2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പകരം


നാടുകടത്തപ്പെട്ടപ്പോള്‍
അവസാനയാഗ്രഹമെന്തെന്ന
ചോദ്യത്തിന്
ഒരു കൈക്കുടന്ന മണ്ണോപ്പം
പിഴുതെടുത്ത ഈരില
വിരിഞ്ഞ മരത്തൈയാണുത്തരം
മരുഭൂമിയിലെക്കോ
മഞ്ഞാരണ്യത്തിലെക്കോ
എവിടേയ്ക്കാണെന്നറിയാത്തപ്പോഴും
ഞാന്‍ കുടിക്കുന്ന വെള്ളത്തിന്‍റെ
രണ്ടുതുള്ളി പങ്കു മാത്രമേ
വേണ്ടതുള്ളൂ എന്നൊരുറപ്പില്‍
കൂടെക്കൂട്ടിയതാണ്
അതിന്‍റെ വേരുകളില്‍നിന്നു
പായലും പന്നല്‍ച്ചെടികളും
പറ്റിവളര്‍ന്നു ജീവിതം
കാടുപിടിക്കുകയാണ് .
എന്നോ പെയ്തുപോയ മഴയുടെ
മാറാപ്പില്‍ നിന്നിപ്പോഴും
ഇറ്റുവീഴുന്നു പച്ചമണങ്ങള്‍
ഒരു കരയുടെയുമടയാളം
കാണാത്തപ്പോഴും
സ്വാതന്ത്ര്യത്തിന്‍റെ കഥ പറയുന്ന
തടവുകാരെപ്പോലെ
നാമിപ്പോഴും
ഒരേ മരത്തിന്റെ
വേരുകളുമായി നാടോടികളായി
തുടരുകയാണ്
നീ നല്‍കിയ
പ്രതീക്ഷകളുടെ
തൂവല്‍ മുളയ്ക്കുന്ന
ചിറകുകള്‍ക്ക്പകരമായി
ഒരുള്‍ക്കടലിന്‍റെ
അനന്തസാധ്യതകളുടെ
ശാന്തതയാണെനിക്ക്
പകരാനുള്ളത്‌ ..!!

1 അഭിപ്രായം: