2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ലിപികളില്ലാത്ത ഭാഷ

പാതി  മരിച്ച മഞ്ഞയിലകള്‍
താഴ്വരയിലാകെ പൊഴിഞ്ഞു   കിടന്നു .
ഇലകളില്ലാത്ത  ശിഖരങ്ങള്‍
ഉയരങ്ങളിലേക്ക്  കൈകളുയര്‍ത്തി  
നിശബ്ദം  നിന്നു . 

ഇടയ  പെണ്‍കുട്ടിയുടെ
ലിപികളില്ലാത്ത ഭാഷയുടെ
ഉച്ചാരണശുദ്ധിയില്‍
സന്ദേഹം അനുഭവപ്പെടാത്ത
ആടുകള്‍  കൂട്ടം  തെറ്റാതെ
ആലയിലേക്കു നടന്നു .
  
നിലാവിന്‍റെ നുറുങ്ങുകള്‍
ഒഴുകിവരും പോലെ
തിളക്കമാര്‍ന്നൊഴുകിയ  കുഞ്ഞരുവി
പാറക്കെട്ടുകള്‍ക്കിടയില്‍
വേരുകള്‍ കുരുങ്ങിപ്പോയ
മരത്തിന്റെ ചുവട്ടില്‍  എത്തിച്ചേര്‍ന്നതും
 അത്   അപ്പാടെ  പൂത്തു നിറഞ്ഞു .

 അരുവിയുടെ  ഉറവിടമായ
ചിറകുകള്‍  നഷ്ടപ്പെട്ടുപോയ
 ദൂതന്‍റെ  രണ്ടു  കണ്ണുകളിലേക്കവള്‍   .
 സഹതാപത്തോടെ  നോക്കി  ചോദിച്ചു

 ഈ  മഞ്ഞയിലയെന്താണ്   ഇത്ര  നേരത്തേ  മരിച്ചു പോയത് ?

 അയാള്‍  മന്ദഹാസത്തോടെ
ഇലയെ  നോക്കി .
അതൊരു  മഞ്ഞപൂമ്പാറ്റയായി
അവളുടെ  കൈയിലിരുന്നു  വിറച്ചു .

താഴ്വാരമാകെ
പൊഴിഞ്ഞ ഇലകള്‍  അപ്രത്യക്ഷമാകുകയും
മഞ്ഞ പൂമ്പാറ്റകള്‍ തുള്ളി  നിറയുകയും  ചെയ്തു .

മഞ്ഞയിലകളെ പ്പോലെ  മരിച്ചുപോകാന്‍അവള്‍ക്ക്  കൊതി  തോന്നി .

  മന്ദഹാസം പ്രതീക്ഷിച്ചു
അവള്‍ അയാളുടെ  ചുണ്ടുകളിലേക്ക്‌  നോക്കി .
ചിറകുകളെ  വീണ്ടെടുക്കണമെന്ന്  
ഓര്‍മിപ്പിച്ചു കൊണ്ട്
അയാള്‍ അവള്‍ക്കൊരു  ചുംബനം  നല്‍കി .

അന്നുമുതലിന്നോളം പൂക്കളും
ഇലകളും അരുവികളും
പൂമ്പാറ്റകളും ചുണ്ടുകളും
ചുംബനങ്ങളും  ചേര്‍ന്ന്
അവളുടെ ഭാഷയ്ക്കു
ലിപി  നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു

അവളോ , ഭാഷാസ്വരങ്ങളില്‍
ചിറകു തുന്നി ദൂതനൊപ്പം
പറന്നു കൊണ്ടേയിരിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ