2013, നവംബർ 15, വെള്ളിയാഴ്‌ച

സ്നേഹ സഞ്ചാരികള്‍


പുഞ്ചിരികളാലവര്‍
തലമുറകളോട് കവിത ചൊല്ലുന്നു
 ഒരിക്കല്‍ മാത്രം സംസാരിക്കുന്നു
നാമതിപ്പോഴും കേള്‍ക്കുന്നു


അവരുടെ രക്തം വീണ മണ്ണ്
ഒരിക്കലുമുണങ്ങുന്നില്ല
അവര്‍ തറയ്ക്കെപ്പെടുന്ന
മരങ്ങളില്‍ തളിരിലകള്‍ വാടുന്നുമില്ല

ദഹിപ്പിച്ചാലും ഹൃദയം മാത്രം
ചാമ്പലാകുന്നില്ല,
അവരുറങ്ങുമ്പോഴും
അനാഥരാകുന്നില്ല


അവര്‍ മുള്ളുകളായി കരുതപ്പെട്ട്
 പൂക്കളായി വിടരുന്നു
ഭ്രാന്തമാരായി ഗണിക്കപ്പെട്ട്
ജ്ഞാനത്തിന്റെ വാതിലുകളായിതീരുന്നു

 തടവുകാരായിരുന്നവര്‍
 നഗരങ്ങളുടെ കാവല്‍ക്കാരെന്നറിയപ്പെടുന്നു
 ചാരി നില്‍ക്കുന്ന ചുമരുകളില്‍
ആദ്യം കല്ലുകളും
പിന്നെയവരുടെ ചിത്രങ്ങളും പതിയുന്നു

 ഇരുമ്പഴികളവരുടെ  മര്‍മരങ്ങളറിയുന്നു
അവരിന്നും ദാനം ചെയ്യപ്പെടാന്‍
ഹൃദയത്തില്‍  ലോകത്തെയും
കണ്ണുകളില്‍ രത്നങ്ങളെയും ചുമക്കുന്നു 

മരിച്ചു പോകേണ്ടവരോട് അഥവാ ജീവിക്കുന്നവരോട്


മരണമൊരു  താഴ്വര;
അതിലേക്കു തുറക്കുന്ന
ജനാല  ജീവിതത്തിലാണ്

ജീവിക്കുന്നവരുടെ  നാട്ടില്‍ നിന്നും
അവിടേക്ക്  നിങ്ങളൊന്നും
ചുമക്കെണ്ടതില്ല


നിങ്ങളുടെ  ചിരിയോ  കരച്ചിലോ
അവര്‍ക്കാവശ്യമില്ല
കണ്ണീരിന്‍റെ രുചിയോ ,
വിയര്‍പ്പിന്‍റെ ഗന്ധമോ അവര്‍ക്കറിയേണ്ട

 മണ്ണ് വെളുത്തും
ആകാശം ചുമന്നുമിരിക്കുന്നു
അവിടെ ദാഹജലം പരിഹസിക്കപ്പെടുന്നു

സ്നേഹം , കരുണ ,ക്ഷമ ഒക്കെയും
ചിലവില്ലാത്ത നാണയനിധികള്‍മാത്രം
സ്വീകരിക്കപ്പെടുകയോ  നിരാകരിക്കപ്പെടുകയോ
ചെയ്യാന്‍  വൃദ്ധരില്ല ;
വലിച്ചെറിയപ്പെടാന്‍   കുഞ്ഞുങ്ങളും ..

വഴി മറന്നു പോകാന്‍ വീടുകളില്ല
സമാശ്വസിപ്പിക്കപ്പെടാന്‍ വേദനകളും
വച്ചുകെട്ടാന്‍ മുറിവുകളുമില്ല,..

ജീവിക്കുന്നവരുടെ  നാട്ടില്‍ നിന്നും
 നിങ്ങളിവയൊന്നും അവിടേക്ക്
ചുമക്കേണ്ടതില്ല

എഴുത്തും വായനയും


ഞാനൊരു ഭാഷപഠിക്കുമ്പോള്‍
തേന്‍ പോലെ മധുരിക്കുന്നു ;
അറിവിന്‍റെ കണങ്ങള്‍ തേടിയെന്നിലെ
തേനീച്ചകളുണരുന്നു
ഭാഷയപ്പോള്‍ ഒന്‍പതിനായിരമായി
പെരുകുന്നു

എനിക്ക്  കയ്ക്കുന്നു ;
തുപ്പുന്ന വാക്കുകള്‍
ഓരോ  ഭാഷയിലുമോരോ
അര്‍ഥം കൈവരിക്കുന്നു

ഞാനെഴുതാന്‍ പഠിക്കുന്നു ;
പക്ഷെ  ഭാഷ മറന്നു പോകുന്നു .
വായിചെടുക്കുന്നു  ഓര്‍മകളവ
കുടഞ്ഞു കളയുന്നു

കാതോര്‍ക്കുന്നു ;ഉറുമ്പുകള്‍
സംസാരിക്കുന്നു
കണ്ണുതുറക്കുമ്പോള്‍
മഴ ഭൂമിയിലെഴുതുന്നു

ഇടയന്റെ ഭാഷയാടുകള്‍
എഴുതിയോ  വായിച്ചോ പഠിക്കുന്നില്ല .
കുഞ്ഞ്‌  അമ്മയോട്  ലിപികളില്ലാത്ത
ഭാഷ  മൊഴിയുന്നു .

എല്ലാ  ഭാഷകളും പഠിക്കാന്‍
യാത്ര പോകുന്നവര്‍ തിരികെ വരുന്നു .
കേള്‍ക്കാന്‍ ആരുമവശേഷിക്കുന്നില്ല ...
ഒരേയൊരു  ഭാഷയില്‍  സ്നേഹപൂര്‍വമൊരു
സഞ്ചാരി  കഥ പറയുന്നു
കാലമത് മൊഴിമാറ്റം ചെയ്യുന്നു ;
പകര്‍ത്തിയെഴുതുന്നു

ഞാനീ  ഭാഷയുടെ  ആദ്യാക്ഷരത്തില്‍
ജനിക്കുന്നു , വളരുന്നു
കൂടുകൂട്ടുന്നു ,
അതെന്നെ പരിഭ്രമിപ്പിച്ചു കൊല്ലുന്നു

കുഴിവെട്ടുകാരന്‍റെ മണ്‍വെട്ടി


രാവിലെ 
ഉച്ചക്ക് 
വൈകിട്ട് ,....
അവനെപ്പോഴും വിധി പറയാന്‍ 
തയ്യാറായിരുന്നു ,
നേരത്തോടു നേരമാകുമ്പോഴേക്കും
വിധി നടപ്പിലായി കഴിയും !!
നീതിക്കെപ്പോഴും ഒരേ അളവുകോല്‍ 
തന്നെ

''ആറടി ''
അറിവിന്‍റെ ''ഉയരത്തില്‍ ' നടന്നവനും
ദാരിദ്ര്യത്തിന്റെ കൂനു ചുമന്നവനും
പണത്തില്‍ പറന്നവനും
പിണമായ് പിറന്നവനും
അവനൊരു പോലെ !!!
അവനെത്തും വരെ
ന്യായാസനം ഒഴിഞ്ഞു തന്നെ കിടന്നു ,

മണ്‍ വെട്ടിക്കു പുനര്‍ജന്മമൊരു
പ്രലോഭനമായിരുന്നു ,
ഒടുവില്‍
ചാപിള്ളയായി പിറന്ന്
ഭൂമിക്കും ആകാശത്തിനുമിടയില്‍
ആറടിയുടെ ദൂരം പോലുമില്ലെന്ന്
ആ ന്യായാധിപന്‍
കണ്ണുകള്‍ കെട്ടാതെ പറഞ്ഞു !!