2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഒരു രാത്രി


പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു

എന്നിലെ  പ്രാര്‍ത്ഥനകള്‍ 
ആരെയും  അലട്ടാതെ 
രാവിന്‍റെ  കരളിലേക്ക് 
കറുത്തു കറുത്തു  ഒഴുകിപ്പോയി .

അവയ്ക്കൊരിക്കല്‍ 
വേരുകള്‍  മുളയ്ക്കുമായിരിക്കാം 
അന്ന് പകലിനെ  ചുറ്റിവരിഞ്ഞ്‌
ചോദ്യങ്ങളുടെ  നാരുപടലമായി 
വീണ്ടും  വീണ്ടും  വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി  ഉയര്‍ന്നു വരുന്ന 
ഓരോ  പ്രാര്‍ത്ഥനാലയങ്ങളും  ഉറപ്പിച്ചു പറഞ്ഞു

.ചോദ്യങ്ങളുടെയും  ഉത്തരങ്ങളുടെയും 
ആവശ്യമില്ലാതെ 
ചാക്രികത  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍  നിന്നു  രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും  നെടുവീര്‍പ്പുകള്‍ അയച്ചു 
മഴയെ  കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ  ഗന്ധവുമായി 
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു

വായിച്ചു  തീര്‍ത്ത 
മതഗ്രന്ഥങ്ങളില്‍  ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ  ശബ്ദം  നഷ്ടപ്പെട്ട 
നിലവിളികള്‍  രേഖപ്പെടുത്താന്‍ 
പുരാതനഭാഷകളില്‍  പോലും  ലിപികള്‍ ഉണ്ടായിരുന്നില്ല .

ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു  പറ്റം പക്ഷികള്‍ 
മഞ്ഞുകാലത്തു  പുഴയില്‍  കുളിക്കുന്ന 
സ്വപ്നത്തിന്‍റെ  പാതിയില്‍
ഏതോ  ദേവാലയത്തിലെ  പ്രാര്‍ത്ഥനാമണികള്‍ 
എന്നെയുണര്‍ത്തിക്കളഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ