2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

ജീവിതമെന്നെ പിന്തുടരുകയാണ്


അത്രമേല്‍  ശാന്തമായി 
പ്രണയിക്കപ്പെടുകയെന്നാല്‍ 
മരുഭൂമിയില്‍ നിന്നു 
കടലിനെക്കുറിച്ചു പാടുകയെന്നാണ് 

ശരീരത്തിന്‍റെയും  ,
മനസിന്‍റെയും 
ഭാരങ്ങളെല്ലാം 
അഴിച്ചുവാങ്ങി 
ആത്മാവിനെ 
നടക്കാന്‍ പഠിപ്പിക്കലാണത്

കപ്പലില്‍  യാത്ര ചെയ്യുന്നവന്റെ 
കൈയിലെ മരത്തൈ  പോലെ ,
ഏതു ഭൂഖണ്ഡത്തിലും 
പടരാവുന്ന വേരുകളാണതിനുള്ളത് 

ജനിക്കുമ്പോള്‍ നുകരുന്ന 
അമ്മപ്പാല്  പോലെ 
മരണത്തെ ദൂരെ  നിര്‍ത്തി 
ജീവിതത്തെ  നിവര്‍ത്തിയിടുകയാണത് 

പട്ടുപോയാലും 
പൊട്ടിമുളയ്ക്കാമെന്നും 
എത്ര വസന്തസ്തനങ്ങളിലും 
തേന്‍ ചുരത്താമെന്നുമുള്ള
 അലംഘനീയ വാഗാദനമാണത്‌ 

ആവര്‍ത്തിച്ചാശ്ലേഷിക്കുന്ന 
പ്രണയത്തിരകളാല്‍ 
ജീവിതമെന്നെ 
പിന്തുടരുകയാണ് .!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ