2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ചെറിയ വിളക്കുകള്‍


നിഴല്‍ നിശ്ചലമായി നീണ്ടുകിടന്നു
സായാഹ്നത്തിന്റെ വരവറിയിച്ചു .  
ഇലചൂടി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍
ചേക്കേറല്‍ എന്ന പേരില്‍
 അനവധി ഭാഷകളുടെ സങ്കലനം നടക്കുന്നു .

എന്നിലേക്കു വിഷാദത്തിന്‍റെ  അലകള്‍
രാവുടുത്തു വന്നു കയറി .
അവ സഞ്ചരിക്കുന്ന പാതകളില്‍
ചെറിയ വിളക്കുകള്‍ പോലെ
പ്രതീക്ഷകള്‍ വെളിച്ചം വിതറി നിന്നു . 

അടഞ്ഞുകിടക്കുന്ന ജാലകത്തിനുള്ളില്‍
ഒരു പക്ഷി ചിറകു തല്ലി വിളിച്ചു .
അവള്‍ക്കു പിറകില്‍
മരണത്തിന്‍റെ തിളങ്ങുന്ന കണ്ണുമായി
ഒരു പൂച്ച വാല്‍ ചലിപ്പിച്ചു

എനിക്കിവിടെയെങ്ങും
വേരുകളില്ലാ എന്ന്  ധ്വനിപ്പിക്കും  വിധം
ഞാന്‍ എന്നിലേക്കു നിവര്‍ന്നു നിന്നു ,
ആര്‍ക്കും  എന്നെ  
ജലത്തില്‍  രേഖപ്പെടുത്തുകയോ ,
ആകാശത്തില്‍  ഒട്ടിക്കുകയോ ,
ഭൂമിയില്‍  നട്ടുവയ്ക്കുകയോ ,
വായുവില്‍ കോര്‍ക്കുകയോ  ,
അഗ്നിയില്‍ വായിക്കുകയോ
ചെയ്യാന്‍  കഴിയും  വിധം  
ലോകത്തിന്‍റെ ഒത്തനടുക്ക്
ഞാന്‍  ഞാനായി  മാത്രം  നിന്നു .

ജാലകപ്പാളിയുടെ വിളുമ്പില്‍ 
ഉറക്കം  കൊടുത്ത്
ജീവന്‍  വാങ്ങുന്ന   കിളിയും
പ്രതീക്ഷയുടെ അടഞ്ഞ  കണ്ണുകളുമായി
വിശപ്പിന്റെ സുഷുപ്തിയില്‍
ആണ്ടുപോകുന്ന   പൂച്ചയും
ലോകത്തിലെ  ഇരുവിഭാഗങ്ങളുടെ
 പ്രതിനിധികളായി  എന്നെ   എതിരേറ്റു .

ഭയന്നു പറന്ന കിളിയുടെ
 പൊഴിഞ്ഞ ഒരു  തൂവലിനൊപ്പം
എന്നോ  ഓര്‍മയുടെ അകലങ്ങളിലേക്ക്
എടുത്തു വച്ച   സത്യസന്ധതയുടെ  
ചില പത്രത്താളുകള്‍ കൂടി  താഴേക്കു യാത്ര  വന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ