2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

സ്വേറ

പുറത്തു വീണ ചാട്ടയടികള്‍  എണ്ണാതെ  സ്വേറ കണ്ണുകള്‍  പൂട്ടി  നിന്നു , അവള്‍  കരഞ്ഞില്ല പകരം  മുഖം  ചുവന്നു  തുടുത്തിരുന്നു , ഒരു  ഭടന്‍  മുന്നോട്ടു  വന്നു  അവളെ  പിടിച്ചു  വലിച്ചു കൊണ്ടുപോയി  ഇരുമ്പഴികള്‍ വാതിലെന്നു തോന്നിച്ച  ഒരറയിലേക്ക്  തള്ളി. ആ  ഇരുട്ടറയുടെ  മൂലയില്‍  ഒരു  പഴന്തുണിക്കെട്ടുപോലെ  അവള്‍  കിടന്നു ,   ഏതൊക്കെയോ  നേരത്ത്   ആരൊക്കെയോ  വരും  ,  ആഹാരവസ്തുക്കള്‍  അവള്‍ക്കടുത്തു  വയ്ക്കും  ബോധത്തിന്റെയും  അബോധത്തിന്റെയും  ഇടവേളകളില്‍  അതെടുത്തു  കഴിച്ചു  വീണ്ടും  ഇരുട്ടിനോടും  ഭിത്തിയോടും  ചേര്‍ന്ന് അവളുറങ്ങും  .അഞ്ചു  ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു ,രാവിലെ ആരോ  വന്നു  ഇരുമ്പഴികളില്‍  തട്ടി  ശബ്ദമുണ്ടാക്കി ''കുമാരിയുടെ  മേലാകെ  തിണര്‍പ്പ്  പൊങ്ങിയിരിക്കുന്നു,നിന്നെ  ദ്വീപിലേക്ക്  നാടുകടത്താന്‍  ഉത്തരവായി '' . സ്വേറ ഞെട്ടിയതായി  തോന്നിയില്ല എപ്പോഴും  കാണുന്ന  നിസംഗത നിര്‍വികാരതയുടെ  അകമ്പടിയോടെ  മനുഷ്യരൂപം  പൂണ്ടു  നില്‍ക്കുന്നുവെന്നു  തോന്നിച്ചുവെന്നു മാത്രം .  

ആ  ഭടന്റെ  മുഖത്ത്  നിസഹായത  വ്യക്തമായിരുന്നു ,കല്പന നടപ്പിലാക്കിയില്ലെങ്കില്‍ അയാള്‍ക്കും  മരണമായിരിക്കും  വിധി ,   അസ്ഥികള്‍  കൂടിക്കിടക്കുന്ന  മരണത്തിന്റെ  മണമുള്ള ആ ദ്വീപിലേക്ക് ഈ  പെണ്കുട്ടിയെ  കൊണ്ടുവിടുന്ന കാര്യം  ഓര്‍ത്തിട്ടെന്ന പോലെ അയാളുടെ  മുഖം  വിളറിയിരുന്നു . അയാളും  മറ്റൊരു  ഭടനും അവളെ  ഒരു  തോണിയിലേക്ക്‌ നടത്തി  , അതില്‍  കയറ്റിയിരുത്തി  മരണത്തിന്റെ  ദ്വീപിലേക്ക്  തുഴഞ്ഞു ,  അര ദിവസത്തെ  യാത്രയുണ്ട്  കടലിലൂടെ ,
സ്വേറയുടെ  കണ്ണുകള്‍  തോണിയുടെ   അടിത്തട്ടില്‍  തറഞ്ഞു നിന്നു , ഭടന്മാര്‍  അല്‍പനേരം  അവളെ  ശ്രദ്ധിച്ചു  നോക്കിക്കൊണ്ട്‌  തോണി  തുഴഞ്ഞു , ശിലാവിഗ്രഹം  പോലെ  അനക്കമറ്റിരിക്കുന്ന അവളില്‍  നിന്നു  അവരുടെ  ശ്രദ്ധ മാറാന്‍  അധിക നേരം വേണ്ടി വന്നില്ല  ,അവര്‍  എന്തൊക്കെയോ  സംസാരിച്ചു  കൊണ്ടിരുന്നു , അവള്‍  എപ്പോഴോ  ഓര്‍മകളിലേക്ക്  തെന്നി വീഴുകയും ചെയ്തു  ,,!!

വളരെ  ശ്രദ്ധിച്ചു  തന്നെയാണ്  അവള്‍  അന്നും  കുമാരിയുടെ  സൌന്ദര്യക്കൂട്ടുകള്‍  അരച്ചെടുത്തത്,അത്  നന്നായി  ശരീരത്തില്‍  പുരട്ടിക്കൊടുക്കുകയും  ചെയ്തു ,  ഉച്ചയ്ക്ക് ശേഷം  കുമാരിക്ക്  പനി തുടങ്ങിയെന്നു  കണ്ടെത്തിയതോടെ  അവളെ  തുറുങ്കിലടയ്ക്കാന്‍  കുമാരി തന്നെ  ആജ്ഞാപിക്കുകയായിരുന്നു . എല്ലാവര്ക്കും  അറിയാവുന്ന  ഒരു  സത്യമായിരുന്നു  കുമാരിക്ക്  അവളോടുള്ള  വിദ്വേഷം , വിടര്‍ന്ന കണ്ണുകളും  നീണ്ട  മുടിയും  ആകാരഭംഗിയും  ഒത്തു ചേര്‍ന്ന  ആ  അനാഥബാലികയോട്  രാജകുമാരിക്കുണ്ടായ  അസൂയയാണ്  ഈ  യാത്രക്ക്  നിദാനം, 

അലസമായി  തോണി  തുഴഞ്ഞു  പോകുകയായിരുന്ന  ഭടന്മാരെ  ഞെട്ടിച്ചു  കൊണ്ട്  കടലിലെ  ഓളത്തിലേക്ക്  അവളൊന്നു  പുളഞ്ഞു , അപ്രതീക്ഷിതമായ  ആ  നീക്കത്തില്‍  അവര്‍  പകച്ചു  നിന്നു ,കുറുനരികള്‍  കൂട്ടമായെത്തുന്ന ആ  ദ്വീപില്‍  അസ്വാഭിവകമായി  സ്വീകരിക്കാനിരിക്കുന്ന മരണത്തെക്കാള്‍ ആത്മഹത്യ  ധീരത തന്നെയായിരുന്നു  ,കുറഞ്ഞ പക്ഷം  ആ  ശിക്ഷയിലേക്കുള്ള   എളുപ്പവഴി എന്ന  പേരിലെങ്കിലും  , 

കടലിലേക്ക്‌  ഊളിയിട്ടു പോകുമ്പോള്‍  അവളൊന്നും  ചിന്തിച്ചില്ല , മുന്നില്‍  പത്തിവിടര്‍ത്തി  നില്‍ക്കുന്ന  മരണത്തോട്  പോലും  ക്രിയാത്മകമായി  പ്രതികരിക്കാന്‍  കഴിഞ്ഞതോര്‍ത്തു   ഉള്ളില്‍  ചിരിച്ചു ,  ചാട്ടയടിയേറ്റു കീറിമുറിഞ്ഞിരുന്ന  പുറം  ഉപ്പുവെള്ളത്തില്‍  മുങ്ങിയപ്പോള്‍ നീറിത്തുടങ്ങി . സ്വാതന്ത്ര്യത്തിന്‍റെ  അവസാനവഴികളിലേക്ക്  സര്‍വ്വശക്തിയുമെടുത്തു  നീന്തി  ,അബോധാവസ്ഥയിലെത്തും വരെ 


കാലുകള്‍  മണലില്‍ പുതഞ്ഞു കിടന്നു  , വലതു കൈയിലെ മുറിവില്‍ നിന്നോഴുകിയ ചോര കട്ട പിടിച്ചു ,ഉപ്പുവെള്ളത്തില്‍ കുതിര്‍ന്ന മുടി  ചകിരിപോലെ  പിണഞ്ഞുകിടന്നു .രാത്രിയുടെ ഹൃദയത്തിലേക്ക്  സ്വേറ കണ്ണു  തുറന്നു ,കടലിന്റെ  സ്വരം  മാത്രം ഇടതടവില്ലാതെ  കേള്‍ക്കാം ,ഉണര്‍ന്നു  വന്ന ബോധം  ഭയത്തെ  വിളിച്ചു വരുത്തി .കടലില്‍ നിന്നോ  കരയില്‍ നിന്നോ  വന്നേക്കാവുന്ന ഏതൊരു  അപകടത്തെയും  അവള്‍  കാതോര്‍ത്തു കിടന്നു ,വിധിക്കപ്പെട്ട  ശിക്ഷ ഏതു  രൂപത്തില്‍  കടന്നു വരുമെന്നും  എപ്പോള്‍ നടപ്പിലാകുമെന്നും മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ ,അതിനെയാവട്ടെ ഒരു  നോട്ടം കൊണ്ട്പോലും എതിര്‍ക്കാനുള്ള കരുത്തു അവളില്‍ അവശേഷിച്ചിരുന്നുമില്ല , തെളിഞ്ഞ  ആകാശത്തു ചന്ദ്രിക  വിധിയുടെ കരാളഹസ്തങ്ങളില്‍ പെട്ട  ആ പെണ്‍കുട്ടിയെ  ഇമവെട്ടാതെ  നോക്കിയെന്ന വണ്ണം തെളിഞ്ഞു തന്നെ നിന്നു ,
വിശപ്പും ദാഹവും പകലിന്റെ  ചൂടും  ഒന്നുചേര്‍ന്ന്  നിന്നു  അവളെ കുലുക്കി വിളിച്ചു ,നീലക്കടലിന്റെയും  കടലിന്റെ  നടുവില്‍  പൊട്ടു പോലെ  കാണപ്പെടുന്ന  ദ്വീപിന്റെയുമിടയില്‍ ഭാവിയുടെ  കറുത്ത കണ്ണുകളിലേക്കു  ദയനീയതയോടെ നോക്കി  ആ  രൂപം  എണീറ്റ്‌ നിന്നു .പച്ച നിറഞ്ഞ ഒരു ചുറ്റുപാടിലേക്ക്  എന്തൊക്കെ  അപകടങ്ങള്‍ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്നു അവള്‍  ചുഴിഞ്ഞു നോക്കി ,വേനലില്‍  വിരുന്നെത്തുന്ന  ഒരു കൂട്ടം  പക്ഷികളുടെ  ശബ്ദം മാത്രം  അവിടമാകെ മുഴങ്ങിക്കേട്ടു ,അതില്‍  നിന്നും  തീര്‍ച്ചയായും അടുത്തെവിടെയെങ്കിലും  പഴവര്‍ഗ്ഗങ്ങള്‍  ഉണ്ടാവുമെന്ന്  അവള്‍  തീര്‍ച്ചയാക്കി ,കിളികള്‍  കൂട്ടമായി  പറന്ന ദിക്കിലേക്ക്  അവള്‍  ഏന്തി വലിഞ്ഞു നടന്നു .വീണു പോയേക്കും എന്ന്  തോന്നിയപ്പോഴൊക്കെ നേരം  വൈകുന്തോറും ജീവന്‍  അപകടപ്പെടാനുള്ള ഒട്ടേറെ  സാദ്ധ്യതകള്‍ മുന്നോട്ടു  തള്ളുന്നുവെന്ന് തോന്നി , അവളുടെ  അനുമാനം തെറ്റായിരുന്നില്ല ,നിറയെ  പഴങ്ങള്‍ ഉള്ള ധാരാളം  വൃക്ഷങ്ങളും അവയ്ക്കിടയില്‍ തെളിഞ്ഞ നീരുറവയും പ്രതീക്ഷയുടെ  പുതിയ ഉദയമായിരുന്നു .
നീരുറവ പുറപ്പെടുന്ന പാറയിടുക്ക് വിള്ളലുകള്‍  നിറഞ്ഞ ഒരു  വലിയ പാറക്കൂട്ടത്തിന്‍റെ ഒത്ത മദ്ധ്യത്തിലായിരുന്നു .ഉച്ചസൂര്യന്‍റെ സഹായത്തോടെ ഇരുള് വന്നു വിളിക്കുമ്പോള്‍ തല ചായ്ക്കാന്‍  ഒരിടം തിരഞ്ഞ് സ്വേറ നടന്നു  ,ഒടുവില്‍ അകത്തേക്ക് കടക്കും  തോറും വലിപ്പം  കൂടി  വരുന്ന ഒരു  ഗുഹയുടെ മുന്നിലെ  കാടും  പടര്‍പ്പും  വകഞ്ഞു മാറ്റി  അവള്‍ അകത്തു കടന്നു .മണല്‍ വിരിച്ച അതിന്റെ  ഉള്‍വശത്തു  പാറയില്‍  തല ചായ്ച്ചിരുന്നു 

..............................................................................................................................................
ചെണ്ടയുടെ  ശബ്ദം  ദിക്കുകളിലേക്ക്  ഒഴുകിക്കൊണ്ടിരുന്നു ,ഗോത്രവര്‍ഗ്ഗത്തിന്റെ സംസ്കാരചടങ്ങുകള്‍ അങ്ങിനെയാണ് , കാട്ടാന ചവിട്ടിക്കൊന്ന അപ്പന്റെയും അമ്മയുടെയും വേര്‍പാടില്‍  ഒരു മരത്തണലത്ത് ആ  ചെറിയ പെണ്‍കുട്ടി വിറങ്ങലിച്ചു നിന്നു , ഉയര്‍ന്നു നിന്ന രണ്ടു മണ്കൂനകള്‍ക്ക് മുന്നില്‍  നിന്നു  മുത്തച്ഛന്റെ കൂടെ  കുടിലിലേക്കു  നടക്കുമ്പോള്‍ വിതറാതെ കൈയില്‍  പിടിച്ച  പൂക്കള്‍ തല കുനിച്ചു  അവളുടെ  കൈത്തണ്ടയില്‍  വീണു  കിടന്നു ,
ഒറ്റപ്പെടല്‍  എപ്പോള്‍  വേണമെങ്കിലും  സംഭവിക്കാവുന്ന ഒന്നാണ് ,അല്ലെങ്കിലും  ജനനം മുതല്‍  മരണം  വരെ  ആര്‍ക്ക്  ആരു  കൂട്ടിരിക്കുന്നു ?
വെറുതെയിരുന്നാല് അന്നം കിട്ടോ ? തന്തേം  തള്ളേം  പോയ കുഴീല്  ഇട്ടു  മൂടാനും കഴിയോ ?
കുടിലും  കണ്ണും  ചോര്‍ന്നൊലിച്ചു  ബാല്യം ഇരുണ്ടു  പെയ്തു , കാടിന്റെ  മക്കള്‍ക്ക്‌  കരുത്തു  കൂടുതല്‍ എന്നത്രേ  ചൊല്ല് , അതിജീവനം പ്രപഞ്ചത്തിലെ ഓരോ  സൃഷ്ടിയുടെയും  കടമയാണ്
ഒടിച്ചുകൂട്ടുന്ന  ചുള്ളിക്കമ്പുകളില്‍  അവളുടെ  അന്നം വിളഞ്ഞു.ഏറു മാടങ്ങളില്‍  ഉറക്കമൊഴിഞ്ഞ്  കുഞ്ഞുങ്ങളെ  നോക്കി ജീവിതത്തിന്‍റെ  പുലരി കണ്ടു ,
കാറ്റും  മഴയും മഞ്ഞും പുഴയും  കടന്നു  മനസും  ശരീരവും  ഉറച്ച  ആ  ഗോത്ര വര്ഗ്ഗക്കാരിക്ക്  കാടിന്റെ  ഓരോ  ഈണവും കാലം  മനപാഠമാക്കി ക്കൊടുത്തു  .
വര്‍ഷ കാലത്തിന്‍റെ  ആരംഭം അറിയിച്ചു  കൊണ്ട്  മഴത്തുള്ളികള്‍  മണ്ണിനെ  ചുംബിച്ചുടഞ്ഞു.പൊടിമണ്ണ്  നക്കാന്‍  നാഗന്മാര്‍ പുതുമഴയില്‍ ഇഴഞ്ഞു  നടന്നു ,കാടാകെ മഴയിലുലഞ്ഞു നിന്നു . അന്നാണ്  നാടോടിശീലുകളും പാടി  ഒരു  യാത്രാസംഘം മല കടന്നെത്തിയത്.അവര്‍ക്കിടയില്‍  സര്‍ക്കസ്  കാട്ടി ജീവിക്കുന്ന  ഒരു  കുടുംബത്തിനു  അവളെ  വില്‍ക്കുമ്പോള്‍  വൃദ്ധന്‍ പറഞ്ഞു ‘’പട്ടിണി  ഇടരുത് . ‘’ഈ  കാട്  എത്ര  കാലമിവളെ  പോറ്റും,    ,  , ഒട്ടിച്ചേരാന്‍  ശ്രമിക്കുമ്പോള്‍  പറിച്ചു മാറ്റപ്പെടുന്ന  ഒരു  ജീവന്റെ  നിസഹായതയോടെ  നഗരത്തിന്റെ  കാഴ്ച വസ്തുവായി  അവള്‍ അലഞ്ഞു നടന്നു .
പൊതു നിരത്തിന്‍റെയരികില്‍ വീണു  കിടന്ന  കുട്ടിക്ക്  വെള്ളം കൊടുത്ത്  കൂടെ  കൊണ്ടുപോകുന്ന കൊട്ടാരം  തൂപ്പുകാരിയാണ്  കൈമാറ്റ ത്തിന്‍റെ  അവസാന ചിത്രം. 
.................................................................................................................................................
അടുത്തെവിടെ നിന്നോ വന്ന അപരിചിതമായ ഗന്ധത്തിന്‍റെ രൂക്ഷതയില്‍ സ്വേറയുണര്‍ന്നു ,കണ്‍ മുന്നില്‍ വിരിഞ്ഞു നിന്ന കാഴ്ച കണ്ടു അവള്‍ ഞടുങ്ങി .

മുന്നില്‍  തലയുയര്‍ത്തി  നില്‍ക്കുന്നു  കറുത്ത  പത്തിയോടു കൂടെ  ഒരു  ഇരുതല നാഗം .ചുവന്ന  കണ്ണുകളിലൂടെ  മരണം  ഒഴുകിയിറങ്ങുന്നുവെന്നു തോന്നി , തീപ്പൊള്ളല്‍ ഏറ്റ  കുട്ടിയെ പ്പോലെ അവള്‍ പിറകിലേക്ക് വലിഞ്ഞു , ഇഴഞ്ഞ് വരുന്ന നാഗത്തിന്റെ ലക്‌ഷ്യം  താനല്ലെന്ന്  മനസിലായപ്പോഴേക്കും  സ്വേറ ഗുഹയുടെ  ഉള്ളിലെ ഭിത്തിയില്‍  ചെന്നുതൊട്ടു കഴിഞ്ഞിരുന്നു .
ഇഴഞ്ഞു  നടന്ന കണ്ണുകള്‍  നാഗത്തിലും  കൈകള്‍  ഗുഹാ ഭിത്തിയില്‍ ചാരിയിരുന്ന  ഒരു  മരക്കൊമ്പിലും ഉടക്കി  നിന്നു . ഗുഹാമുഖത്തു  നിന്നും  അല്പം  ഉള്ളില്‍  ഇടത്തേക്ക്  തിരിയുന്ന  ഭാഗത്ത്‌  മുട്ടകള്‍ക്ക്  മുകളില്‍  അടയിരിക്കുന്ന  ഒരു  പക്ഷി  അപ്പോഴാണ്  അവളുടെ  ശ്രദ്ധയില്‍  പെട്ടത് . വല്ലാത്ത  ചീറ്റലോടെ  വെള്ള  നിറമുള്ള  ആ  വലിയ  പക്ഷിയെ  നാഗം  ആഞ്ഞു കൊത്തി .ഒന്ന്  പിടച്ച  പക്ഷി   അല്‍പ നേരത്തിനുള്ളില്‍  നീല  നിറത്തില്‍  ഇരുന്നയിരുപ്പില്‍  തന്നെ  ചത്തിരുന്നു . ഒരു പക്ഷെ  അടുത്ത  ഇര  താന്‍  ആയേക്കാം  എന്ന്  ഒരു  മുന്നറിയിപ്പ്  ഒരു  അവസാന പ്രതിരോധത്തിന്  അവളെ  പ്രേരിപ്പിച്ചു . കൈയില്‍  തടഞ്ഞിരുന്ന  കമ്പിന്റെ  കൂര്‍ത്ത  അഗ്രം  വിടര്‍ന്നു  നിന്ന  പാമ്പിന്റെ  പത്തിയിലേക്കു  അവള്‍  ആഞ്ഞു കുത്തി .ആക്രമണത്തെക്കാള്‍  രക്ഷപെടാനുള്ള ശക്തി ആര്‍ജ്ജിച്ച  ആ  പ്രവൃത്തിയില്‍ പാമ്പിന്റെ  തല തുളച്ചു    കമ്പ്  മണലില്‍  ആഴ്ന്നിറങ്ങി  . അതിന്റെ  അവസാന  പിടച്ചില്‍  നിലച്ചെന്നു ഉറപ്പു  വന്നിട്ടും പിടി  വിടാന്‍  കൈകളുടെ  വിറയനുവദിച്ചില്ല .ഒടുവിലെപ്പോഴോ തളര്‍ച്ച  ബാധിച്ച  ശരീരം  അതിനു  മോചനം  അനുവദിച്ചെങ്കിലും  മനസ് മറ്റൊരു  പ്രക്രിയയ്ക്ക്  തയാര്‍ എടുത്തിരുന്നു കുത്തിക്കോര്‍ത്ത കമ്പില്‍  തന്നെ  അവളതിനെ   ഗുഹാമുഖത്ത്‌  വിടര്‍ന്ന  പത്തിയോടെ  ചാരി  നിര്‍ത്തി , ഇഴജീവികളും  പക്ഷികളും  ചെറു മൃഗങ്ങളും  മാത്രമുണ്ടായിരുന്ന  ആ  ദ്വീപില്‍  അതൊരു  അനാവശ്യമുന്‍കരുതല്‍  ആയിരുന്നുവെങ്കിലും .
ചുള്ളിക്കമ്പുകളും  കരിയിലകളും  കൂട്ടിയിട്ട്  പാറക്കഷണങ്ങള്‍  ഉരസി  അവള്‍  തീ പൂട്ടി  അതിനരുകില്‍  ഇരുന്നു   ഭയം  മടുപ്പിന്  വഴിമാറിയ  നിമിഷങ്ങളില്‍ നിദ്രയിലേക്ക്  വഴുതി ,
ഉറക്കമുണര്‍ന്നു ആദ്യം  നോക്കിയത്  ചത്തിരിക്കുന്ന  വലിയ  പക്ഷിയെയും അതിനടുത്തു ഊര്‍ന്നു  വീണു  കിടക്കുന്ന  പാമ്പിനെയും  ആയിരുന്നു  .കമ്പു കുത്തിയ മുറിപ്പാടിലേക്കു  ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു ,അവ  വലിപ്പം  കൂടിയ   തവിട്ടു  നിറമുള്ള  ശവംതീനിയുറുമ്പുകള്‍   ആണെന്ന്  മനസിലായപ്പോള്‍  തന്നെ  അവയെ  നീക്കം  ചെയ്യാന്‍  അവള്‍  തീരുമാനിച്ചു . പാമ്പിനെ  നീക്കം  ചെയ്യുന്നത് അത്ര  ഭാരപ്പെട്ട  ഒന്നായിരുന്നില്ല ,പക്ഷി  വളരെ  വലിയ  ഒന്നായിരുന്നു .വല്ല വിധേനയും അതിനെ  വലിച്ചു  നീക്കാന്‍  ശ്രമിച്ചപ്പോഴേക്കും  അതടയിരുന്ന നാലു  മുട്ടകളില്‍  മൂന്നും  ഉരുണ്ടു വീണു  ഉടഞ്ഞുപോയിരുന്നു  , ബാക്കി  വന്ന  ഒരു  മുട്ട  സ്വേറ  ശ്രദ്ധാപൂര്‍വ്വം കൈയിലെടുത്തു  തീ  കൊണ്ട്  ചൂടുപിടിച്ചിരുന്ന  ഗുഹയുടെ  ഉള്ളില്‍  അധികം  ചൂട്  തട്ടാത്ത  വിധത്തില്‍  കൊണ്ടുചെന്നു  വച്ചു,  പകല്‍  ഇറങ്ങി  നടന്നു  വിറകും പഴങ്ങളും  ശേഖരിച്ചു . ചത്തു കിടന്ന  ഒരു  മുയലിന്റെ  തോലുരിച്ച്  അതില്‍ വെള്ളം  ശേഖരിക്കാം  എന്ന്  കരുതിയെങ്കിലും  ആ  ജീവിയുടെ  ദുര്‍ഗന്ധം  അസഹ്യമായി  തോന്നിയതിനാല്‍  അത്  വേണ്ടെന്നു  വച്ച്  അവള്‍  വാസസ്ഥലത്തേക്കു മടങ്ങിപ്പോന്നു , രാത്രിയില്‍  വീണ്ടും  തീപൂട്ടി  .പുലരും  മുന്‍പേ  ഏതോ  ജീവിയുടെ  ചലനമറിഞ്ഞു  അവള്‍  ജാഗരൂകയായി , കെട്ടുപോകാറയിരുന്ന കനലിന്റെയും എത്തി നോക്കിത്തുടങ്ങിയ പകലിന്റെയും  സാന്നിധ്യത്തില്‍    തലേന്ന്  മാറ്റിവച്ച  മുട്ട  വിരിഞ്ഞതായി  അവള്‍  കണ്ടു  . അതോരു  വലിയ  കോഴിയുടെ  വലിപ്പമുള്ള  പക്ഷിക്കുഞ്ഞായിരുന്നു  ,വെള്ള നിറം  ,പുറത്തു  നെടുകെ  കരികൊണ്ട്  വരച്ചാലെന്നത്  പോലെ നീണ്ട  കറുത്ത  പാട്  ,  പരിചിതമല്ലാത്ത  ലോകത്തില്‍  സ്വന്തം  വര്‍ഗത്തെ  എന്നത് പോലെ  ജീവന്റെ  ആ  പുതിയ  തുടിപ്പിനെ  അവള്‍  സാകൂതം  നോക്കിയിരുന്നു . അതാകട്ടെ  കൊക്ക്  പിളര്‍ത്തി  വിശപ്പിന്റെയോ  അനാഥത്തത്തിന്റെയോ  എന്ന്  വേര്‍തിരിക്കാനാവാത്ത
ഒരു അപരിചിത ശബ്ദം  പുറപ്പെടുവിച്ചു  കൊണ്ടിരുന്നു .

ഉറുമ്പുകള്‍  കൂട്ടം  കൂട്ടമായി  ആഹാരശേഖരണം  നടത്തുന്ന കാഴ്ച  അവളെ  മഴക്കാലത്തിന്റെ  വരവ്  ഓര്‍മിപ്പിച്ചു ,  അതൊരു  മുന്നറിയിപ്പായിരുന്നു  അവശ്യവസ്തുക്കളുടെ  അഭാവത്തെ ക്കുറിച്ച് ,വിറകു  ശേഖരിക്കുകയും  ,കമ്പും കല്ലും  ഉപയോഗിച്ച്  ചെറിയ  മൃഗങ്ങളെ  വേട്ടയാടുകയും  ചെയ്തപ്പോഴെല്ലാം  അവളുടെ  വെള്ളക്കൊറ്റി  ഇടവിടാതെ  അവളെ  പിന്‍തുടര്‍ന്നിരുന്നു ,അവള്‍  പറയുന്നതെല്ലാം  മനസിലാക്കുന്ന  ഒരു  ജീവിയെന്ന പോലെ  അവള്‍  അതിനോട്  സംസാരിക്കുക  പോലും ചെയ്തിരുന്നു ,  മഴ  തുടങ്ങും  മുന്‍പേ  വെള്ളം  അകത്തേക്ക്  കടക്കാതെ  ഗുഹമുഖം  അടയ്ക്കപ്പെട്ടു ,അതിനുള്ളില്‍  രണ്ടു  വര്‍ഗ്ഗത്തില്‍  പെട്ട 
ചെറിയ  രണ്ടു  ജീവികള്‍  ചൂടുകാഞ്ഞു  ഒരു   ലോകത്തില്‍  ജീവിതം നയിച്ചു.

മഴ  കനത്ത  ഒരു  രാത്രിയില്‍    ,ഒരു  വലിയ  മരം  പാറ ക്കെട്ടിനു  മുകളിലേക്ക്  കട പുഴകി  വീണു  ,  അതിന്റെ  ആഘാതത്തില്‍  പാറയിളകി  പല  വിള്ളലുകളും ഇല്ലാതാവുകയും  പുതിയവ  സൃഷ്ടിക്കപ്പെടുകയും  ചെയ്തു , ആ  ചെറിയ  ഗുഹയുടെ  ഉള്ളില്‍ ഭിത്തിയില്‍   നിന്നും  ഉരുളന്‍  കല്ലുകള്‍  അടര്‍ന്നു  പതിച്ചു ,  ഒരു മൂലയില്‍  വിറങ്ങലിച്ചിരുന്ന  സ്വേറയുടെ  മുന്നിലേക്ക്‌  ഒരു  കൂട്ടം  തുകല്‍ച്ചുരുളുകള്‍ തുറന്നു പോയ  ഒരു  ദ്വാരത്തില്‍  നിന്നും  വന്നു  വീണു      

ആകാശം  കണ്ണുതുടച്ചു  പുഞ്ചിരി  പൊഴിച്ചു  തുടങ്ങിയ  പകലുകളിലൊന്നില്‍ വെളിച്ചത്തിലേയ്ക്കു സ്വേറ  ചുരുളുകള്‍  അഴിച്ചു  തുറന്നു , അവ രണ്ടു  കെട്ടുകളായി  സൂക്ഷിക്കപ്പെട്ടിരുന്നു  ,  ഒരു  കെട്ടില്‍ ഒന്നും   രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല, നിരവധി   കാര്യങ്ങള്‍  എഴുതിയ   ചുരുളുകളുടെ   കൂട്ടമായിരുന്നു  മറ്റൊന്ന് , നിറഞ്ഞ  ആകാംഷയോടെ  അവള്‍  ഓരോന്നായി  വായിച്ചു  തുടങ്ങി ;

ചുരുള്‍  ഒന്ന്  
പാലിക്കേണ്ട    ഏഴു ശീലങ്ങള്‍ 
...................................................
 1.പ്രഭാതത്തിനു  നല്‍കേണ്ട പ്രത്യഭിവാദനം.
രാത്രിക്കു ശേഷം  വന്നുണര്‍ത്തുന്ന പുലരി  നല്‍കുന്ന  അഭിവാദനത്തിനു  പക്ഷി മൃഗാദികളും
സസ്യലതാദികളും  പ്രത്യഭിവാദനം നല്‍കുന്നുണ്ട് 

2,ഉണര്ന്നിരിക്കേണ്ടുന്ന  ധ്യാനാത്മകത
 .....................................................................
ചെടികളില്‍  പൂക്കള്‍  വിരിയുന്നതും  സസ്യങ്ങളില്‍  ധാന്യങ്ങള്‍  വിളയുന്നതും  ജന്തുക്കളിലെ
ജാഗ്രതാ ഭാവവും  സദാഉണര്‍ന്നിരിക്കുന്ന ധ്യാനാത്മകതയെ  കുറിക്കുന്നു 

3,നിദ്രയെ  നിറഞ്ഞ  മനസോടെ  പുല്കുക .
......................................................................
വേനലിന്റെ  ഒഴിവിലേക്ക്  വന്നെത്തുന്ന  മഴയും  വസന്തം  വിശ്രമിക്കുമ്പോള്‍  വരുന്ന  ഋതുഭേദങ്ങളും  ഈ  അനിവാര്യമായ  വിശ്രമത്തെ  ഓര്‍മിപ്പിക്കുന്നു .

4.ആവശ്യമായ  അധ്വാനശീലങ്ങളുടെ  ആവര്‍ത്തനം 
.......................................................................................
ജീവിതത്തിനാവശ്യമായ  അധ്വാനശീലങ്ങളാണ് ആരോഗ്യത്തെ  നിലനിര്‍ത്തുന്നത് .

5,ആഗ്നേയസ്വഭാവങ്ങളെ   ശാന്തഭാവങ്ങളില്‍   സൂക്ഷിക്കുക
..................................................................................................
ആവര്‍ത്തിക്കുന്ന  തിരകളും  വീശുന്ന  കാറ്റും   അപകടകാരിയാവുന്നത് അശാന്തിയുടെ  ആവേശത്തിലാണ്  ,  കോപം  ,താപം , തീക്ഷ്ണത  ,ജാഗ്രത ,പ്രതികരണം ഇവയെല്ലാം  ശാന്തതയുടെ  അകമ്പടിയോടെ  അഗ്നി  കെടാതെ  സൂക്ഷിക്കേണ്ടതാവശ്യമാണ് .

6. മറവിയെ  മറക്കാതിരിക്കുക .
......................................................
അനാവശ്യകാര്യങ്ങളെ  മറവിക്ക്  കൊടുക്കുക  ,  വലിയ  ഭാരങ്ങള്‍  ചുമന്നു  തളരാതെ പോകുവാന്‍  ഇതൊരു  അവശ്യനിയമം  തന്നെ .

7,അതിജീവനത്തിനു  സഹായിക്കാത്ത വെല്ലുവിളികളെ  ഒഴിവാക്കുക 
......................................................................................................................
ഊര്‍ജ്ജനഷ്ടം  ,  ബലപരീക്ഷണം  ഇവയൊന്നും  അതിജീവനത്തെ  സഹായികുന്നില്ലെങ്കില്‍  നിരര്‍ത്ഥകമാണ്.

ചുരുള്‍  രണ്ട് 
,,,,,,,,,,,,,,,,,,,,,,,,,,,,
ഏഴു  തീര്‍ഥാടനകേന്ദ്രങ്ങള്‍ 
..........................................
1 കടലിന്റെയഗാധ നീലിമ  
2,മലനിരകളുടെ  ഹരിത ശോഭ
 ,3മഞ്ഞുപ്രദേശങ്ങളുടെ  തൂവെണ്മ  ,
4മരുഭൂമികളുടെ  ഏകാന്തത  ,
5കാടിന്റെ   അലകള്‍ ,
6സ്വഹൃദയത്തിന്‍റെ  തുടിപ്പുകള്‍ 
7അടുത്തിരിക്കുന്നവന്റെ  കണ്ണുകളുടെ  തിളക്കം  .

അത്ഭുതത്താല്‍  വിടര്‍ന്ന  കണ്ണുകളോടെ  അവളതു  വായിച്ചു  കൊണ്ടിരുന്നു ,  ബാക്കിയുള്ള  ചുരുളുകളില്‍  ആ  ദ്വീപിന്റെ  വിവരണമായിരുന്നു , അതിന്റെ  ഭൂമിശാസ്ത്രപരമായ  പ്രത്യേകതകള്‍ ,അതിലുള്ള  ജീവജാലങ്ങള്‍ , അവയുടെ  സവിശേഷതകള്‍, അമൂല്യമായ  ഔഷധങ്ങളുടെ  ദ്വീപിലെ  സാന്നിധ്യം ....!!
അവസാന ചുരുളില്‍ ഉണ്ടായിരുന്ന    കപ്പലിന്റെ  ചിത്രത്തിലെ   ,  ചില  ഭാഗങ്ങള്‍  പ്രത്യേകം  അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു .

വളരെ  വൈകാതെ  വരാന്‍  പോകുന്ന  ഒരു  പ്രളയത്തിന്റെ  മുന്നറിയിപ്പോടെ  അവസാനിച്ച ആ  തുകല്‍ച്ചുരുളുകള്‍  സ്വേറ  വായിച്ചു  തീര്‍ന്ന  ദിവസം  നീലയായ് പരന്നു  കിടന്ന  കടലിന്റെ  മാറിലൂടെ  വെള്ളി നൂലിഴകള്‍ പോലെ   നീണ്ടു വളര്‍ന്ന  താടിയും  മുടിയുമായി  ശാന്തഗംഭീരനായ  ഒരു  അതികായന്‍  അയാളുടെ  ചെറിയ  തോണിയില്‍  ദ്വീപിലെത്തിച്ചേര്‍ന്നു 

സ്വേറ 4
......................
ആള്‍ താമസമില്ലാതിരുന്ന ദ്വീപില്‍ നിന്നും പുക ആകാശ ത്തെയ്ക്കുയരുന്നത് കണ്ട് തിളക്കമുള്ള ആ കണ്ണുകളില്‍ ഒരു ചോദ്യഭാവം നിഴലിച്ചു , ഗുഹാമുഖത്തെക്കുള്ള വഴിയരികില്‍ സര്‍പ്പത്തിന്റെ അസ്ഥികൂടവും പക്ഷിയുടെ തൂവലുകളും കണ്ട അദേഹത്തിന്‍റെ നെറ്റിത്തടം ആലോചനാ ഭാവം വിളിച്ചോതുന്ന ചുളിവുകളെ സ്വീകരിച്ചു . അദേഹം കടന്നു ചെല്ലുമ്പോള്‍ സ്വേറ തന്റെ വലിയ കൊറ്റിയുടെ മുട്ടകള്‍ വിരിഞ്ഞത് നോക്കി നില്‍ക്കുകയായിരുന്നു ,പൂവന്‍ കൊറ്റി അവയ്ക്ക് ചുറ്റും ഒരു സുരക്ഷിത വലയം തീര്‍ത്ത്‌ ചിറകു വിരുത്തി നിന്നു , വിരിഞ്ഞിറങ്ങിയ ഓരോ പക്ഷിക്കുഞ്ഞിന്റെയും കാല്‍ നഖങ്ങള്‍ വെള്ളി പോലെ തിളക്കമുള്ളവയായിരുന്നു ,
അവയെ വീക്ഷിച്ചു കൊണ്ടുനിന്ന സ്വേറ തനിച്ചായി പ്പോയ ഒരു ജീവിയുടെ സഹജവാസന എന്നവണ്ണം തിരിഞ്ഞു നോക്കി , കടല്‍ തീരത്തുനിന്നും നരച്ച താടിയും മുടിയുമായി നീണ്ട കുപ്പായം ധരിച്ച ഒരതികായന്‍ അവള്‍ക്കു നേരെ നടന്നു വരുന്നു .
,
അവള്‍ക്കടുത്തെത്തി അദേഹം നിന്നു, ഗുഹയുടെ ഉള്‍വശത്തു അവള്‍ സൂക്ഷിച്ചിരുന്ന ചുരുളുകളെക്കുറിച്ച് ഗാംഭീര്യമാര്‍ന്ന ശബ്ദത്തോടെ സാവധാനം ചോദിച്ചു , തന്നെ ഉത്തരവാദിത്വപൂര്‍വ്വം സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്ന ഒരു വസ്തു കേടുപാടുകള്‍ കൂടാതെ തിരിച്ചേല്‍പിക്കുന്ന ഭാവത്തോടെ അവള്‍ അതെടുത്തു നല്‍കി . ഗുഹയുടെ വാതിലില്‍ ചാരി വച്ചിരുന്ന സര്‍പ്പത്തെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന ഗോഫെര്‍ മരത്തിന്‍റെ കമ്പ് അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു , ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു .
''ഞാന്‍ നോഹ , നമുക്ക് പോകാം '' സ്വേറയുടെ കാതുകളില്‍ അനുവാദത്തിനു കാത്തു നില്‍ക്കാതെയുള്ള ആജ്ഞാ സ്വരം വന്നു വീണു . ഒരു വിശദീകരണം കാത്തു നില്‍ക്കുന്ന അവളുടെ മുന്നിലേക്ക്‌ അവസാന ചുരുള്‍ തുറന്നു വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചുള്ള വരികളിലൂടെ അദേഹം ചൂണ്ടുവിരല്‍ ഓടിച്ചു .ഒപ്പം അടയാളപ്പെടുത്തപ്പെട്ട പെട്ടകവും കാണിച്ചു .അനന്തമായി നീങ്ങിക്കൊണ്ടിരുന്ന ഏകാന്തവാസത്തില്‍ നിന്ന് ഉറച്ച കാല്‍ വയ്പുകളോടെ ആ വനവാസി നോഹയുടെ ചെറിയ തോണിയിലേക്ക്‌ കയറി .
കരുത്തനായ ഒരു യുവാവെന്നപോലെ കാഴ്ചയില്‍ പടുവൃദ്ധന്‍ എന്ന് തോന്നിച്ച നോഹ അതിവേഗം തോണി തുഴഞ്ഞു പോയി . ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം കടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു ഭീമന്‍ കപ്പലിലേക്ക് അവര്‍ തോണിയടുപ്പിച്ചു.
''എല്ലാവരും വന്നെത്തിയോ ''? അക്ഷമയും ഒപ്പം ഉത്കണ്ഠയും നിറഞ്ഞ ചോദ്യം കപ്പല്‍ ജോലിക്കാരോടയിരുന്നു , ഹാം , ഷേം, ഇരുവരും അകത്തുണ്ട് , പുറത്തേക്കിറങ്ങി വന്ന യാഫെത്ത് മറുപടി പറഞ്ഞു , നോഹയുടെ ഇളയ പുത്രനായിരുന്നു അവന്‍ . അപ്പന്റെ ഒപ്പം കണ്ട സുന്ദരിയായ പെണ്‍കുട്ടി അവനില്‍ ആശ്ചര്യം ഉളവാക്കിയെങ്കിലും യാതൊരു അന്വേഷണത്തിനും മുതിരാതെ സ്വേറയെ ഒരു അതിഥിയെന്ന പോലെ അവന്‍ സ്വീകരിച്ചു .

 അവര്‍ തിരക്കിലായിരുന്നു , വരുന്ന പ്രളയത്തിനു മുന്പ് ഉണ്ടാക്കേണ്ടിയിരുന്ന പെട്ടകത്തിന്‍റെ അളവുകളെക്കുറിച്ചും ഗോഫെര്‍ മരം ദ്വീപില്‍ നിന്നു കൊണ്ടുവരുന്നതിനെക്കുറിച്ചും
സംസാരിച്ചപ്പോഴോക്കെയും യാഫെത്തിന്‍റെ കണ്ണുകള്‍ അസാമാന്യധൈര്യത്തോടെ നോഹയ്ക്കൊപ്പം വന്നു കയറിയ പെണ്‍കുട്ടിയെ ആരാധനാഭാവത്തോടെ ഉഴിഞ്ഞു കൊണ്ടിരുന്നു .
വെള്ളാരം കല്ലുകള്‍  പോലെയുള്ള  കണ്ണുകളും  തോളൊപ്പം ഇറങ്ങിക്കിടക്കുന്ന  സ്വര്‍ണച്ചുരുള്‍ മുടിയും  ഉറച്ച മാംസപേശികളുമുള്ള ആ  സുന്ദരനില്‍ നിന്നു  തന്റെ  ഹൃദയഭാവങ്ങളെ  ഒളിപ്പിച്ചു  വയ്ക്കുക  അവള്‍ക്കും  എളുപ്പമായിരുന്നില്ല ,
ആകാശത്തിന്‍റെ ജാലകങ്ങള്‍ തുറന്നു ഭൂമിയിലേക്ക്‌ മഴ പെയ്തു തുടങ്ങി ,പ്രളയ ജലം ഭൂമിയെ മുക്കിത്തുടങ്ങിപ്പോള്‍ യാഫെത്തിന്റെ ഹൃദയത്തിലും സ്വേറ പെയ്തു നിറഞ്ഞുകൊണ്ടിരുന്നു , അവരുടെ  പ്രണയ ഭാവങ്ങളിലേക്ക്  പ്രളയം  പതഞ്ഞുയര്‍ന്നുകൊണ്ടിരുന്നു 


പെട്ടകത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ നോഹയും പുത്രന്മാരും സകുടുംബം അതിനുള്ളിലേക്ക്‌ കയറി , ഏറ്റവും പിറകില്‍ യാഫെത്തിന്റെ കൈ പിടിച്ചു സ്വേറയുമുണ്ടായിരുന്നു ,നൂറ്റിയന്‍പത് ദിവസം നീണ്ടു നിന്ന പ്രളയജലം പത്തു മാസത്തിനു ശേഷം ഇറങ്ങിത്തുടങ്ങിയപ്പോള്‍ നോഹ പറത്തി വിട്ട വെള്ളരിപ്രാവ് കൊത്തിയെടുത്ത ഒലിവിലയുമായി മടങ്ങിവന്നു ഗര്‍ഭാലസ്യത്തോടെ യാഫെത്തിനെ ചാരിയിരുന്ന സ്വേറയുടെ കൈകളില്‍ ഇരുന്നു , അവള്‍ സൂര്യനെ നോക്കി പുഞ്ചിരിച്ചു ,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ