2017, ഏപ്രിൽ 15, ശനിയാഴ്‌ച

ലഘുവിവരണം


നിലാവുദിച്ച  രാത്രിയായിരുന്നു  . അവരൊന്നിച്ചിരുന്നപ്പോൾ   അവൾ  പാടിക്കൊണ്ടിരുന്നു . നിറങ്ങളെക്കുറിച്ച്........., പൂക്കളുടെ  ,ഇലകളുടെ , കുട്ടികളുടെ കണ്ണുകളുടെ ..........
ഒരിടവേളയിൽ എല്ലാവരും  മറ്റെന്തിലോ മുഴുകിയിരുന്നപ്പോൾ  അവൾ  താൻ  വന്ന  വഴിയിലേക്ക്  തിരിഞ്ഞു നോക്കി .അതു മാഞ്ഞുപോയിരിക്കുന്നു ആകെ  കടലിന്റെ ഒറ്റനിറം മാത്രം .ആ  നീലയിൽ  നിന്ന്  കുറച്ചെടുത്ത് അവളൊരു വീട് നിർമ്മിച്ചു . അതിലൊരു മുറി നിറയെ സംഗീതോപകരണങ്ങൾ . രാഗങ്ങൾ ഇഷ്ടപ്പെടുന്ന , സ്വരങ്ങളുടെ ആരോഹണ അവരോഹണങ്ങൾ ആസ്വദിക്കുന്ന  ഒരു വീട്  .

നീയിപ്പോൾ  എന്താണ് കാണാൻ ആഗ്രഹിക്കുന്നത് ? ചുറ്റും  കടലും  മുകളിൽ  നക്ഷത്രങ്ങളുടെ തിളക്കവും  മാത്രമുള്ള രാത്രിയുടെ ഒരു  കറുത്ത പാളിയിൽ  ചാരി നിന്നുകൊണ്ട് അയാൾ ചോദിച്ചു . ചെറിയ കാറ്റത്തു പറന്നിറങ്ങുന്ന ഒരില . ഒട്ടും  സംശയമില്ലാതെ അവൾ മറുപടി  പറഞ്ഞു


ഒരു  മജീഷ്യന്റെ  അംഗചലനങ്ങളോടെ  അയാൾ  കൈകൾ  വിടർത്തി . കൈക്കുള്ളിൽ അയാൾ  അപ്പോൾ  കഴിച്ച  മുന്തിരിയുടെ  ഒരു  കുരുവുണ്ടായിരുന്നു . അതിൽ നിന്ന് പതിയെ  ഒരു  മുള വന്നു , ഇലകൾ  വിരിഞ്ഞു . വള്ളി വീശി  അത്  മുകളിലേക്ക്  വളർന്നു . മജീഷ്യന്റെ തൊപ്പിയുടെ ഉയരമെത്തിയപ്പോൾ  അതിൽ  ഒരിലയോടു  ചേർന്ന് മുന്തിരിക്കുല  വന്നു .ആ  കുല പാകമെത്തും മുന്നേ ഇല  പഴുത്തു . അതിന്റെ ഞെട്ടിൽ  നിന്ന്  ഇല  വേർപെട്ട  നിമിഷത്തിൽ കൈയിലൊരു  വലിയ  കോപ്പയിൽ  നിറയെ  ചൂടുള്ള  ചായ ഊതിക്കുടിച്ചുകൊണ്ട് കപ്പിത്താൻ  അവർക്കടുത്തേക്കു  നടന്നു വന്നു . അയാൾ ചായയിലേക്കു  ഊതിയ കാറ്റിന്റെ  പാതി  ഇലയ്ക്കടുത്തേക്കു  നീങ്ങി  വന്നു . ഇല  സാവധാനം  പറന്നു തുടങ്ങി .

ഈ  ഇലയെ  എവിടെ  നിക്ഷേപിക്കാനാവും  ? അവൾ  ഉറക്കെ  ചോദിച്ച  ചോദ്യം  കേട്ട്  ദൂരദർശിനിയിലൂടെ ആകാശത്തെ  വീക്ഷിച്ചുകൊണ്ടിരുന്ന  നീളൻ കുപ്പായക്കാരൻ തല തിരിച്ച് മറുപടി  പറഞ്ഞു . അതിനു അതിന്റേതായ  ഇടമുണ്ടാവും  . അതവിടെ തന്നെ  പതിക്കുകയും  ചെയ്യും . ആ മറുപടിയിൽ  അവൾ തൃപ്തയായതായി  തോന്നിയില്ല . വളരെ  വേഗം  മുറിക്കകത്തേക്കു  ഓടിപ്പോവുകയും  ചെയ്തു .

ഓടിപ്പോകുന്ന  ഇടനാഴിയിൽ ഒരു സഞ്ചാരി കുട്ടികളോട്‌ യാത്രക്കാരന്റെ കഥ പറയുന്നുണ്ടായിരുന്നു. ആ യാത്രക്കാരൻ  നടന്നു ക്ഷീണിച്ചപ്പോൾ തന്റെ തോൾ സഞ്ചി ഒരു പുഴക്കരയിൽ ഉപേക്ഷിച്ചു. പുഴ അനായാസമായി ഒഴുകുകയായിരുന്നു .  ഭാരമേതും വഹിക്കാനില്ലാത്തതിന്റെ ആശ്വാസത്തിൽ അയാളാ പുഴ നീന്തിക്കടന്നു . കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയിൽ വച്ച്‌ അയാളൊരു വൃദ്ധനെ ചുമടെടുക്കാൻ സഹായിച്ചു
ഒരു കുന്നിന്റെ മുകളിൽ    രണ്ടിടവഴികൾ പിരിയുന്ന ഇടത്തുവച്ച്‌  വൃദ്ധൻ തന്റെ ചുമടിൽ നിന്നൊരുപിടി വറുത്ത പയർ യാത്രക്കാരനു നൽകി. അത്ര നേരം താൻ ചുമന്നത്‌ താനുപേക്ഷിച്ച ഭാരങ്ങളാണെന്ന് അപ്പോൾ അയാൾതിരിച്ചറിഞ്ഞു. സ്വന്തം ആഗ്രഹങ്ങളും അനർത്ഥങ്ങളുമല്ലാതെ ഒരു മനുഷ്യനു മറ്റെന്താണ്     ചുമക്കാനാവുക, 

സഞ്ചാരി മറ്റൊരു കഥയാരംഭിക്കുന്നതിനു മുൻപ്‌ അവളോടി   ഒരു അറയ്ക്കകത്തെത്തി.   ഉയരത്തിൽ    സൂക്ഷിച്ചിരുന്ന ഒരു വലിയ ബുക്കുമായി തിരികെയെത്തിയപ്പോഴേക്കും,  കപ്പിത്താൻ സംഗീതത്തെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം ഒരു പാട്ടുകാരിയാകാൻ ആഗ്രഹിച്ച അവളെ  വിവാഹത്തിന്റെ തലേന്ന് കപ്പലിൽ കടക്കാൻ അനുവദിച്ചതിനെക്കുറിച്ച്‌ മജീഷ്യനോടു പറയുന്നത്‌ കേൾക്കാമായിരുന്നു.  മജീഷ്യൻ മുകളിലേക്കുയർത്തിയിരുന്ന കൈ വേദനിച്ചു തുടങ്ങിയിരുന്നു. അയാളാ കൈ കുടഞ്ഞു.പറന്നുവന്ന ഇല അവൾ നിവർത്തിയ ബുക്കിന്റെ ഉള്ളിലെ    ശൂന്യമായ കോളത്തിൽ വന്നിരുന്നു. അതിനു താഴെ മുന്തിരിയിലയുടെ  പ്രത്യേകതകളെക്കുറിച്ച്    ഒരു ലഘുവിവരണമുണ്ടായിരുന്നു 




   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ