2015, ഡിസംബർ 23, ബുധനാഴ്‌ച

പായല്‍ പച്ച


പുരാവസ്തുക്കളെക്കുറിച്ചു
പഠിക്കാനല്ലാതെ
പഴകിയൊരു കൊട്ടാരത്തില്‍ 
തങ്ങുന്നവളെ കാണുക .
മഴ പെയ്തു വഴുക്കുന്ന ഭിത്തികളിലെ
പായലും പറ്റിവളരുന്ന ചെടികളും
മുകളിലെ ചെറു മരങ്ങളുടെ വേരുകളും
കൈയില്‍ തടയുന്നുണ്ടെങ്കിലും
വെള്ളമൊഴുകി തെറ്റിക്കിടക്കുന്ന
മുറ്റത്താണവളുടെ കണ്ണുകള്‍
കടുപ്പം കൂടിയും കുറഞ്ഞും
പായല്‍ പച്ച നിറമാണാകെയും
ഇലകൊഴിഞ്ഞ മരത്തിന്റെയരികില്‍
ഏകാന്തതയുടെ കയ്പുകുടിച്ചു നില്‍ക്കുന്ന
ഒരാളെക്കൂടി അവിടെക്കണ്ടെത്തുകയും
പായലിന്റെ നിറം കനം വയ്ക്കുകയും ചെയ്യുന്നു
രണ്ടു പേരുടെ രണ്ടു കാലങ്ങളിലെ
രണ്ടുനേരങ്ങളിലെ ,രണ്ടു ദേശങ്ങളിലെ
രണ്ടു ഭാഷകളിലെ മഴകള്‍ ഒന്നിച്ചു പെയ്യുകയാണ്
മഴയില്‍ പായല്‍ ഒലിച്ചുപോവുകയും
പച്ച കനത്തുവരികയും കൊട്ടാരം കാടാവുകയും
കാടു കാറ്റിനെയും കിളികളെയും
വിരുന്നിനു ക്ഷണിക്കുകയും ചെയ്യുമ്പോള്‍
ഇനി ഞങ്ങളെ പച്ചയായി കാണുക
പച്ച പഴയ നിറമാകുന്നു .
പഴകാത്ത നിറവും .!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ