2015, ഡിസംബർ 21, തിങ്കളാഴ്‌ച

അസ്ഥിക്കുഴി


പള്ളിപ്പെരുന്നാളിന്റെ  കൊടിയിറക്ക്‌ ദിവസം  രാവിലെ  മരിച്ചവര്‍ക്ക് വേണ്ടിയുള്ള  കുര്‍ബാനയ്ക്ക്  ശേഷം സെമിത്തേരിയിലെ ഒപ്പീസിനു ആരുടെയോ  കല്ലറയ്ക്ക്  മുകളില്‍ കാലന്‍ കുട  കുത്തി  നിവര്‍ന്നു നില്‍ക്കുമ്പോഴാണ് അസ്ഥിക്കുഴിയുടെ ഓര്‍മ്മ    കുര്യച്ചനിലേക്ക് അച്ചന്‍  തളിച്ച  ഹന്നാന്‍  വെള്ളത്തോടൊപ്പം  പ്രവേശിച്ചത്‌ .

സെമിത്തേരിയുടെ  മതിലിനപ്പുറത്തെ   അസ്ഥിക്കുഴിയിലേക്ക്  പുരാതന കുടുംബക്കാരുടെ  പ്രമാണിത്വം  തിരിച്ചറിയാന്‍  ഒരെത്തിനോട്ടം നടത്തി   പണ്ടൊരിക്കല്‍   അയാള്‍  പരാജയപ്പെട്ടിരുന്നു .തലയോടുകളെല്ലാം ഒന്നുപോലെ വെളുത്തിരുന്നു , പല്ലുള്ളതും ഇല്ലാത്തതുമായ എല്ലാ  മുഖരൂപങ്ങളും ഇളിച്ചു  കാണിച്ചു കൊണ്ടേയിരുന്നു . മുടന്തന്റെയോ  പൊക്കം കൂടിയവന്റെയോ  അസ്ഥികളില്‍  വ്യത്യാസമൊന്നും  കാണാന്‍  ആ  എത്തി നോട്ടത്തിനു  പ്രായം എത്തിയിരുന്നുമില്ല .
തെമ്മാടിക്കുഴിയില്‍  അടക്കിയ  ഔതക്കുട്ടിയുടെയും  കുടുംബക്കല്ലറയിലെ  ഔസേപ്പുചേട്ടന്റെയും അസ്ഥികള്‍  തമ്മില്‍  എന്ത്  വ്യത്യാസം ഉണ്ടാവും  എന്ന്  ചിന്തിച്ചു മൂന്നു ദിവസം പനിച്ചു കിടന്നു  എന്നല്ലാതെ വേറെ പ്രത്യേക  ഗുണമൊന്നും  എത്തിനോട്ടം  സമ്മാനിച്ചതുമില്ല .
 വിപ്ലവകാരിയായ  അപ്പനെ  തിരുസ്സഭ  മഹറോന്‍ ചൊല്ലിയ  ദിവസം കുര്യച്ചന്‍ വളരെ  ശ്രദ്ധയോടെ  അപ്പനെ  നോക്കിയിരുന്നതാണ് . പ്രത്യേകിച്ച്  ഒരു  മാറ്റവും  ഉള്ളതായി  തോന്നിയില്ല , അപ്പന്റെ  മുടി  നരച്ചതും ,പല്ല് കൊഴിഞ്ഞതും  കാഴ്ച  മങ്ങിയതും  പിന്നെയും  ഒരുപാടു  കൊല്ലങ്ങള്‍  കഴിഞ്ഞാണ് .

അപ്പന്‍  കര്‍ത്താവിനു  നിരക്കാത്ത  ഒന്നും  ചെയ്തിട്ടില്ലെടാ  , കുര്യച്ചന്‍  നെടുവീര്‍പ്പിട്ടുകൊണ്ടു ചുട്ടിത്തോര്‍ത്തു  കുടഞ്ഞു  തോളത്തിട്ടു  . 

അതിനു  കര്‍ത്താവു  പോലും  കര്‍ത്താവിനു നിരക്കാഴിക  ചെയ്തിട്ടില്ല  ചേട്ടായീ , നിങ്ങളില്‍  പാപം  ചെയ്യാത്തവര്‍  കല്ലെറിയട്ടെ  എന്നുപറഞ്ഞു  തല കുമ്പിട്ടിരുന്നില്ലയോ ?കുഞ്ഞച്ചന്‍  മുറുക്കാന്‍  ഒന്നുകൂടി ചവച്ചു  നീട്ടിത്തുപ്പി .

വിപ്ലവകാരിയും  പരിസ്ഥിതി പ്രവര്‍ത്തകനും  ഒക്കെ  ആരുന്നു  .  പറഞ്ഞിട്ടെന്താ  പള്ളിയ്ക്ക്  പുറത്തല്ലായിരുന്നോ ?

അതെന്നാ  പറച്ചിലാ  ചേട്ടായീ  , മാര്‍ബിള്‍  വിരിച്ച  പള്ളിയ്ക്കകത്ത്  പിന്നെ  പരിസ്ഥിതി പ്രവര്‍ത്തനം  പറ്റുവോ ?

''മരണം  ലാഭമുള്ള  കച്ചോടം  തന്നെയാ   ചേട്ടായീ '',  .''ആണ്ടു കുടിശ്ശിക തീര്‍ത്താ   അപ്പനെ  അടക്കിയത്‌ ''കുഞ്ഞച്ചന്റെ  മുഖത്ത്  ഒരു  കടം ഉരുണ്ടു കൂടി  നിന്നു .

പള്ളിക്കു  പുറത്താകാതെ  , ആത്മഹത്യ ചെയ്യാതെ  , കുടിശ്ശിക വരുത്താതെ   വാങ്ങിയിട്ട  കുടുംബക്കല്ലറയില്‍ മരിച്ചു കിടക്കേണ്ടതിന്റെ  ആവശ്യകത കുര്യച്ചന്  മുന്‍പേ  ബോധ്യമുണ്ടായിരുന്നു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ