2015, ഏപ്രിൽ 18, ശനിയാഴ്‌ച

സുതാര്യവൃക്ഷം


എന്‍റെ വാക്കുകളിലൂടെ സുതാര്യമായൊരു  
വൃക്ഷത്തെ നിങ്ങള്‍ക്ക് 
സങ്കല്പിക്കാമെങ്കില്‍,

ഞരമ്പുരേഖകള്‍ പോലെയുള്ള 
ഇലകള്‍ക്കിടയില്‍ നിന്നും 
അനാഥമായൊരു
കിളിപ്പാട്ടും കേള്‍ക്കേണ്ടി വരും .

ഉറുമ്പുകള്‍ പ്രതിച്ഛായ കണ്ടു  പതറും 
ചിതലുകള്‍ ചിതറിയോടും 
അസ്ഥിപോലെ നേര്‍ത്തുപോകുന്ന 
ചില്ലകളില്‍ കടന്നല്‍ക്കൂട് കൂട്ടം വിട്ടു  നില്‍ക്കും 

അറിവുകൊണ്ട്‌ കനപ്പെട്ടുപോയവര്‍ക്കും  
അലോസരങ്ങളാല്‍  കറുത്തു പോയവര്‍ക്കും വ്യഗ്രതയുടെ  വ്യാപാരങ്ങളില്‍
 വീണു പോയവര്‍ക്കുമിടയില്‍ 

തായ്ത്തടിയിലേക്ക്
ചേര്‍ന്നു നില്ക്കാന്‍  കൊതിക്കുന്നയെനിക്ക് 
ഈ  വൃക്ഷസുതാര്യതയുടെ 
ഇലച്ചിലുകള്‍ക്കിടയില്‍ 
അദൃശ്യമായൊരു കൂടു കണ്ടെത്തും  വരെ 
അനാഥമായ പാട്ടായി  ജീവിക്കേണ്ടി വരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ