2015, നവംബർ 14, ശനിയാഴ്‌ച

മുയല്‍ക്കുഞ്ഞ്


കല്ലുകള്‍  കല്ലുകളായിരിക്കട്ടെ
അവയെ  അപ്പമാക്കാനോ
അപ്പം  തരുന്നവനാക്കാനോ
ശ്രമിക്കാതിരിക്കൂ

പുല്ലുകള്‍  പുല്ലുകളായിരിക്കട്ടെ
അവയെ  പുണ്യമെന്നോ  
പുണ്യം  പൂക്കുന്ന  മലകളെന്നൊ   
കരുതാതിരിക്കൂ 

കാടുകളില്‍  ദൈവം 
വസിക്കുന്നില്ല ;
അഥവാ  ഉണ്ടെങ്കില്‍ 
അവനെ  കാട്ടാളന്‍ 
എന്ന് വിളിക്കുന്നതിലെന്ത്?

നഗരങ്ങളിലെത്തിരക്കിലലയുന്നുണ്ട
ദൈവമെങ്കില്‍  
അവനിപ്പോഴും  
ആചാരങ്ങള്‍  പരിഷ്കരിക്കാത്തതെന്തേ  ?

എന്റെയും നിങ്ങളുടെയുമുള്ളില്‍ 
അവനുണ്ടെങ്കില്‍ 
നാമെന്തിനാണ് 
രാക്കാറ്റിനെ  എനിക്കും  നിനക്കുമെന്നു 
ഇരുജാലകങ്ങളിലൂടെ കൈ നീട്ടുന്നത് ?

കല്ലുകള്‍  കല്ലുകളും 
പുല്ലുകള്‍  പുല്ലുകളും 
കുട്ടികള്‍  കുട്ടികളുമായിരിക്കട്ടെ 
മുതിര്‍ന്നെന്ന്  കരുതുന്നവരേ
അല്പം  വഴിമാറി  നടക്കൂ .
ഞങ്ങളീ മുയല്‍ക്കുഞ്ഞിനെവീടെത്തിക്കട്ടെ ,
മഞ്ഞു പെയ്യുകയാല്‍  
അവള്‍ക്കു  തണുക്കുന്നു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ