2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഗുലാരിയ 3 - സന്യാസം

വെള്ളം ഉള്ളിലേക്ക്‌ ഒലിച്ചിറങ്ങുന്ന വീടിന്റെ ഭിത്തിയിലെ വിള്ളലിലേക്കു നോക്കിയിരുന്നുകൊണ്ട്‌ ഗുലാരിയ അമ്മയോടു സന്യാസിനിയാകാൻ അനുവാദം ചോദിച്ചു.അരുതാത്തതെന്തോ കേട്ടതുപോലെ മുത്തശ്ശി അവളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.ഗുലാരിയയുടെ ആഗ്രഹമല്ല അവൾ ചോദിച്ചത്‌ എന്നു മതിമയീദേവിക്കറിയാമായിരുന്നു
എങ്കിലും പുറത്തെ ഇരുട്ടുപോലെ കട്ടിയിലുറഞ്ഞു നിൽക്കുന്ന ജീവിതത്തിനു സഞ്ചരിക്കാൻ ഒരു പാത കണ്ടെത്തിയെന്നേ അവർക്കു തോന്നിയുള്ളൂ. ആഗ്രഹങ്ങൾ , സന്തോഷങ്ങൾ ഇവയ്ക്കല്ല, ശരീരത്തിൽ ജീവൻ പിടിച്ചു നിർത്താൻ ആവശ്യമായ സുരക്ഷിതത്വം മാത്രമേ ജീവിതത്തോടു പുലർത്തുന്ന നീതിയാവുന്നുള്ളൂ എന്ന് എന്നോ കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണു. ഗുലാരിയ പല നിറങ്ങളിലുള്ള കുപ്പിവളകൾ മുത്തശ്ശിയുടെ പെട്ടിയുടെ കോണിൽ അടുക്കിവച്ചു. മുറ്റത്തെ മുല്ലയിൽ നിന്ന് പിന്നീടുള്ള ദിവസങ്ങളിൽ അവൾ പൂക്കളിറുത്തില്ല. അവ വെളുത്തു വിടരുകയും മഞ്ഞച്ചു കൊഴിയുകയും
ചെയ്തു. അമ്മയോടൊപ്പം ആശ്രമത്തിന്റെ വലിയ കവാടം കടന്ന് ഉള്ളിലേക്കു നടക്കുമ്പോൾ ആ വലിയ കെട്ടിടത്തിന്റെ നിശബ്ദത ഗുലാരിയയെ പൊതിഞ്ഞു. ആളൊഴിഞ്ഞ വലിയ വരാന്തകളിലൂടെ നടക്കുമ്പോൾ ഓരോ തവണയും നനയാതിരിക്കാനും വീടിനു ഇടം കിട്ടാനുമായി മുത്തശ്ശി നീക്കി  നീക്കി വയ്ക്കാറുള്ള തകരപ്പെട്ടി അവളോർത്തു.ഈ വരാന്തയിൽ എത്ര തകരപ്പെട്ടികൾ അടുക്കി വയ്ക്കാനാവും എന്ന് കണ്ണുകൾ കൊണ്ടവൾ അളവെടുത്തു.  ( തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ