2015, ജനുവരി 24, ശനിയാഴ്‌ച

ഒരു വൃക്ഷത്തിന്‍റെ ആത്മകഥ


നനവുണങ്ങിപ്പോയ 
മണ്ണിലാരോ  കുഴിച്ചിട്ട  
കാരിരുമ്പിന്‍ കരുത്തുറ്റ
കാട്ടുവൃക്ഷത്തിന്റെ 
കാതലില്‍ കോതിയ
 കഴുമര തൂണായിരുന്നു ഞാന്‍ 

കാലത്തു നിങ്ങളില്‍ 
സൂര്യനുദിക്കുമ്പോഴെന്‍റെ  ചങ്കിലേതോ 
സൂര്യന്‍റെ മരണമുദിക്കുന്നു,
ഞാനിരുട്ടിന്റെ മാറത്തു  പാര്‍ക്കുന്നു
മൂകമായ്  കരിയുന്നു  

എന്‍റെ തായ് വേരുകള്‍  
തളിര്‍ത്തു പൂത്തെങ്ങോ
സുഗന്ധം  പൊഴിക്കുന്നു 
എന്നിലോ   മണക്കുന്നു  മരണം 

എത്രയാണ്ടുകളെത്രകഴുത്തുകള്‍ ,
എത്ര  മുരള്‍ച്ചകളെത്ര മിടിപ്പുകള്‍ 
എണ്ണാതെകണ്ണടച്ചത്രകാലത്തോളം 
എന്നുമെന്നില്‍  കുരുങ്ങി  ഞാന്‍  

ഇന്നുപുലര്‍ച്ചെ ;
കവിതയിറ്റും  കരളുമായ്‌ 
കാവിയുടുക്കാത്ത  നിസ്വനാം  പഥികനെന്‍ 
വൃക്ഷഹൃദയം വരിച്ചു ഗംഭീരമായ് .

വാളില്ല,ഓര്‍മ തന്‍  മൂര്‍ച്ച  മാത്രം
 തീയില്ല  ; വിപ്ലവജ്വാല  മാത്രം  
നിണമില്ല ; നേരിന്‍റെ ചൂരു  മാത്രം
 മുറിവില്ല ; മൂകസംഗീതമല്‍പം 

കണ്ണില്ല ; കത്തുന്ന  കാഴ്ചവട്ടം  
കൈയില്ല ; നിരാസക്കുറിപ്പ്‌ മാത്രം 
കാലില്ല;കാലത്തിന്‍  പൊട്ടിച്ച  വേരു മാത്രം 
കവിയില്ല ;കാവ്യക്കരുത്തു മാത്രം 

ഇലകള്‍ ,പൂവുകള്‍ ,ചില്ലകള്‍ 
മുളച്ചു ഞാന്‍ 
മഴയേറ്റുവാങ്ങുമൊരു  വൃക്ഷമായി 
കാണാതെയോഴുകുമൊരാത്മനദിയെന്റെ 
നിലപാടുതറയിലൂടരികിലെത്തി 


ഈ പാഴ് മരം  
പൂക്കുന്നു  ,പാടുന്നു 
വസന്തത്തെ  വിളിക്കുന്നു 
വീണ്ടും  തളിര്‍ക്കുന്നു 
കഴുമരം  കായ്ക്കുന്നു
കായകള്‍  ചവര്‍ക്കുന്നു

തൂക്കുകയറഴിച്ചവരെന്റെ, കാലമേ 
അര്‍ദ്ധ പ്രാണനു മുക്തി  നല്‍കി
ഞാനെന്‍ കാടിന്നു  ജീവനേകി 
കവിഹൃദയത്തിന്നു  മോക്ഷമേകി  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ