2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

സമത്വം


വിഹ്വലതകളും
വിങ്ങലുകളും 
നിറഞ്ഞ മനുഷ്യനിലവിളികള്‍ 
ചേര്‍ന്ന് 
സമീപഭാവിയില്‍ 
ഒരിടിമുഴക്കമുണ്ടാവും 

കണ്ണുകളില്‍ ചാലിട്ടു 
കവിളുകളില്‍
ബാഷ്പീകൃതമായ
നീരാവിത്തുണ്ടുകള്‍
ഒന്നുചേര്‍ന്നു പെയ്യും
അന്ന് ഭൂമിയില്‍
സമത്വം മുളച്ചു പരക്കും.

വെള്ളയും കറുപ്പും കലര്‍ന്ന്
ചാര നിറമുള്ള മനുഷ്യരുണ്ടാവും .
ദര്‍ശനങ്ങള്‍ കുറുകി അവര്‍
നിലത്തു നോക്കി നടക്കും.

നഗരങ്ങള്‍ മരിച്ചുപോകും
കണ്ടുപിടുത്തങ്ങള്‍
തുരുമ്പേടുക്കും

കടലാസുകെട്ടുകള്‍ക്കു
പകരം
മുളങ്കൂട്ടങ്ങള്‍ തലയാട്ടി നില്‍ക്കും

വെളുത്ത മനുഷ്യര്‍ക്ക്
കടല്‍ ആഹാരവും
കറുത്ത മനുഷ്യര്‍ക്ക്
കാടഭയവും നല്‍കും

പക്ഷെ ,
അന്നും ഉയരമുള്ള
വൃക്ഷങ്ങള്‍ മുകളിലേക്കു
തന്നെ വളരും .
പുല്ലുകള്‍ ഭൂമിക്കു വേണ്ടി
വെള്ളം കുടിക്കും

പുഴകള്‍ തെളിനീരുമായി
ഒഴുകും
കടല്‍ ഉപ്പുജലവുമായി നില്‍ക്കും

ചെറിയ പക്ഷികള്‍
ഉയരത്തില്‍ പറക്കും
കാലുകളില്‍
വേഗമുള്ളവ മരുഭൂമിയെ കീഴടക്കും

കാക്ക കറുപ്പും
കൊക്ക് വെളുപ്പും
കോതിമിനുക്കും

ഉറുമ്പുകള്‍ കൂട്ടമായും
ഒറ്റയാന്‍ തനിച്ചും സഞ്ചരിക്കും

ഇന്നെന്നപോലെയന്നും
അവ സമത്വത്തെ
ശൈത്യകാലത്തെ
മഞ്ഞുവീഴ്ചയെ
ധ്രുവക്കരടിയെന്നപോലെ
ചവിട്ടിമെതിച്ചു കടന്നുപോകും ..!!

1 അഭിപ്രായം: