2015, ഫെബ്രുവരി 15, ഞായറാഴ്‌ച

ചിത്രകാരന്‍


ദളശോഭ മങ്ങിയ  
ചിത്രങ്ങളെന്നില്‍
ചോദ്യചിഹ്നമായുണരുന്നു 
തല കുനിച്ചെന്നിലേക്കു
കൊഴിയുന്നു  .
വാടിയയലങ്കാരപ്പൂവുകള്‍

നീലയല്ലാതൊരു  
കടല്‍  നീ  വരയ്ക്കുമ്പോള്‍ 
ജലമില്ലാ കൂജതന്‍ 
വാ പിളര്‍ന്നുരുളുന്നു 
ദാഹത്തിന്നവസാന കണികകള്‍ 

ഒഴുകാത്ത
പുഴയെന്നൊരടിക്കുറിപ്പില്‍ 
ഞാനുറയുന്നു ,ഉരുകാത്ത
മഞ്ഞായ്ത്തറയുന്നു

ഇലപൊഴിയും  
മരങ്ങളില്‍ 
വേനലെന്നെഴുതുമ്പോഴീ   
വിതറുന്ന   ചായങ്ങളില്‍  
ചാറുന്നുവെന്‍ കാഴ്ചകള്‍ 

പൂവുകളില്ലാ 
പുല്‍മേടുകളെന്നു നീ 
വരകളെ  ചൂണ്ടുന്നു 
കുഞ്ഞുങ്ങളില്ലാ വീടിന്റെ
വെടിപ്പേറും 
ഭിത്തികളായവയെന്നില്‍   
കോറുന്നു

മഴത്തുള്ളി തന്‍ മാതൃക 
തേടുന്നു നിന്‍  കണ്ണുകള്‍ 
ഇറ്റുന്ന  കണ്ണീര്‍  
പിടച്ചു നില്‍ക്കുന്നു
പുഞ്ചിരിക്കുന്നു  ഞാന്‍  

നീ  നീണ്ട നിഴലായ്
പതിയുന്നു ചുമരില്‍
നിറങ്ങളില്‍  തട്ടി വീണു
ഞാനന്ധയായ്ത്തീരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ