2016, ഏപ്രിൽ 23, ശനിയാഴ്‌ച

ചിത്രശലഭത്തിന്റെ ചെതുമ്പലുകള്‍


പിളര്‍ന്ന  ചുണ്ടുകളും 
തുറിച്ച  കണ്ണുകളുമായി 
നിലച്ച പിടച്ചില്‍ ഓര്‍മിപ്പിക്കുന്ന  
മത്സ്യത്തിന്റെ  ചിത്രം  കാണുമ്പോഴൊക്കെ 
അതിന്‍റെ  ചെകിളകളില്‍ 
നിന്നു  വേര്‍പെട്ട  ശ്വാസം
എന്‍റെ  തൊണ്ടയില്‍  തങ്ങി  നിന്നു 

അതിന്‍റെ  ചിത്രകാരനരികില്‍  
ഇരുന്നപ്പോഴെല്ലാം  
ചിറകു പോയ  ഒരു  കിളി 
എനിക്കുള്ളില്‍  പറക്കാന്‍  ശ്രമിച്ചു .

എനിക്കൊപ്പം  ആ  ചിത്രം 
സൂക്ഷിക്കാന്‍  ഞാന്‍ ആഗ്രഹിച്ചു ; 
ചിലര്‍ അതെന്റെ  ഇഷ്ടഭക്ഷണം 
ആണെന്ന്  തെറ്റിദ്ധരിച്ചു .
ചിലര്‍ക്ക് അതൊരു  
വായാടിത്തമായി  അനുഭവപ്പെട്ടു .

ഞങ്ങളൊന്നിച്ച് വീണ്ടുമൊരിക്കല്‍  
കടല്‍ തീരത്തിരുന്നു ;
ഞാനെന്‍റെ  കാഴ്ചയുടെ  പാതിയും  
ചിത്രകാരന്‍ ശ്വാസത്തിന്റെ  പാതിയും  
  മത്സ്യത്തിന്  നല്‍കി .

അതൊരിക്കലും കടലിലേക്കു
മടങ്ങിപ്പോയില്ല ,
ലോകത്തെ  മുഴുവന്‍  
ആവാഹിച്ച  സ്നേഹവും 
ഒരു  ജീവനു വേണ്ട  കാഴ്ചയും 
തനിക്കു  ലഭിച്ചെന്നു  പറഞ്ഞ്
ചരിത്രത്തിന്റെ  താളുകളില്‍  
ചെതുമ്പലുകള്‍  കൊണ്ട്
ഒരു  ചിത്രശലഭത്തെ  ഒട്ടിച്ചു ചേര്‍ത്തു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ