃത്തികളുടെ പുസ്തകത്തിലെ 
പേരെഴുത്തിനു പകരമായി 
കുട്ടികളുടെ    പുഞ്ചിരി അവരാവശ്യപ്പെടുന്നു 
ദൈവം  നിസഹായനാകുന്നു

വിജനദേശത്തു  നിന്ന് മുറിവേറ്റൊരുവള്‍
 ചന്ദ്രനെ നോക്കി  പുഞ്ചിരിക്കുന്നു 
അതിന്‍റെ  പ്രതിഫലനത്തില്‍  
ഭൂമിയാകെ  നിലാവില്‍ കുളിരണിയുന്നു 

തെരുവ്


നക്ഷത്രവിളക്കുകള്‍ തൂക്കുന്ന കാലത്ത് 
ഞാനെന്‍റെ ജനാല തുറക്കുമ്പോള്‍ മാത്രം 
വെളിയില്‍ ഒരു തെരുവു തെളിയുന്നു 

വീടു തേടി അലയുന്നവരുടെ  
വഴിയില്‍ മഞ്ഞു പെയ്യുന്നത്‌ കാണുന്നു.

അപ്പത്തിനു വേണ്ടി പാടുന്ന 
കുട്ടികളുടെ സ്വരം 
 തണുത്തുവിറയ്ക്കുന്നതു കേൾക്കുന്നു.  

സാന്താക്ലോസിന്റെ   വേഷം മുഷിഞ്ഞതും
താടിമീശ അലസമായ് വളര്‍ന്നതുമായിരിക്കുന്നു

തെരുവിലെ മനുഷ്യരോട്
സുവിശേഷം പ്രസംഗിക്കുമ്പോള്‍ 
പുല്‍ക്കൂട്ടിലെ നക്ഷത്രങ്ങള്‍ക്കു 
ജീവിതത്തിന്റെ തീ പിടിക്കുന്നു ` `

2016, ജനുവരി 5, ചൊവ്വാഴ്ച

ശബ്ദമില്ലാതിരിക്കുക


പെണ്‍പാമ്പ്‌ തലയുയര്‍ത്തി
ചീറ്റുന്നില്ലെങ്കില്‍ 
പെണ്ണട്ട ചുരുണ്ടുപോകുന്നില്ലെങ്കില്‍ 
പെണ്‍ കിളി പറക്കുയോ, പാടുകയോ 
ചെയ്യുന്നില്ലെങ്കില്‍,
എങ്കില്‍ മാത്രം 
നീ നിശബ്ദയായിരിക്കുക !!!

2016, ജനുവരി 1, വെള്ളിയാഴ്‌ച

ഒളിവിലിരിക്കുന്ന വാക്കുകള്‍


ഒളിവിലിരിക്കുന്ന  വാക്കുകള്‍ക്ക്  
മുയല്‍ക്കുഞ്ഞുങ്ങളുടെ  ഭംഗിയാണ് .

ഉരുണ്ട്,
കണ്ണു  ചുവന്ന്,
വെളുത്ത്,
പുല്ലാരിനിറത്തില്‍ ,
കറുത്ത്.

കാണാതായ  അമ്മ മുയലിനൊപ്പം 
തറ തുരന്നുപോയ  മാളത്തില്‍  നിന്ന്
വരിവരിയായി  ഇറങ്ങി വരുമ്പോലെ

ജീവിതത്തിന്റെ  ചില  ഭാഗങ്ങളില്‍ 
നിന്നമ്മ മുയല്‍  കടിച്ചെടുത്ത  
രോമകൂപങ്ങളുടെ കൂടൊഴിഞ്ഞിറങ്ങുമ്പോലെ 

ഒളിവിലിരിക്കുന്ന  വാക്കുകള്‍ക്ക്  
മുയല്‍ക്കുഞ്ഞുങ്ങളുടെ  ഭംഗിയാണ്