2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

നക്ഷത്രം


ഒരു ദേശത്തിനാകെ ഇരുട്ട് 
കൂട്ടിനുണ്ടാവുകയെന്നാല്‍

ചുവരുകള്‍ക്കിടയില്‍ 
തങ്ങിപ്പോയവര്‍ക്ക്
 സ്വയം തിരി തെളിക്കാതിരിക്കലും 

വിജനപ്രദേശത്തെ സഞ്ചാരിക്ക് 
നിലാവിനു മേഘങ്ങള്‍ തുന്നിയ 
നീണ്ടയങ്കിയാല്‍ മൂടപ്പെടുകയുമാണ് 

ഒരര്‍ദ്ധരാത്രിയില്‍ 
ആ  ദേശത്തിനാകെ  
നക്ഷത്രങ്ങള്‍ നല്‍കപ്പെട്ടു 

വീട്ടമ്മയരിക്കലത്തിലടച്ച 
നക്ഷത്രത്തെ 
അരിമണിയെന്ന പോലെ 
ഓട്ടുവിളക്ക് തെളിച്ചു വീക്ഷിച്ചു 

ഒരു സുന്ദരി 
കിരീടത്തില്‍  ചാര്‍ത്തി 
താരമായ്  തിളങ്ങി 
വ്യക്തമായ മുദ്രയായി 

മാധ്യമങ്ങള്‍  നക്ഷത്രത്തില്‍ 
മഷിയോഴിച്ചു കറ പിടിച്ച
തൂവല്‍  തൊട്ടെഴുതി 


പുരോഹിത വര്‍ഗ്ഗം 
ആഘോഷങ്ങള്‍ക്കായി 
നക്ഷത്രത്തെ  വിളക്കായി  തൂക്കി
അരിച്ചെത്തുന്ന പ്രകാശമാക്കി  

അധികാരം നക്ഷത്രത്തിലുരച്ചു 
വടിവാളുകള്‍ക്ക് മൂര്‍ച്ച  കൂട്ടി 
തിളങ്ങുന്ന അക്രമമാക്കി 


ഒരു കുട്ടി  അവളുടെ 
കണ്ണുകളില്‍  സൂക്ഷിക്കുകയും 
കവി അക്ഷരങ്ങളാലൊരു 
ഏണി പണിതു താമസിക്കുകയും  
ചെയ്ത  നക്ഷത്രങ്ങള്‍ക്കു
  പേരിടാന്‍   ഇനിയും 
നമുക്ക്  കഴിഞ്ഞിട്ടില്ല 

2 അഭിപ്രായങ്ങൾ:

  1. നിങ്ങളുടെ ബ്ലോഗ്‌ ആദ്യമായി കാണുകയാണ്.
    ഒരു പാട് ബ്ലോഗുകളില നമുക്ക് പലരെയും കിട്ടാതാവുന്നു - പ്രത്യേകിച്ച് പരസ്യം താല്പര്യമില്ലാത്തവർക്ക് ആളില്ലാ ബ്ലോഗുമായി കിടക്കേണ്ടിയും വരുന്നു.
    എങ്കിലും എഴുതുകയാണ് നമ്മുടെ ദൌത്യം -
    ------------------------------
    വേപധുകളുടെ നക്ഷത്രങ്ങള ഇനിയുമിനിയും പിറക്കാനിരിക്കുന്നെയുള്ളൂ

    മറുപടിഇല്ലാതാക്കൂ
  2. കാലം തെളിയിക്കും പൂ വിരിയും പോലെ

    മറുപടിഇല്ലാതാക്കൂ