2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച

ആത്മഹത്യ


യാത്രകള്‍ വെറും
ചുമടുതാങ്ങികള്‍ മാത്രമായിത്തീരുമ്പോള്‍
സൂചനകളിലും സ്വപ്‌നങ്ങളിലും 
പാമ്പിനെ വളര്‍ത്തിയാല്‍
ആവശ്യാനുസരണം
കയറായോ വിഷമായോ
ഉപയോഗിക്കാം
വിഷമുള്ള കൂണൊന്നിനെ
കണ്ണുകളില്‍ അഴുകാതെയിരുത്തിയാല്‍
ഭക്ഷ്യവിഷബാധയെന്നു
സ്വയം സമാധാനിക്കാം
മനസ് ലഘുവും
ജീവിതം ഗുരുവുമാകുമ്പോള്‍
വിദൂരഭാവിയിലൊരു
ആത്മഹത്യക്കൊരുങ്ങേണ്ടതുണ്ട്

2015 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

അടക്കം


ഇണപ്രാവുകള്‍
കൊക്കിലൊതുക്കിയ
ചുള്ളിക്കമ്പുകളില്‍
ഒരുമയുടെ തളിര്‍പ്പുണ്ടെന്നു
ഞാന്‍ പറയുമ്പോള്‍

കൂടില്ലാതെ പോയതിനെ
ചിറകു വിരുത്താനുള്ള
സ്വാതന്ത്ര്യമെന്നും
വിരുത്തിയ ചിറകിനെ
വീടു വിട്ടവന്റെ
വീര്യമെന്നും നിങ്ങള്‍ വ്യാഖ്യാനിക്കുന്നു

യുദ്ധമുഖങ്ങളില്‍ അവനെന്നെ
ചതിച്ചു കൊന്നപ്പോഴും .
നിങ്ങളെന്‍റെമരണമൊഴി
മാറ്റിയെഴുതുമ്പോഴും
ഞാന്‍ നിങ്ങളില്‍ മരിച്ചിരിക്കുന്നുവെന്ന്
എന്നെ എന്നിലേക്കു തന്നെ അടക്കം ചെയ്യുന്നു 

2015 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പകരം


നാടുകടത്തപ്പെട്ടപ്പോള്‍
അവസാനയാഗ്രഹമെന്തെന്ന
ചോദ്യത്തിന്
ഒരു കൈക്കുടന്ന മണ്ണോപ്പം
പിഴുതെടുത്ത ഈരില
വിരിഞ്ഞ മരത്തൈയാണുത്തരം
മരുഭൂമിയിലെക്കോ
മഞ്ഞാരണ്യത്തിലെക്കോ
എവിടേയ്ക്കാണെന്നറിയാത്തപ്പോഴും
ഞാന്‍ കുടിക്കുന്ന വെള്ളത്തിന്‍റെ
രണ്ടുതുള്ളി പങ്കു മാത്രമേ
വേണ്ടതുള്ളൂ എന്നൊരുറപ്പില്‍
കൂടെക്കൂട്ടിയതാണ്
അതിന്‍റെ വേരുകളില്‍നിന്നു
പായലും പന്നല്‍ച്ചെടികളും
പറ്റിവളര്‍ന്നു ജീവിതം
കാടുപിടിക്കുകയാണ് .
എന്നോ പെയ്തുപോയ മഴയുടെ
മാറാപ്പില്‍ നിന്നിപ്പോഴും
ഇറ്റുവീഴുന്നു പച്ചമണങ്ങള്‍
ഒരു കരയുടെയുമടയാളം
കാണാത്തപ്പോഴും
സ്വാതന്ത്ര്യത്തിന്‍റെ കഥ പറയുന്ന
തടവുകാരെപ്പോലെ
നാമിപ്പോഴും
ഒരേ മരത്തിന്റെ
വേരുകളുമായി നാടോടികളായി
തുടരുകയാണ്
നീ നല്‍കിയ
പ്രതീക്ഷകളുടെ
തൂവല്‍ മുളയ്ക്കുന്ന
ചിറകുകള്‍ക്ക്പകരമായി
ഒരുള്‍ക്കടലിന്‍റെ
അനന്തസാധ്യതകളുടെ
ശാന്തതയാണെനിക്ക്
പകരാനുള്ളത്‌ ..!!