2016, നവംബർ 11, വെള്ളിയാഴ്‌ച

ഒ/ഒ.നാണയം

നാണയം

എനിക്കു  വേണ്ടതെല്ലാം ആ കൊച്ചുമുറിയിൽ ഉണ്ടായിരുന്നു
തണുത്തജലം കുടിക്കാനൊരു കൂജ
വസ്ത്രങ്ങൾ വിരിച്ചിടാനൊരു അഴ . വായിച്ചു തീർക്കാൻ പുസ്തകങ്ങൾ.
കഞ്ഞി കുടിക്കാൻ
തറയിൽ വീണാൽ നല്ല സ്വരം കേൾപ്പിക്കുന്ന
പൊട്ടാത്ത ഒരു പാത്രം.

എന്നിട്ടും അടുത്ത മുറിയിലെ ചുമയോട്‌  ഞാനൊന്നും നേടിയില്ലെന്ന് പരിഭവപ്പെട്ടു.
അയാൾ എനിക്കു രണ്ടു നാണയങ്ങൾ തന്നു.
അതു ചിലവഴിച്ചു വരാൻ ആവശ്യപ്പെട്ടു.
ഞാൻ ഉച്ചവരെ കടൽത്തീരത്തു പോയിരുന്നു .
രണ്ടു നാണയങ്ങളുമായി മടങ്ങിയെത്തി.
അയാൾ ഉറക്കെ ചിരിച്ചു,
ഒന്നു പോയകാലത്തിന്റെ നാണയമായിരുന്നത്രേ
ഇനി ചിലവഴിക്കാനാവാത്തത്‌.
മറ്റൊന്നു കടൽതീരത്തുപേക്ഷിച്ചിരുന്നെങ്കിൽ പോലും ആരെങ്കിലും കണ്ടെടുക്കുമായിരുന്നെന്ന്
ചൂടുചായയ്ക്കിടയിൽ
അയാളെനിക്കൊരു കണക്കദ്ധ്യാപകനായി
ജീവിതത്തിന്റെ പെൻഷൻ പറ്റാറായ അദ്ധ്യാപകൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ