2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു രാത്രി


പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു
എന്നിലെ പ്രാര്‍ത്ഥനകള്‍
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
അവയ്ക്കൊരിക്കല്‍
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്‌
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
.ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
വായിച്ചു തീര്‍ത്ത
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ