2016, ഏപ്രിൽ 30, ശനിയാഴ്‌ച

ജയില്‍പുള്ളി

എന്നും  രാത്രി  ജയില്‍  ചാടുന്ന
ഒരു  ജയിലറെ ഞാന്‍ കണ്ടുമുട്ടി .
അയാള്‍  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു
തന്റെ  സ്വപ്നങ്ങളിലേക്ക്
ചാടുകയായിരുന്നു .!!

വീണ്ടും  രാവിലെ
പൊതു വാതിലിലൂടെ
അയാള്‍  യാഥാര്‍ത്ഥ്യങ്ങളിലേക്ക്
അധികാര ചിഹ്നങ്ങളോടെ
കടന്നു വന്നു .

നരച്ച  കണ്ണുകളില്‍  നിന്നു
തന്റെയും  അവരുടെയും
പൊലിഞ്ഞുപോയ സ്വപ്നങ്ങളുമായി
വീണ്ടും മതില്‍  ചാടി .

ഞാന്‍  അയാളോടു പറഞ്ഞു ;
നമ്മളെന്നും  ഇങ്ങനെയാണ് ,
ജീവിതവും  സാഹചര്യങ്ങളും
പൂച്ചെണ്ടുകള്‍  തന്നു  യാത്രയാക്കുന്നത്‌  വരെ
നാമിരുട്ടില്‍ നമ്മില്‍  നിന്നു  നമ്മിലേക്കു
ചാടിക്കൊണ്ടിരിക്കും

എന്നാല്‍  ഒരു  ജയില്‍ പുള്ളിയെ  നോക്കൂ;
ജയില്‍  ചാടിയവന്‍  എന്നൊരു
പേരു  മാത്രം അവശേഷിപ്പിച്ച്
അയാളെത്ര വേഗമാണ്
ഈ  തടവറകളെ  പിന്നിലാക്കി
സ്വാതന്ത്ര്യത്തിലേക്ക്  ഓടിമറയുന്നത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ