2015, ഫെബ്രുവരി 21, ശനിയാഴ്‌ച

കൃഷിക്കാരന്റെ മകള്‍


ഡോക്ടര്‍  സൂര്യശോഭ കുട്ടികളുടെ  ക്യാന്‍സര്‍ വാര്‍ഡില്‍  നിന്നു  പുറത്തേക്കു നടന്നു , കണ്‍സള്‍ട്ടിംഗ്   സമയം  ആയിരുന്നില്ലയെങ്കിലും  അവര്‍  രോഗികളുടെ  പരിശോധനമുറിയില്‍  പോയിരുന്നു , വിടര്‍ത്തിയ  കൈപ്പത്തികളില്‍ മുഖം  ചേര്‍ത്ത്നെടുതായോന്നു നിശ്വസിച്ചു .മേശപ്പുറത്ത്  വിരിച്ചിരുന്ന സുതാര്യമായ  വിരിപ്പിലൂടെ  കണ്ട  പഴയൊരു  ചിത്രം അവരുടെ  ശ്രദ്ധയാകര്‍ഷിച്ചു.  

വിടര്‍ന്നു നില്‍ക്കുന്ന സൂര്യകാന്തിപ്പൂവ്,
അതിന്റെ  ദളങ്ങള്‍ക്ക്  മഞ്ഞനിറമായിരുന്നില്ല ,അസ്തമയസൂര്യന്‍റെ  ചുവപ്പ്  ,
വങ്ങളിലേക്ക്ശ  നീട്ടിവരച്ചയിലകളില്‍   മഞ്ഞയും  പച്ചയും  കലര്‍ന്ന  വാടിയ നിറം

ചുവടെ  കറുത്ത മഷിയില്‍  ഇങ്ങനെ  കുറിച്ചിരുന്നു

''വിടര്‍ന്നാല്‍    കൊഴിഞ്ഞേ തീരൂ , സഹതാപമര്‍ഹിക്കുന്ന  നിസഹായത  സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''

പന്ത്രണ്ടു  വര്‍ഷങ്ങള്‍ക്കു മുന്‍പൊരു  സായാഹ്നം അവരിലേക്ക്‌ കടന്നു വന്നു .പേരറിയാത്ത  മരുന്നുകളുടെ കടുപ്പത്തിലൊരു  പെണ്‍കുട്ടി  കട്ടിലില്‍  തളര്‍ന്നു മയങ്ങുന്നു , പേനയോ  പുസ്തകങ്ങളോ  ,എന്തിനു  ഒരു  പൂവ് പോലുമില്ലാത്ത  മുറി വല്ലാതെ  വിളര്‍ത്തു  കാണപ്പെട്ടു ,
നിറഞ്ഞ കണ്ണുകളുമായി കൈത്തലം  തലോടിക്കൊണ്ട്  അമ്മയെപ്പോഴും  അടുത്തിരുന്നു , വളരെ  വൈകാതെ  യാത്ര  പോകാനുള്ള ഒരു  ചോദനയുമായി  അവളെപ്പോഴും  കണ്ണുകള്‍ പൂട്ടിക്കിടന്നു .
തലമുടി  ഒരുപാടു  കൊഴിഞ്ഞുപോയിരുന്നു , കണ്ണുകള്‍ക്ക്‌  ചുറ്റും  വീണുകിടന്ന  കറുത്ത പാട്  വളര്‍ന്നു  കൃഷ്ണമണികളെ  ബാധിച്ചെന്നു  തോന്നുമാറു  അവയുടെ  തിളക്കം  തീരെ  മങ്ങിയിരുന്നു   .

ദൂരെയൊരു  ഗ്രാമത്തില്‍  നിന്നു  അവളെക്കാണാന്‍ അച്ഛന്റെ സുഹൃത്തിന്റെ    കൂടെയെത്തിയ പെണ്‍കുട്ടി അവളുടെ  മെല്ലിച്ച  കരങ്ങള്‍  പിടിച്ചു  ഒരു  കാര്‍ഡ്  സമ്മാനിച്ചു , വീട്ടുമുറ്റത്തും  പാടത്തും  വിരിഞ്ഞു  നില്‍ക്കുന്ന സൂര്യകാന്തിയുടെ  നിറം  വരയ്ക്കാന്‍  കഴിയാത്തത്  കളര്‍ പെന്‍സില്‍  തീര്‍ന്നു പോയതിനാല്‍  ആണെന്ന്  ക്ഷമാപണം  പറഞ്ഞു ,

മുറ്റത്ത്‌  ചെടിച്ചട്ടിയില്‍  വിരിഞ്ഞ  ഒരേയൊരു  സൂര്യകാന്തിയുടെ  നിറം  കാണണമെന്നു   കരുതി  ദിവസങ്ങള്‍ക്ക്  ശേഷം  അവള്‍  മുറ്റത്തിറങ്ങി  , ആ പൂവ്  ഉച്ചസൂര്യനെ  നോക്കുന്നതുപോലെ  തലയുയര്‍ത്തി  നിന്നു ,  ചെറിയ  കാറ്റ് എന്തോ  സ്വകാര്യം  പറഞ്ഞെന്ന പോലെ  ഇളകിച്ചിരിച്ചു , 

പിന്നീടുള്ള  ദിവസങ്ങളില്‍ മുറ്റം  നിറഞ്ഞ്  സൂര്യകാന്തിച്ചെടികള്‍  വളര്‍ന്നു , സൂര്യശോഭയുടെ കണ്ണുകളില്‍  നിറങ്ങള്‍  വര്‍ണം  ചാലിച്ച്  കാത്തു നിന്നു , വിളര്‍ച്ച  ബാധിച്ച മുറിയില്‍  പുസ്തകങ്ങള്‍  തിങ്ങി വളര്‍ന്നു ,

തലയില്‍ നിന്നൂര്‍ന്നു  പോയ  വിഗ്ഗെടുത്തു  വച്ച്  ഡോക്ടര്‍  ആശുപത്രി  വരാന്തയിലൂടെ  നടന്നു പോകുമ്പോള്‍  പിന്നില്‍  നിന്നുമൊരു  കുട്ടി ഭിത്തിയില്‍ വലിയതായി  എഴുതിയ     അക്ഷരങ്ങളെ  പെറുക്കിയെടുത്തു   വായിക്കുന്നുണ്ടായിരുന്നു ,   
''സഹതാപമര്‍ഹിക്കുന്ന  നിസഹായത  സൂര്യനെ നോക്കുന്നവര്‍ക്കുള്ളതല്ല''

വിടര്‍ന്നാല്‍  കൊഴിഞ്ഞേ  തീരൂ  ,  ഡോക്ടര്‍  സൂര്യശോഭ  പുഞ്ചിരിച്ചു ,

1 അഭിപ്രായം: