2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

സ്വപ്നങ്ങളുടെ വീട്

നരച്ച മഞ്ഞിന്‍ കുന്നിറങ്ങി
തണുത്ത കാറ്റിന്‍റെ കരള്‍ തേടി
ചിലമ്പിച്ച  കലമാന്‍ കുഞ്ഞ്‌
ചോദിക്കുന്നു  സ്വപ്നങ്ങള്‍ക്ക് വീടുണ്ടോ ?

ആകാശം ചായിച്ചൊരു വനദേവത 
ചുവന്ന സൂര്യനെ  കടലില്‍  
കുടഞ്ഞു  മൊഴിയുന്നു 

വിതയ്ക്കുന്നവന്റെ സ്വപ്നങ്ങള്‍  
മണ്ണു  തിന്നുന്നു 
മുക്കുവന്റെ  സ്വപ്നങ്ങള്‍ 
ആഴത്തിലൊഴുകി  നടക്കുന്നു 

ആമയുടെ സ്വപ്നങ്ങള്‍ 
പൂഴിമണ്ണില്‍  പുതഞ്ഞു കിടക്കുന്നു
കിളികളുടെ സ്വപ്നങ്ങള്‍ 
ശിഖര ങ്ങളില്‍  ചൂട് കാത്തു കഴിയുന്നു 

ചന്ദ്രനുദിക്കാത്ത രാവുകളില്‍ 
കപ്പല്‍ കൊള്ളക്കാരുടെ  സ്വപ്നങ്ങളുണരുന്നു 
മഴയും  വെയിലും ഒരു  വില്ലില്‍ 
സ്വപ്നങ്ങള്‍  മെനയുന്നു 


മണ്ണു തിന്ന  സ്വപ്നങ്ങള്‍  
ഭൂമിക്കു പുതപ്പാകുന്നു 
ചൂടുകാത്ത സ്വപ്നങ്ങള്‍ 
ആകാശ ത്തിന്‍റെ ഒച്ചയാകുന്നു

കലമാന്‍ ഒരു  നിമിഷം 
കൊണ്ടുവളര്‍ന്നു 
അമ്പിളി ക്കലയില്‍ 
ചേക്കേറുന്നു .....
ആരും  കാണാതെ  സ്വപ്നങ്ങള്‍ ക്കൊരു  
കൂടു   പണിയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ