2015, ഏപ്രിൽ 15, ബുധനാഴ്‌ച

ഒരേ ഭാഷയുടെ ദീര്‍ഘദൂരയാത്രകള്‍


നമുക്കിടയില്‍
മഞ്ഞിന്‍റെ നേര്‍ത്തപാളിയുരുകി
മൗനസാന്ത്വനമുണരുമ്പോള്‍
നിനക്കൊപ്പം നടക്കാന്‍
തണുത്ത കാറ്റത്ത്‌
ഞാന്‍ വരും .

വഴിപോക്കരുടെ
മുറിവായകള്‍
സ്വന്തം ഞരമ്പിട്ടു കൂട്ടിത്തുന്നി
വലിയൊരു മുറിവായ നിന്നില്‍
ഞാനൊരിലമുളച്ചിയായ്,
മുറിവുണക്കിയായ് തളിര്‍ക്കും
നീയിടം കണ്ടെത്തുന്ന
കാടിന്‍റെ മാറിടങ്ങളില്‍
കാട്ടുപൂക്കളായ് ഞാന്‍ തേന്‍ ചുരത്തും
നീ കേട്ടിരിക്കുന്ന
പ്രണയഗാനങ്ങളില്‍
പ്രാണരാഗമായിരിക്കും ഞാന്‍
തീ തുപ്പുന്ന വാക്കുകളെ
മാറ്റി നിര്‍ത്തി
നാം ഒരേ മഴയുടെ
ഇരുകൈകളില്‍ കുട്ടികളായി
തൂങ്ങി നടക്കും
എനിക്കു മാത്രമറിയാവുന്ന
നിന്‍റെ ഭാഷയെ
ഞാനുള്ളില്‍ കൊത്തിവയ്ക്കും ..
അതിന്റെ പുത്തന്‍ ലിപികളാല്‍
കാടിനും കടലിനുമിടയില്‍
നാം ദീര്‍ഘദൂരയാത്രകളെ അടയാളപ്പെടുത്തും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ