2013, നവംബർ 15, വെള്ളിയാഴ്‌ച

സ്നേഹ സഞ്ചാരികള്‍


പുഞ്ചിരികളാലവര്‍
തലമുറകളോട് കവിത ചൊല്ലുന്നു
 ഒരിക്കല്‍ മാത്രം സംസാരിക്കുന്നു
നാമതിപ്പോഴും കേള്‍ക്കുന്നു


അവരുടെ രക്തം വീണ മണ്ണ്
ഒരിക്കലുമുണങ്ങുന്നില്ല
അവര്‍ തറയ്ക്കെപ്പെടുന്ന
മരങ്ങളില്‍ തളിരിലകള്‍ വാടുന്നുമില്ല

ദഹിപ്പിച്ചാലും ഹൃദയം മാത്രം
ചാമ്പലാകുന്നില്ല,
അവരുറങ്ങുമ്പോഴും
അനാഥരാകുന്നില്ല


അവര്‍ മുള്ളുകളായി കരുതപ്പെട്ട്
 പൂക്കളായി വിടരുന്നു
ഭ്രാന്തമാരായി ഗണിക്കപ്പെട്ട്
ജ്ഞാനത്തിന്റെ വാതിലുകളായിതീരുന്നു

 തടവുകാരായിരുന്നവര്‍
 നഗരങ്ങളുടെ കാവല്‍ക്കാരെന്നറിയപ്പെടുന്നു
 ചാരി നില്‍ക്കുന്ന ചുമരുകളില്‍
ആദ്യം കല്ലുകളും
പിന്നെയവരുടെ ചിത്രങ്ങളും പതിയുന്നു

 ഇരുമ്പഴികളവരുടെ  മര്‍മരങ്ങളറിയുന്നു
അവരിന്നും ദാനം ചെയ്യപ്പെടാന്‍
ഹൃദയത്തില്‍  ലോകത്തെയും
കണ്ണുകളില്‍ രത്നങ്ങളെയും ചുമക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ